Skip to main content

മുസ് ലിം സംഘടനകള്‍ ബോറടിപ്പിക്കുന്നു


എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നത് എന്ന തലക്കെട്ടില്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ ഇസ്‌ലാം ഇന്ററാക്ടീവ്. ഇന്‍ഫോയില്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട്.

ഇസ്‌ലാമില്‍ കലയോടും സര്‍ഗാത്മകതകളോടുമുള്ള പിന്തിരിഞ്ഞു നിര്‍ത്തം കാരണം മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നുവെന്നാണ് സര്‍ദാര്‍ സമര്‍ത്ഥിക്കുന്നത്.
മുസ്‌ലിം ആഘോഷങ്ങള്‍ പോലും വിരസമാകുന്നുവെന്നും അതു വിശ്വാസികളെപ്പോലും ബോറടിപ്പിക്കുന്നുവെന്നുമാണ് നിരീക്ഷണം. മുസ്‌ലിംകള്‍ക്ക് ആഘോഷങ്ങള്‍ പ്രാര്‍ത്ഥനയും പ്രസംഗവും മാത്രമാണെന്നും മറ്റു ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആ ദിനങ്ങള്‍ക്ക് പ്രത്യേക പുതുമയൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
പാട്ടും ആട്ടവുമെല്ലാം ഹറാമാക്കി അരസികന്‍മാരായിത്തീര്‍ന്നിരിക്കുന്നു മുസ്‌ലിംകള്‍ എന്ന്. എങ്ങനെയാണ് ആഘോഷം വേണ്ടതെന്ന് മുസ്‌ലിംകള്‍ക്ക് അറിയാത്തതുകൊണ്ടല്ല, മതം അതിനെല്ലാം തടസ്സമാണെന്ന തോന്നലാണ് ഈ ബോറടിപ്പിക്കലിന് കാരണം.
ഇസ്‌ലാമിക ജീവിതം തന്നെ വിരസവും അരസികവുമായിത്തീരുന്നതെങ്ങനെ എന്നു കൂടി അദ്ദേഹം തന്റെ ലേഖനത്തില്‍ അന്വേഷിക്കുന്നുണ്ട്.
എന്തുകൊ@ാണ് മുസ്‌ലിംകള്‍ ബോറടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തേക്കാള്‍ പ്രസക്തമാണ് മുസ്‌ലിംകള്‍ ബോറടിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം. അത് മുസ്‌ലിം ആഘോഷങ്ങളിലെ വിരസതയുടെ പേരിലല്ല.
കേരളത്തില്‍ പലപ്പോഴും എല്ലാ ആഘോഷങ്ങളുമെന്ന പോലെ മുസ്‌ലിം ആഘോഷങ്ങളും അതിരു കവിയാറാണ് പതിവ്. ഇസ്‌ലാമികവും മാന്യവുമായി ആഘോഷങ്ങള്‍ നടത്താന്‍ കേരള മുസ്‌ലിംകള്‍ക്കും അറിയില്ലെന്നത് സത്യം.
ഇസ്‌ലാമിക കലകളുടെയും നിഷിദ്ധമല്ലാത്ത കലാ കായിക പ്രകടനങ്ങളിലൂടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കൊള്ളക്കൊടുക്കലുകളിലൂടെയും ആഹ്ലാദമാസ്വദിക്കാന്‍ ഇവിടെയും ആഘോഷദിനങ്ങളില്‍ പലര്‍ക്കും കഴിയാറില്ല.
കച്ചവടവല്‍കരിക്കപ്പെട്ട ചുറ്റുപാടില്‍ തീര്‍ത്തും ഭൗതികാസക്തികള്‍ക്ക് വിധേയപ്പെടുന്ന കാഴ്ചയാണ് നമ്മുടെ ആഘോഷങ്ങളെല്ലാം.
എന്നാല്‍ കേരളത്തില്‍ സമകാലിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇവിടുത്തെ മുസ്‌ലിംകള്‍ വിശ്വാസികളെ മാത്രമല്ല, പൊതു സമൂഹത്തെയാകെ ദിനേന ബോറടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുക മറച്ചുവെക്കാനാവില്ല.
മതപ്രബോധനമെന്ന പേരില്‍ നടക്കുന്ന പലതും വിരസവും ആഭാസകരവുമാണ്.
തീര്‍ത്തും നിരര്‍ത്ഥകവും അനാവശ്യവുമായ ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇസ്‌ലാമിക പ്രബോധനമെന്ന പേരില്‍ പലപ്പോഴും കവലകളില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഓരോ വ്യക്തിയും കൂടുതല്‍ യാഥാസ്ഥിതികനും സങ്കുചിതനുമാവുന്ന ദുരവസ്ഥ. അന്യമതസ്ഥര്‍ക്കിടയില്‍ പോലും ഇസ്‌ലാമിനെ വിലകുറച്ചു കാണിക്കാനും അവഹേളിക്കാനും അവഗണിക്കാനും അവസരമൊരുക്കുകയാണ് ചില മുസ്‌ലിംസംഘടനകള്‍.
