Skip to main content

അങ്ങനെ ഒരു നോമ്പുകാലത്ത്

എട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം. അഞ്ചാമത്തെ നോമ്പ്. മഗ്‌രിബ് നമസ്‌കരിച്ച് ഫ്രാന്‍സിസ് റോഡിലെ ഉമര്‍ മസ്ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയതായിരുന്നു അയാള്‍. ഭക്ഷണം ഹോട്ടലിലാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
ഇങ്ങട്ട് ബരീന്നും.... ഞമ്മക്കിന്ന് പൊരീല് കൂടാം.
അയാളെന്റെ കയ്യുംപിടിച്ചു നടന്നു.
ഹോട്ടലീന്നാണോ എന്നും..?
ങ്ഹാ...!
ഇങ്ങക്ക് എന്നും പൊരീല് പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്ണ്ടാവും...
നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന് സ്തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല.
കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ് താമസം. നാനൂറു രൂപയാണ് മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!?
ചിത്രകലാ പഠനം, ഫീസ്, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. ദൈവം വെള്ളം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍...! വല്ലപ്പോഴും കിട്ടുന്ന കൂട്ടുകാരുടെ ഔദാര്യം വയറെരിച്ചിലിന് ഇടക്കാലാശ്വാസം.
വീട്ടുകാരുടെ മനസ്സില്‍ എനിക്ക് കോഴിക്കോട്ട് പരമസുഖം. ഞാനങ്ങനെത്തന്നെ പറഞ്ഞുധരിപ്പിച്ചു.
മറ്റുള്ളവരോട് പട്ടിണിയും പയ്യാരവും പറയുന്നതിനോട് മനസ്സ് പാകപ്പെട്ടില്ല. ഇല്ലെങ്കിലും ഉള്ളതുപോലെ നടന്നു. അടുത്തറിയുന്നവരില്‍ നിന്നു മാത്രം പറ്റെ കുടുങ്ങിയ നേരത്ത്... അഭിമാനം പണയംവെച്ചു (കൂട്ടുകാര്‍ പറയുന്നു ദുരഭിമാനമെന്ന്). വിശപ്പ് അത് വല്ലാത്തൊരു...!
പറ്റു തരാന്‍ തക്ക പരിചയമുള്ള ഹോട്ടലുകാരുണ്ടായിരുന്നില്ല. ആളുകളുമായി പരിചമായി വരുന്നതേയുള്ളൂ. നോമ്പു തുറക്കുന്ന സമയത്ത് പള്ളിയില്‍ നിന്നു കിട്ടുന്ന ചില്ലറ വിഭവങ്ങളില്‍ സംതൃപ്തനായി. ഓരോ ദിവസവും കൂടുതല്‍ വിഭവങ്ങളുള്ള പള്ളികള്‍ തെരഞ്ഞുനടന്നു. നിറയാത്ത വയറില്‍ വെള്ളം പാര്‍ന്നു നിറച്ചു. അത്താഴവും പൈപ്പിലെ വെള്ളം തന്നെ. കൂട്ടുകാരുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. ചിലര്‍ക്ക് ഹോം ട്യൂഷനുണ്ടായിരുന്നു. നോമ്പുതുറ അവിടെ ഒപ്പിച്ചു. അത്താഴം....!
മദ്‌റസക്കമ്മിറ്റിക്കാര്‍ക്ക് ഞങ്ങള്‍ കൃത്യസമയത്ത് മദ്‌റസയിലെത്തിയാല്‍ മാത്രം മതി. പഠിപ്പിക്കുന്നുണ്ടോ എന്നു നോക്കും. വേറെയൊന്നും അവരറിയില്ല. താമസിക്കാനുള്ള സൗകര്യം തന്നെ ഏറെയാണെന്നാണവരുടെ പക്ഷം. ടൗണില്‍ വാടകക്ക് റൂമെടുത്തു താമസിക്കുകയാണെങ്കില്‍ എത്രചെലവുവരുമെന്നവര്‍ ഇടയ്ക്കിടെ ഞങ്ങളെ ഓര്‍മപ്പെടുത്തും.
