Skip to main content

Posts

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌.
Recent posts

കള്ളരാമൻ കഥ കേൾക്കാം... വീഡിയോ

ഞാൻ എഴുതിയ കള്ളരാമൻ എന്ന കഥ ഞാൻ തന്നെ വായിക്കുന്നു... കേട്ടോക്കീം...

മക്കം കാണാവോ ചെറ്ക്കാ?

വീടിനടുത്തുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍ നിന്ന് ഭാവനയില്‍ മുഴുകി നില്ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചു ചോദിക്കും: 'മക്കം കാണാവോ ചെറ്ക്കാ?'  മജീദ് അതിനുത്തരമായി, ഉയരെ മേഘങ്ങളോടു പറ്റിച്ചേര്‍ന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്നു വിശ്വസിക്കുന്ന വരികള്‍ സ്വര മാധുര്യത്തോടെ ഉരുവിടും: 'മക്കം കാണാം, മദീനത്തേ പള്ളീം കാണാം' (ബാല്യകാല സഖി/ വൈക്കം മുഹമ്മദ് ബഷീര്‍)  ഓര്‍മ വെച്ചനാള്‍ മുതലേ മനസ്സിലുണ്ട് ആ വലിയ പെട്ടി. വല്യുപ്പ ഹജ്ജിന് പോയപ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോയ പെട്ടിയാണത്രെ. പത്തായം പൊലൊന്ന്. എന്താണ് ഇത്രയധികം കൊണ്ടുപോകാനുണ്ടായിരുന്നത്. എല്ലാ കഥകളും പറഞ്ഞു തന്നിരുന്ന വല്യുപ്പ തന്റെ ഹജ്ജ് യാത്രക്കഥ മാത്രം പറഞ്ഞുതന്നില്ല. കപ്പലിലായിരുന്ന യാത്ര എന്ന് കേട്ടിട്ടുണ്ട്. ഹജ്ജിന് പോവാണെങ്കില്‍ കപ്പലില്‍ തന്നെ പോവണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ ഞാന്‍ ഇടക്ക് കപ്പലില്‍ ഹജ്ജിന് പോവാറുണ്ടായിരുന്നു.  കുട്ടിക്കാലത്ത് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ആരോ ഹജ്ജിന് പോയി വന്നപ്പോള്‍ കൊണ്ടുവന്ന 'മക്കംനോക്കി'യാണ്. ചെറിയ

കച്ചവടക്കാരിയായ ഖദീജ

നി ങ്ങള്‍ ഹിറാ ഗുഹ കണ്ടിട്ടുണ്ടോ?  നൂര്‍ പര്‍വതത്തിന്റെ മുകളിലേക്ക് കുത്തനെ കയറിയിട്ടുണ്ടോ?  മക്കയില്‍ പോയപ്പോള്‍ നൂര്‍മല കാണാന്‍ പോയി. ഹിറ കാണേണ്ടവര്‍ക്ക് പര്‍വതം കയറാമെന്ന് പറഞ്ഞു. ഞാനും സുഹൃത്ത് അലിയും കയറാന്‍ തന്നെ നിശ്ചയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാഹസമായിരുന്നുവത്. മുട്ടുകാല്‍ കഴച്ചു. ശരീരം വിറച്ചു. മുകളിലേക്ക് കല്ലുവെച്ച് നിര്‍മിച്ച വഴിയില്‍ പല തവണ ഇരുന്ന് ക്ഷീണം തീര്‍ത്തു... കരുതിയിരുന്ന വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ചു. മുകളിലെത്തി ഹിറയിലേക്ക് നൂഴ്ന്നപ്പോള്‍ മനസ്സില്‍ മുഴുവന്‍ ഖദീജയായിരുന്നു. ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ). പ്രവാചകന്‍ വിവാഹം കഴിക്കുമ്പോള്‍ ബീവി ഖദീജാക്ക് 40 വയസ്സ്. പ്രവാചകര്‍ക്ക് 25. നാല്‍പതാം വയസ്സിലാണ് മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലായിരിക്കെ ജിബ്‌രീലിന്റെ വരവ്. ഖുര്‍ആന്‍ അവതരണത്തിന്റെ തുടക്കം. അന്ന് ഖദീജാക്ക് 55 വയസുകാണും.  ഹിറാ ഗുഹയിലിരിക്കുന്ന പ്രവാചകര്‍ക്ക് വെള്ളവും ഭക്ഷണവുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി നൂര്‍ പര്‍വതത്തിന്റെ ചോട്ടിലെത്തുകയും ഒട്ടകത്തെ താഴെ നിര്‍ത്