രാഷ്ട്രീയപാര്‍ട്ടികളെ പോലും ലജ്ജിപ്പിക്കുന്ന ഗ്രൂപ്പിസവും അസഹിഷ്ണുതയുമാണ് പൊതു നിരത്തില്‍ പ്രബോധനമെന്ന പേരില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സംസാരത്തിലും പ്രവര്‍ത്തനത്തിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തണമെന്ന് പഠിപ്പിച്ച മതത്തിന്റെ പ്രചാരണമെന്ന നിലക്കാണ് ലെക്കും ലെവലുമില്ലാത്ത ചിലര്‍ നാവിട്ടലച്ച് ഇസ്‌ലാമിനെ വികലമാക്കുന്നത്.
ഇസ്‌ലാമിക പണ്ഡിതന്‍മാരെന്ന് അറിയപ്പെടുന്നവര്‍ തന്നെ കുട്ടികളെപ്പോലെ തെരുവില്‍ തമ്മില്‍ തല്ലുകയും തെറിവിളിക്കുകയും ചെയ്യുന്നു. ആദര്‍ശ വിശദീകരണം, മതപ്രബോധന സദസ്സ്, ആത്മീയ വേദി എന്നൊക്കെ പറഞ്ഞ് സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ പലതിലും മതവും ഇസ്‌ലാമുമില്ലാതായിരിക്കുന്നു.
പ്രതിപക്ഷ ബഹുമാനമില്ലാതെ അസഭ്യം പറയുന്നതാണ് പ്രബോധനമെന്ന് വന്നിരിക്കുന്നു. എതിരാളിയെ അടച്ചാക്ഷേപിച്ച് അടിച്ചിരുത്തുന്നവനാണ് ഏറ്റവും മഹാനായ പണ്ഡിതന്‍ എന്നായിരിക്കുന്നു. അവരുടെ പിന്നാലെയാണ് യുവമുസ്‌ലികള്‍. വല്ലാത്തൊരു അപചയമാണിത്.
ഇസ്‌ലാമിക ജീവിതമെന്നാല്‍ മാനസികവും ശാരീരികവുമായ സംസ്‌കരണമാണ്. എന്നാലിന്ന് ഇസ്‌ലാം ചില ചിഹ്നങ്ങളില്‍ മാത്രമായിരിക്കുന്നു. ആ ചിഹ്നങ്ങളില്ലാത്തവരെല്ലാം നിഷേധികളായി മുദ്രകുത്തപ്പെടുന്നു. ചിഹ്നങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ വിശ്വാസി എന്നു വന്നിരിക്കുന്നു. ആത്മസംസ്‌കരണത്തിന് പ്രേരിപ്പിക്കുന്ന ഇദ്‌ബോധനങ്ങളും ജീവിത മാതൃകകളും കാണുന്നില്ല.
ദിവസം തോറും വലുതായിക്കൊ@ിരിക്കുകയും വലുതാകുന്തോറും പിളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന മുസ്‌ലിം സംഘടനകള്‍ പലവിധത്തില്‍ പൊതു സമൂഹത്തെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, അല്ലാഹുവിലും ഖുര്‍ആനിലും സുന്നത്തിലും വിശ്വസിക്കുന്നവര്‍ക്ക് തന്നെ തലയുയര്‍ത്തി നടക്കാനാവാത്ത സാഹചര്യമാണ് ഉണ്ടാക്കിവെച്ചിട്ടുള്ളത്.
എല്ലാ സംഘടനകളും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന വിചാരം പോലും പലര്‍ക്കുമില്ലാതായി. എല്ലാവരും തങ്ങള്‍ക്കു ചുറ്റും സ്വന്തമായി മതിലു തീര്‍ത്ത്, അതാണ് ലോകം എന്ന് നിനച്ച് കഴിഞ്ഞുകൂടുകയാണ്.
അന്‍പതു കൊല്ലം പിന്നോട്ട് നടക്കുന്ന ദു:ഖകരമായ അവസ്ഥയാണ് കേരള മുസ്‌ലിംകള്‍ക്കിടയിലിന്ന് കാണുന്നത്. കാലം മാറുന്നത് അവരറിയുന്നില്ലെന്നു തോന്നുന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവര്‍ക്കിടയില്‍ പോലും വളര്‍ന്നു വരുന്ന പിന്തിരിപ്പന്‍ ചിന്തകള്‍ ഇസ്‌ലാമിനെ തെറ്റായ വായനക്ക് സമൂഹത്തെ പ്രേരിപ്പിച്ചു കൊണ്ടിരിക്കകയാണ്.
കഴിവും പ്രാപ്തിയുമുള്ളവര്‍ നേതൃത്വത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും അപ്രാപ്തര്‍ നേതൃസ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ചെയ്തതിന്റെ പരിണിത ഫലമാണിന്ന് കേരളത്തിലെ മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