ആരും ഞങ്ങളുടെ സ്ഥിതി അന്വേഷിച്ചില്ല. അവര്‍ക്കതിന്റെ ആവശ്യമില്ലായിരുന്നു.
മറച്ചുകെട്ടിയ ഒരൊറ്റ മുറി വീട്. വലിയങ്ങാടിയില്‍ പഴയ ചാക്കു തുന്നുന്ന പണിയാണയാള്‍ക്ക്. ഊഷ്മളമായ സ്വീകരണം. ഭാര്യയും മക്കളും. വീട്ടിലെ ഒരംഗത്തെപ്പോലെ. മേശയും കസേരയുമുണ്ടായിരുന്നില്ല. നിലത്തു പായ വിരിച്ചു വട്ടമിട്ടിരുന്നു. പത്തിരി, ഇറച്ചിക്കറി, സമൂസ, ചായ...
എന്തൊരു സ്വാദ്..!
എന്തു നല്ല വിഭവങ്ങള്‍! സ്‌നേഹം...! ഇത്ര നല്ലൊരു നോമ്പുതുറ മുമ്പുണ്ടായിട്ടില്ല; ശേഷവും. അല്‍ഹംദുലില്ലാഹ്...!
തിരിച്ചിറങ്ങുമ്പോള്‍ അയാളുടെ ഭാര്യ പറഞ്ഞു.
തൊറക്കാനെന്നും ഇങ്ങട്ട് പോന്നോളീ... ഇള്ളത് സന്തോഷായി തിന്നാം.. ഹോട്ടല്‍ന്ന് തിന്ന് വയറ്..
എന്റെ ആരുമല്ല അവര്‍. ഒരു ബന്ധവുമില്ലാത്തവര്‍. ഉമര്‍ മസ്ജിദില്‍ നിന്ന് ഇടക്കെപ്പോഴോ കണ്ടും ചിരിച്ചും മാത്രം പരിചയമുള്ളയാള്‍..
പടച്ചവനേ ഈ കുടുംബത്തിന് നീ ഐശ്വര്യം നല്കണേ...
ഓരോ നോമ്പുകാലവും ഓരോ നോമ്പുതുറയും ആ സ്‌നേഹവിരുന്നിന്റെ ഓര്‍മപ്പെടുത്തലാണെനിക്ക്. ഇല്ലായ്മകള്‍ക്കിടയിലും അന്യനെ ഊട്ടുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഇത്തരം മനുഷ്യര്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാവാം ദൈവം അന്ത്യനാള്‍ നീട്ടിക്കൊണ്ടു പോവുന്നത്.
ഒരിക്കലെങ്കിലും പട്ടിണി കിടന്നവനേ വിശപ്പിന്റെ വിലയറിയൂ, അന്നത്തിന്റേയും, ആ സ്‌നേഹവിരുന്നിന്റെയും!

അത്താഴം
കുറ്റിച്ചിറ ജീവിതത്തിന്റെ മൂന്നാം വര്‍ഷം. വൈകുന്നേരം കണ്ണഞ്ചേരി മദ്‌റസയില്‍ പോവുന്നുണ്ട്. ഒന്നുരണ്ട് ഹോം ട്യൂഷനുണ്ട്. അത്യാവശ്യം തട്ടിമുട്ടിയങ്ങനെ നീങ്ങാം. സുഹൃത്ത് സിഹാജ് ഫോട്ടോ ലാമിനേഷന്‍ റപ്പാണ്. തെറ്റില്ലാത്ത വരുമാനമുണ്ട്. ഉദാരന്‍. ആമാശയം കത്തിയെരിയുന്ന എത്രയെത്ര ദിനങ്ങളിലാണ് സിഹാജ്ക്ക ആശ്വാസമായത്.
 ശരീഫ് നന്മണ്ട, മുഹമ്മദ് ചേരിപ്പറമ്പ്, ശരീഫ് കിനാലൂര്‍, കെ എം ബഷീര്‍... സൗഹൃദത്തിന്റെ ചൂടും കുളിരുമായി പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞ ദിനങ്ങള്‍... ജേഷ്ഠനും സുഹൃത്തും കൂടി നടത്തുന്ന ഹോട്ടലിലാണ് ബശീറിന് പണി. രാത്രി വളരെ വൈകും അവന്‍ വരുമ്പോള്‍. മിക്ക ദിവസവും എന്തെങ്കിലും കൊണ്ടുവരും. പൊറോട്ട, ചപ്പാത്തി, കറി...