കുന്നിറങ്ങി വരുന്ന കവിതകള്‍

മുടിക്കല്‍ പുഴ കവിതകള്‍ നന്ദനന്‍ മുള്ളമ്പത്ത് ഡി സി ബുക്‌സ് തൃശൂര്‍ വില: 60 രൂപ കു ന്നിറങ്ങി വരുന്ന കവിതകളാണ് നന്ദനന്‍ മുള്ളമ്പത്തിന്റേത്. കുന്നിന്‍ മുകളിലെ കുട്ടിക്കാലവും കുന്നിന്റെ കവിതയും ഒന്നാവുന്നു. ഗ്രാമീണ ജീവിതത്തിന്റെ തണുപ്പും നിഷ്‌കളങ്കതയും ആ വരികളിലും ഭാഷയിലും കാണാം. നന്മയുള്ള ജീവിതങ്ങളുടെ കഥകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. പ്രകൃതിയും കുടുംബവും ഗ്രാമവും കവിതയും ഒന്നായിത്തീരുന്നു. മാനുഷിക, സാമൂഹിക ബന്ധങ്ങളുടെ കുളിര്‍മയും ആഴവും ചില കവിതകളാവുന്നു. മുടിക്കല്‍ പുഴ എന്നാണ് പുസ്തകത്തിന്റെ പേര്. ഒരു പുഴയും അതിനു ചാരിയൊരു കുന്നും കുന്നുനിറയെ കാടും കാട്ടിലും പുറത്തുമായി കുറേ ജീവികളും ജീവിതങ്ങളും.. കുന്നിറങ്ങി ഗ്രാമത്തിന്റെ ഭാഗമായിട്ടും മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലാത്ത ആ കുട്ടിക്കാലമാണ് നന്ദനന്റെ കവിതകള്‍. മൂകനും/  മുടന്തനും/ കുന്നുകയറുമ്പോള്‍/ ഇരുട്ടുവീഴും/ കവിതയൊരു/ കൂന്നാകുന്നു/ ഇരുട്ടിനെ/ പറയുന്നില്ല / അവനൊരു/ കൂലിപ്പണിക്കാരന്‍/ പഠിപ്പുമില്ലാത്തവന്‍/ മൂകനും/ മുടന്തനും/ കുന്നുകയറുമ്പോള്‍/ ചിലവെളിച്ചങ്ങള്‍/ കൈപ്പിടിക്കാന്‍ വരും/ വെളിച്ചത്തെ പറയാം/  അവനൊരു

വൈറല്‍ ക്രൈം: ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌

ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌. എന്നാല്‍ സൈബര്‍ ലോകത്ത്‌ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്‌ ഹിറ്റുകളല്ല, ക്രൈം ആണ്‌. സൈബര്‍ ക്രൈം. ഈ വ്യാപനത്തെ `വൈറല്‍ ക്രൈം' എന്ന്‌ പറയാമോ എന്നറിയില്ല.  സോഷ്യല്‍ മീഡിയ തുറന്നിടുന്ന വലിയ സാധ്യതകളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്‌ത വാര്‍ത്തകളെയും സംഭവങ്ങളെയും സജീവ ചര്‍ച്ചയാക്കാന്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്‌. മാധ്യമ ജാഗ്രത ഏറെയുള്ള

മേരി പൗലോസിന്റെ മണം

A   new generation story ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു അബ്ബാസ് അലിയുടെ മോഹം. ക്രിസ്ത്യന്‍ പെണ്ണിന് വല്ലാത്തൊരു മണമാണെന്നാണ് അബ്ബാസ് അലിയുടെ നിരീക്ഷണം. ലഹരി പിടിപ്പിക്കുന്ന മണം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇന്റര്‍ബെല്ലിന്റെ നേരത്ത് കൂട്ടുകാരന്റെ കയ്യിലെ കോല്‍ഐസ് തട്ടിപ്പറിക്കാന്‍ ഓടുമ്പോള്‍ എതിരെ വന്ന മേരി പൗലോസുമായി കൂട്ടിയിടിച്ച സമയത്താണ് അവന് ആദ്യമായി ആ മണമടിച്ചത്. പിന്നീട് പലപ്പോഴും ആ മണം അവനില്‍ ലഹരിയായി വീശിയിട്ടുണ്ട്. ചിലപ്പോള്‍ ഒറ്റക്കിരുന്ന് പലതും ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവനെ ആ മണം വന്നുമൂടും. അപ്പോള്‍ അവന് മേരി പൗലോസിനോട് പ്രണയം വരും. അവളെ കാണണമെന്ന് ആഗ്രഹം തോന്നും. പക്ഷേ, എന്തു ചെയ്യാന്‍, നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവളെ കണ്ടിട്ടില്ല. ഹൈസ്‌കൂള്‍ കാലത്തും കോളെജു കാലത്തും ഒരു ക്രിസ്ത്യന്‍ പെണ്ണിനെ പ്രണയിക്കാനുള്ള ആശ നിറവേറിയില്ല. ഫെയ്‌സ്ബുക്കില്‍ അവന്‍ ഫെയ്ക് ഐഡിയുണ്ടാക്കി ഇറങ്ങിയതു തന്നെ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ വളച്ചെടുക്കാനായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യന്‍ സുന്ദരിയും അവന്റെ വലയില്‍ വീണില്ല. വിവാഹപ്ര