മതപരവും ഭൗതികവുമായ അറിവും അനുഭവവും കാഴ്ചപ്പാടുമുള്ള ഭക്തരും സാത്വികരുമായ പണ്ഡിതന്‍മാര്‍ നമുക്കിടയിലുണ്ട്. പക്ഷെ, അത്തരക്കാര്‍ നേതൃസ്ഥാനങ്ങളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പക്വതയില്ലാത്ത ചെറുപ്പക്കാരുടെ അവിവേകങ്ങളെ തടയാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നേര്‍വഴിയുമുപദേശിക്കാനും പ്രാപ്തിയുള്ള നേതൃത്വത്തിന്റെ അഭാവം വലിയ അപകടമാണ് സമൂഹത്തില്‍ വരുത്തിവെക്കുക.
ആശയാദര്‍ശങ്ങളെ തനിക്കനുകൂലമായി വ്യാഖ്യാനിക്കാനും ഖുര്‍ആനെയും പ്രവാചക വചനങ്ങളെയും പണ്ഡിതാഭിപ്രായങ്ങളെയും വ്യക്തിതാല്‍പര്യങ്ങള്‍ക്കായി വളച്ചൊടിക്കാനും യാതൊരു ഭയവുമില്ലാതായിരിക്കുന്നു. തങ്ങള്‍ വളരെ നിസ്സാരമെന്നു കരുതുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഗൗരവം ഇവര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
എല്ലായിടത്തും അപകടകരമായ മല്‍സരമാണ് നടക്കുന്നത്. അധികാരത്തിനും ഭൗതികമായ സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള മല്‍സരങ്ങള്‍. പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മാറി. അല്ലാഹുവിന്റെ പ്രീതിക്കും അവിടെനിന്നുള്ള പ്രതിഫലത്തിനുമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അതൊന്നുമല്ല പലരുടെയും പരമമായ ലക്ഷ്യമെന്ന് ഇവിടെ എല്ലാം കണ്ടും കേട്ടും ജീവിക്കുന്നവര്‍ക്കെല്ലാം അറിയാം.
പത്രത്തില്‍ റിപ്പോര്‍ട്ട് വരണം, ഫോട്ടോ വരണം, നാലാളറിയണം. ഹോ! ഭരങ്കര സംഭവമെന്ന് ആളുകള്‍ പറയണം. ‘മറ്റേ വിഭാഗത്തേക്കാള്‍’ നന്നായി എന്ന് പറയിക്കണം.
ഒരു സംഘടന എന്തേലും പരിപാടി നടത്തിയാല്‍ പിന്നെ അതിനു പകരം വെക്കുന്ന, അതിനെ തോല്‍പ്പിക്കുന്ന പരിപാടി സംഘടിപ്പിക്കലാണ് ‘മറ്റെ സംഘടന’യുടെ അടുത്ത അജണ്ട. അല്ലെങ്കില്‍ അവരുടെ പരിപാടികള്‍ കലക്കാന്‍, അതിനു തടസ്സമുണ്ടാക്കാന്‍ എന്തൊക്കെ ചെയ്യാനാവും എന്ന ആലോചനയാണ്.
തമ്മില്‍ പാരവെച്ചും പകരം വെച്ചും അടിച്ചും തെറിവിളിച്ചും സംഘടനകള്‍ ശക്തി സംഭരിക്കുന്നു. ആള്‍ബലം പ്രകടിപ്പിക്കാനായി സമ്മേളനങ്ങളും സംഗമങ്ങളും സംഘടിപ്പിച്ച് വമ്പ് കാട്ടുന്നു. അല്ലാഹുവിന്റെ പ്രീതിക്കോ പരലോക മോക്ഷത്തിനോ.
പഴയകാല പണ്ഡിതന്‍മാരുടെ ജീവിതം പഠിക്കാന്‍ ഇവര്‍ സമയം ക@െത്തിയിരുന്നെങ്കില്‍, അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടിരുന്നെങ്കില്‍… വാശിപ്പുറത്തു നടത്താനുള്ളതല്ല ഇസ്‌ലാമിക പ്രബോധനമെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കഴിയണം.
ഇസ്‌ലാമിക പ്രബോധനങ്ങളും ആത്മീയ പ്രഭാഷണങ്ങളും ഇത്രയേറെ നടന്നിട്ടും കേരളത്തില്‍ അതിന്റെ ഫലം പ്രകടമാവാത്തതെന്തേ എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, ഉദ്ദേശ്യശുദ്ധിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം ലഭിക്കില്ല എന്നതാണ്.
ഒരാള്‍ എന്തിനു വേണ്ടിയാണോ കര്‍മം ചെയ്യുന്നത് അതവന് ലഭിക്കുമെന്നതാണ് ഇസ്‌ലാം നല്‍കുന്ന പ്രഥമവും പ്രധാനവുമായ തിരിച്ചറിവുകളില്‍ ഒന്ന്. ഉദ്ദേശ്യമനുസരിച്ചാണ് ഫലം ലഭിക്കുക, പ്രതിഫലവും.
.