അവന്‍ വന്ന് ഞങ്ങളെ വിളിച്ചുണര്‍ത്തും. ഞങ്ങള്‍ കൈ കഴുകി വട്ടത്തിലിരിക്കും.
നോമ്പുതുറയൊന്നും വലിയ പ്രശ്‌നമില്ല. അത്താഴക്കാര്യമാണ് പ്രശ്‌നം. കുറ്റിച്ചിറയില്‍ ഹോട്ടല്‍ തുറക്കില്ല. ടൗണിലേക്ക് നടക്കണം. തണുത്ത് മരവിച്ചതാണെങ്കിലും ചോറ് കിട്ടും. ഇടക്കെപ്പോഴെങ്കിലും പുലര്‍ച്ചെ എഴുന്നേറ്റ് ടൗണില്‍ പോവും. മിക്ക ദിവസങ്ങളിലും നേന്ത്രപ്പഴമോ കാരക്കയോ... വെള്ളവും..!
മദ്‌റസിലെ ഒരു വിദ്യാര്‍ഥിയുടെ പിതാവ്. പള്ളിയിലും വഴിയിലും വെച്ച് കാണുമ്പോള്‍ ഊഷ്മളമായി പുഞ്ചിരിച്ച് ഹൃദയം പങ്കുവെക്കുന്ന മാന്യന്‍. ഒരു റമദാന്‍ മുഴുവനും എനിക്കും സുഹൃത്തുക്കള്‍ക്കും അത്താഴം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. അത്താഴ സമയമായാല്‍ അദ്ദേഹം വന്ന് ഞങ്ങളെ വിളിച്ചുണര്‍ത്തും. മൂന്നുപേര്‍, ചില ദിനങ്ങളില്‍ നാലുപേര്‍. നിത്യവും വിളിച്ചുണര്‍ത്തി അത്താഴമൂട്ടിയ ആ മഹാമനസ്‌കതയും സ്‌നേഹവും ഓര്‍ക്കാതെ ഒരു നോമ്പുകാലത്തെ എങ്ങനെ വരവേല്ക്കാനാവും.
ഈ സ്‌നേഹവിരുന്ന് പുറത്താരും അറിയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
കണ്ണഞ്ചേരിയിലെ റഹീംക്ക, കുറ്റിച്ചിറയിലെ ബര്‍ജീസിന്റെ കുടുംബം... എത്രയെത്ര സ്‌നേഹവിരുന്നുകള്‍...

പുസ്തകക്കച്ചവടം
കല്ല്യാണം കഴിക്കുമ്പോള്‍ പാളയത്ത് ഒരു ബുക്ക് സ്റ്റാളിലായിരുന്നു പണി. ആഴ്ചയിലൊരു ദിവസമേ വീട്ടില്‍ കിട്ടൂ. ഈ അകന്നിരിപ്പ് വല്ലാത്ത വേദനയായിരുന്നു. ആദ്യത്തെ കുട്ടി ജനിച്ചപ്പേഴാണ് ബുക്ക്സ്റ്റാള്‍ ഒഴിവാക്കി നാട്ടിലേക്ക് പോയത്. അവിടെ എന്തേലും പണിയൊപ്പിക്കാം. അടുത്തിരിക്കാമല്ലോ...
ഒരു റമദാനിന്റെ തുടക്കത്തിലായിരുന്നു ഈ ഇറക്കം. മനസ്സില്‍ പല നിയ്യത്തുകളുമുണ്ടായിരുന്നു. പക്ഷേ കാര്യങ്ങളൊന്നും പിടിച്ചിടത്തു വന്നില്ല. റമദാന്‍ വന്നു. വീട്ടില്‍ മുറുമുറുപ്പുയര്‍ന്നു. ഒറ്റക്കല്ല, പെണ്ണും കുട്ടിയുമായി. എന്തുകണ്ടിട്ടാണ് കുറ്റിയും പറിച്ച് പോന്നത്?
റമദാന്‍ എങ്ങനേലും തട്ടിമുട്ടി പോകും. യൂസുഫ്ക്ക പറ്റു നിര്‍ത്തുവോളം പലചരക്കുസാധനങ്ങള്‍ എന്റെ പേരില്‍ കിട്ടും. പെരുന്നാളെന്ത് ചെയ്യും. അവള്‍ക്കും കുട്ടിക്കും ഡ്രസ്സെടുക്കണ്ടേ..
എന്തുചെയ്യും..
പഴയസാധനങ്ങളെടുത്ത് പ്ലാസ്റ്റിക് പാത്രങ്ങള്‍ നല്‍കുന്ന അണ്ണാച്ചിയും കെട്ട്യോളും വന്ന് ഉമ്മറത്തിരുന്നപ്പോള്‍ ഉമ്മ എന്നെ വിളിച്ചു. കട്ടിലിനടിയില്‍ കെട്ടിവെച്ച ബുക്കുകള്‍ ഇവര്‍ക്കു കൊടുക്കട്ടേന്ന് ചോദിക്കാനായിരുന്നു ഉമ്മയുടെ വിളി.
ഞാനും സുഹൃത്ത് അഫ്‌സലും കൂടി ഇറക്കിയ ആനമയിലൊട്ടകം എന്ന കാര്‍ട്ടൂണ്‍ പുസ്തകത്തിന്റെ നാന്നൂറ്റിച്ചില്ലാനം കോപ്പികളാണ് ഉമ്മ തൂക്കിക്കൊടുക്കാനൊരുങ്ങുന്നത്.
വെറുതെ സ്ഥലം മുടക്കാന്‍..
ഉമ്മ എപ്പഴും പറയാറുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞു, വേണ്ട. അതെനിക്കാവശ്യമുണ്ട്.
പിറ്റേന്ന് രാവിലെ സിദ്ദീഖിനെയും കൂട്ടി വണ്ടൂരിലേക്ക് പോയി. ഒരു ബേഗില്‍ ആനമയിലോട്ടകത്തിന്റെ നൂറു കോപ്പികളും വെച്ചിരുന്നു.
ഒരു കോപ്പിക്ക് പത്തു രൂപയാണ് വില.
വണ്ടൂരങ്ങാടിയിലെ ഓരോ കടയിലും കയറിയിറങ്ങി പുസ്തകം വിറ്റു.. വൈകുന്നേരമായപ്പോഴേക്കും കൊണ്ടുവന്ന കോപ്പികള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു. ആയിരം രൂപ. ഇരുന്നൂറ് രൂപ കൂടെയുണ്ടായിരുന്ന സിദ്ദീഖിന് കൊടുത്തു. പിറ്റേന്ന് മഞ്ചേരിയിലായിരുന്നു കച്ചവടം. കൂടെ ചെറിയ അനിയനാണ് പോന്നത്. അടുത്ത ദിവസം നിലമ്പൂരിലും...
അങ്ങനെ ആ നോമ്പും പോരുന്നാളും സലാമത്തായി.
അറേബ്യന്‍ നോമ്പ്
ഒരു റമദാനിലാണ് സഊദി അറേബ്യയിലേക്ക് വിമാനം കയറിയത്. എയര്‍പോര്‍ട്ടില്‍ റിയാസ്‌ക കാത്തു നില്‍പ്പുണ്ടായിരുന്നു.
ഒരുമണി കഴിഞ്ഞിട്ടുണ്ട് റൂമിലെത്തുമ്പോള്‍. മൂന്നു മണിക്കു മുന്‍പ് ബഷീര്‍ (അവനാണ് ഞങ്ങളുടെ പണിക്കാര്യങ്ങള്‍ നോക്കേണ്ടത്- യമനിയാണ്) അത്താഴത്തിനുള്ള വകയുമായി വന്നു. ഏതോ കേരള ഹോട്ടലില്‍ നിന്നും വാങ്ങിയ ചോറും കോഴിക്കറിയും.