http://www.chandrikadaily.com/edit_celebration.html

Comments

  1. മതരാഷ്ട്രീയത്തിന്‍റെ വെറി മതപണ്ഡിതന്മാരിലും വിശ്വാസികളിലും കടന്ന് കൂടിയതിന്‍റെ പരിണിത ഫലമാണ് ഇന്നത്തെ മുസ്ലീം ബോറഡി എന്ന വിഷയം തന്നെ ചര്‍ച്ചക്ക് വന്നത്..!!
    ഇസ്ലാം ലോകത്താകമാനം ഒരു വെല്ലുവിളി നേരിടുന്നു എന്നതു തന്നെ ഉള്‍ക്കൊള്ളാതെയുള്ള പ്രതികാരത്തോടെയുള്ള വിശ്വാസം ഒട്ടൊന്നുമല്ല ഇസ്ലാമിനെ തളര്‍ത്തുന്നത്..

    എഴുത്തിന് ആശംസകള്‍ ..

    ReplyDelete
  2. എന്തൊക്കെ കാണണം!



    മുക്താര്‍ ,
    എവിടെയാ ഭായീ?

    ReplyDelete
  3. സംഘടനാ മേല് വിലാസങ്ങള് അഴിച്ചുവെച്ച് സ്വതന്ത്രരാകുകയോ, പ്ലാറ്റ് ഫോം ഇല്ലാതെ സ്വതന്ത്രറിപ്പബ്ലിക്കുകളായി മാറുകയോ ചെയ്യുന്നവരുടെ എണ്ണം വളരെയേറെ കൂടിയിരിക്കുന്നു. നിഷ്ക്രിയരാകാനുള്ള എളുപ്പവഴി നിഷ്പക്ഷനാവുകയാണെന്ന് പറഞ്ഞ് വഴിമാറി നടക്കുന്നവരും ഏറെ. ഇതെല്ലാം മുഖ്താര് പറഞ്ഞതിന്റെ പരിണതികളുടെ സാന്പിള് വെടിക്കെട്ട് മാത്രം

    ReplyDelete
  4. ഈ പോസ്റ്റ് വായിച്ചു.... ഇപ്പോ കുറെ ദിവസമായി. അടുത്ത പോസ്റ്റ് എവിടെ?

    ReplyDelete

Post a Comment

Popular posts from this blog

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌....

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!

രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍ തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്. കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.