സുബ്ഹി കഴിഞ്ഞാണ് കിടന്നത്. ഉറക്കം വരുന്നില്ല. ഭാര്യയുടെ നിറഞ്ഞ കണ്ണുകള്‍... നാശി മോളുടെ വിതുമ്പുന്ന ചുണ്ടുകള്‍... നിച്ചുമോന്‍, പാവം. അവന്‍ നല്ല ഉറക്കമായിരുന്നു. ഇറങ്ങാന്‍നേരം ഒരു മുത്തം കൊടുക്കാന്‍ പോലും മറന്നു പോയോ...
ഉച്ച കഴിഞ്ഞപ്പോള്‍ കൂടെ വന്നവരുടെ ജേഷ്ടന്‍മാരും നാട്ടുകാരുമായ ചിലര്‍ വന്നു. അവര്‍ ഫ്രൂട്‌സും സമൂസയും ജ്യൂസുമൊക്കെ വാങ്ങി വന്ന്, എല്ലാവരും കൂടി റൂമില്‍ വെച്ച് നോമ്പ് തുറന്നു. സഊദിയിലെ ആദ്യത്തെ നോമ്പുതുറ.
അന്നും അത്താഴത്തിനുള്ള വക ബഷീര്‍ കൊണ്ടു വന്നു.
നോമ്പു തുറക്കാന്‍ അടുത്തുള്ള പള്ളിയില്‍ പോയി. കാരക്ക, വെള്ളം, ലബന്‍(മോര്), അസീര്‍(ജ്യൂസ്)... പിന്നെ ?
ബഹുമാനപ്പെട്ട കബ്‌സയും.
മസാല പുരട്ടാതെ പുഴുങ്ങിയ കോഴി ചോറിന് മുകളില്‍ കിടക്കുന്നതു കണ്ടപ്പോള്‍ മനംപുരട്ടി. കരമ്പത്തോടിന്റെ വക്കില്‍ പതുങ്ങിക്കിടക്കുന്ന പോക്കാച്ചിത്തവളയെപ്പോലെ. വല്ലാത്തൊരേനക്കേട്.
വെള്ളത്തില്‍ തുറയൊതുക്കി എഴുന്നേല്‍ക്കുമ്പോള്‍ അപ്പുറവും ഇപ്പുറവുമിരുന്ന് കോഴിയില്‍ കടിപിടികൂടുന്ന ബംഗാളികളും മിസ്‌രികളും കൗതുകമായി....
വെട്ടിപ്പിടിച്ച അസീറും ലബനും വെള്ളവും കബ്‌സപ്പൊതിയും വലിയ കവറുകളില്‍ കെട്ടിവെച്ചിരിക്കുന്നു ചിലര്‍.
പിറ്റേന്നു മുതല്‍ പണി തുടങ്ങി.
രാവിലെ 8 മുതല്‍ അസര്‍ വരെ. ഇശാ കഴിഞ്ഞ് തുടങ്ങി പുലര്‍ച്ച വരെ. എത്ര മണിക്കൂറാണ് പണിയെന്ന് ചോദിക്കരുത്. എട്ടുമണിക്കൂറെന്നാണ് പറഞ്ഞത്. ഓവര്‍ടൈമാണത്രെ. ഇത് കുറച്ച് ഓവറല്ലെയെന്ന് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും തോന്നിത്തുടങ്ങി.. എന്തുചെയ്യാം.. സഊദിയാണ് നാട്...! (നോമ്പുകള്‍ വെള്ളത്തിലായെന്ന് പറഞ്ഞാല്‍ മതിയല്ലോ).
അത്താഴം റൂമില്‍ വച്ചുണ്ടാക്കാന്‍ തുടങ്ങി. നോമ്പുതുറ കമ്പനി വക. പുഴുങ്ങിയ കോഴിയുടെ ഏനക്കേടില്‍ നിന്നും ഇടക്കാലാശ്വാസം.
പണിയില്ലാത്ത ദിനങ്ങളിലും, പണി നേരത്തെ തീരുന്ന ദിനങ്ങളിലും പള്ളി തന്നെ ശരണം. കബ്‌സയും പുഴുങ്ങിയ കോഴിയും തിന്നാന്‍ ശീലിച്ചു. ഏനക്കേട് കുറേശ്ശെയായി മാറി. ബംഗാളികള്‍ക്കും മിസ്‌രികള്‍ക്കും പാക്കിസ്താനികള്‍ക്കുമിടയില്‍ ഞങ്ങളാല്‍ കഴിയും വിധം ഞങ്ങളും....
പുഴുങ്ങിയ കോഴിയുടെ മണമാണ് സഊദിയിലെ നോമ്പുകള്‍ക്ക്.
നാട്ടില്‍, പത്തിരിയുടെ നറുമണമാണ് നോമ്പുകാലത്തിന്. പ്രാര്‍ഥനകളില്‍ ശാന്തിതേടുന്ന ഹൃദയങ്ങള്‍.. ഖുര്‍ആന്‍ കഌസുകളാല്‍ നിറയുന്ന പള്ളിയകങ്ങള്‍... ദാനധര്‍മങ്ങളുടെ ആത്മസംതൃപ്തികള്‍.. സുഹൃത്ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ഇഴയടുപ്പിക്കുന്ന നോമ്പു സത്ക്കാരങ്ങള്‍.. മനസ്സും ഹൃദയവും വിശാലമാകുന്ന, പൂത്തുതളിര്‍ക്കുന്ന സൗരഭ്യം....
നാട്ടിലെ നോമ്പുകള്‍ക്ക് ഒരു നനവുണ്ട്. നോമ്പുതുറകള്‍ക്ക് ഒരു ചന്തമുണ്ട്, കുളിര്‍മയുണ്ട്, ഹൃദ്യതയുണ്ട്.
മനസ്സും ആത്മാവും ശരീരവും തണുത്തു നിറയുന്നത് അനുഭവിച്ചിട്ടുണ്ട്, ഒരുപാട്.
മണ്‍ചട്ടിയില്‍ ചുട്ടെടുക്കുന്ന പത്തിരികള്‍ക്ക് പുതുമഴയുടെ മണമാണ്. ആ മണം മതി നോമ്പു തുറക്കാന്‍. ആവിപൊന്തുന്ന ഇറച്ചിക്കറിയില്‍ പൊതിര്‍ന്നു കിടക്കുന്ന പത്തിരിയാണ് എന്നും എനിക്ക് നോമ്പ്.
നാരങ്ങവെള്ളം, കാരക്ക, ബത്തക്ക, തരിക്കഞ്ഞി... ഉമ്മയുടെയും ഭാര്യയുടെയും ചില കരിക്കല്‍ പൊരിക്കല്‍ പരീക്ഷണങ്ങള്‍.... ഉമ്മയും ഉപ്പയും ഭാര്യയും മോളും അനിയന്‍മാരും ബാങ്കുവിളിയും കാത്ത് കോലായില്‍ നിരത്തിയ വിഭവങ്ങള്‍ക്കുമുമ്പില്‍....
താളിപ്പ് തൂമിക്കുന്ന മണമാണ് നാട്ടിലെ പെലച്ചകള്‍ക്ക്. അത്താഴനേരത്ത് ഉമ്മയുടെയും ഭാര്യയുടെയും വിളികള്‍ കേട്ടാലും, പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറുമ്പോള്‍ പുതപ്പ് വലിച്ചുമാറ്റി പൊട്ടിച്ചിരിക്കുന്ന നാശിമോള്‍...
ഈ വരണ്ട ദിനങ്ങളിലും ആ ഓര്‍മകള്‍ ചാറ്റല്‍മഴയായി... ആ മഴനനച്ചിലുകളാണ് സ്വപ്‌നവും പ്രതീക്ഷയുമായി ബാക്കിയായത്. മറ്റെല്ലാ പ്രതീക്ഷകളും നനഞ്ഞൊലിച്ചു പോകുകയായിരുന്നല്ലോ..
സഊദിയിലെ രണ്ടാമത്തെ നോമ്പുകാലം. രാത്രിയാണ് ജോലി. ഇശാക്ക്‌ശേഷം തുടങ്ങി പുലര്‍ച്ച വരെ. പകല്‍ ഉറക്കം. ഉറങ്ങി നോല്‍ക്കുന്ന നോമ്പുകള്‍. അത്താഴംറൂമില്‍. എന്റെയും സുഹൃത്തുക്കളുടെയും പാചക വിരുതുകള്‍.... തുറ പള്ളികളില്‍... കബ്‌സയും പുഴുങ്ങിയ കോഴിയുമില്ലാതെ എന്ത് നോമ്പുതുറ!
ബംഗാളികളുടെയും മിസ്‌രികളുടെയും പാക്കിസ്താനികളുടെയും ആക്രാന്തങ്ങള്‍ നമ്മുടെനാട്ടുകാരായ ചിലരുടെ അതിക്രമങ്ങള്‍ക്കു മുന്‍പില്‍ വളരെ നിസ്സാരമെന്ന പുതിയ അറിവുകളാണ് ഓരോ നോമ്പുതുറയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്.
പ്രവാസം എനിക്ക് വിരസതയുടെ നാളുകളായിരുന്നു. ആ വിരസതയകറ്റാനാണ് വെള്ളിയാഴ്ചകളിലെ അസീസിയയിലേക്കുള്ള പാച്ചില്‍.
അവിടെ മലയാളിക്കുട്ടികള്‍ക്കായി ഇസ്ലാഹി സെന്റര്‍ നടത്തുന്ന മദ്‌റസയുണ്ട്. മദ്‌റസയുടെ പ്രവര്‍ത്തനങ്ങളുമായി റഹീം പന്നൂര്‍, ശിഹാബ് അരീക്കോട്, സാജിദ് കൊച്ചി, റസാഖ് മദനി, സിറാജ് മൗലവി, പുത്തൂര്‍ മുഹമ്മദ്ക്ക, ശറഫ്ക്ക.... റമദാനിലും ഈകൂടിച്ചേരലുകളാണ് തണുപ്പായത്.
സിറാജ് മൗലവിയുടെയും ശിഹാബ്ക്കയുടെയും വീടുകളില്‍ നോമ്പുതുറയുണ്ടായിരുന്നു. ഹൃദ്യമായ നോമ്പുതുറകള്‍. ശിഹാബ്ക്കയുടെ ഭാര്യക്ക് പാചകത്തിന് നൂറില്‍ നൂറ് മാര്‍ക്ക്.
മുഹമ്മദ്ക്കയുടെ നേതൃത്വത്തില്‍ റഹീംക്കയുടെ വീട്ടില്‍ ഒരുനോമ്പുതുറയുണ്ടായിരുന്നു. നെയ്‌ച്ചോറും കോഴിക്കറിയും, സമൂസ, ജ്യൂസ്... എല്ലാവരും ഒത്തുപിടിച്ച് പാചകവും തീറ്റയും... സഊദിയിലെ ഏറ്റവും ഹൃദ്യമായ നോമ്പുതുറ.
സഊദിയിലെ നോമ്പുകള്‍ക്ക് പ്രലോഭനങ്ങളെ പേടിക്കേണ്ട. അശ്ലീല കാഴ്ചകളും മറച്ചുകെട്ടിയ ഹോട്ടലുകളും മറ്റു പ്രലോഭനക്കാഴ്ചകളും ഇവിടില്ല. പക്ഷെ, നാട്ടിലെ ആ പ്രലോഭനങ്ങളുടെ നടുവില്‍ മനസ്സിനെ കാത്തു പിടിക്കാന്‍ കഴിയുന്നതില്‍ ഒരു സുഖമില്ലെ... വിശ്വാസത്തിന്റെ സാന്നിധ്യം നല്‍കുന്ന ആത്മീയ സുഖം....
പ്രവാസിയുടെ നോമ്പും പെരുന്നാളും ഗൃഹാതുരമായ ഓര്‍മകള്‍ മാത്രമാണ്. പ്രവാസിയുടെ നോമ്പുകാലത്തിനുമുണ്ട് പ്രവാസത്തിന്റെ നീറ്റല്‍.
നനവും കുളിരുമില്ലാത്ത നോമ്പുകാലമാണത്. മണല്‍ കാറ്റിന്റെ വെന്തമണവും ചൂടും. ചത്തുകിടക്കുന്ന പകലുകള്‍... ഉറക്കമില്ലാത്ത രാത്രികള്‍... അതിനപ്പുറം ആത്മാവില്ലാത്ത നോമ്പുകള്‍... ഉറങ്ങിത്തീര്‍ക്കുന്ന നോമ്പുകാലം...
നാട്ടിലെ നനവൂറുന്ന നോമ്പുകാലത്തേക്കുള്ള തിരിച്ചുവരവിനായി കൊതിച്ച്...
കഴിഞ്ഞ നോമ്പുകാലത്താണ് സഊദിയില്‍ നിന്നും തിരിച്ചു പോന്നത്. വീട്ടിലെ കുളിരുന്ന നോമ്പിലേക്ക്..
ഓരോ നോമ്പുകാലവും പുതിയ അനുഭവങ്ങളാണ്. വിശപ്പിന്റെ വൈവിധ്യമുള്ള മുഖങ്ങള്‍.
അതെ ഈ നോമ്പുകാലവും പുതിയ അനുഭവങ്ങളും തിരിച്ചറിവുകളുമാണ് പകര്‍ന്നുകൊണ്ടിരിക്കുന്നത്.
.

Comments

  1. ചില ഭാഗങ്ങള്‍ മുന്‍പ് ഈ ബ്ലോഗില്‍ വന്നിട്ടുള്ളതാണ്..

    ReplyDelete
  2. ഭംഗിയായി എഴുതി.അഭിനന്ദനങ്ങൾ. വരച്ചിട്ട ചിത്രങ്ങൾക്ക് നല്ല മിഴിവ്.

    ReplyDelete
  3. ഓര്‍മ്മകള്‍ക്ക് എന്തൊരു നീറ്റല്‍ !
    വിശപ്പിന്റെ വിളികള്‍
    വയറു നിറഞ്ഞവന്റെ ഏമ്പക്കം
    സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശം
    ഭക്ഷണത്തിന്റെ ഗന്ധം.....
    പോസ്റ്റിനു അല്പം നീളക്കൂടുതല്‍ തോന്നി എന്നതൊഴിച്ചാല്‍ അല്പം വേദനയോടെ നെടുവീര്‍പ്പോടെ വായിച്ചു തീര്‍ത്തു.
    ആ 'ഇല്ലായിമ' ആണല്ലോ കോയാ നമ്മെ വിനയാന്വിതരാക്കുന്നത്!

    ReplyDelete
  4. പ്രവാസിയുടെ നോമ്പുകാലത്തിനുമുണ്ട് പ്രവാസത്തിന്റെ നീറ്റല്‍.
    നനവും കുളിരുമില്ലാത്ത നോമ്പുകാലമാണത്. മണല്‍ കാറ്റിന്റെ വെന്തമണവും ചൂടും. ചത്തുകിടക്കുന്ന പകലുകള്‍... ഉറക്കമില്ലാത്ത രാത്രികള്‍... അതിനപ്പുറം ആത്മാവില്ലാത്ത നോമ്പുകള്‍... ഉറങ്ങിത്തീര്‍ക്കുന്ന നോമ്പുകാലം...

    മുകതാര്‍ക്ക.............നൂറില്‍ നൂറു മാര്‍ക്ക്‌ !!!

    ReplyDelete
  5. നീറുന്ന ഓര്‍മ്മകള്‍..എന്നാലും ദൈവം വിശ്വസ്ഥന്‍, അവന്റെ അനുഗ്രഹങ്ങളും അളവറ്റത്

    ReplyDelete
  6. സമാനമായ നോമ്പനുഭവങ്ങള്‍ പലതും ജാഥയായി മനസ്സിലേക്ക് തള്ളി വരുന്നു. നല്ല പോസ്റ്റ്‌, നല്ല സന്ദേശം.

    ReplyDelete
  7. കനവൂറും നോമ്പുകാലം നന്നായി അവതരിപ്പിച്ചു.

    ReplyDelete
  8. ഇക്കാ .....
    പ്രവാസ ജീവിതവും, അതിലെ നോമ്പുതുറയും നാല് വര്‍ഷ മായെന്കിലും,,വിവാഹം കഴിഞ്ഞിടുള്ള ആദ്യത്തെ പ്രവാസ നോമ്പാണ്...മുന്‍പുള്ള ഒരു നോമ്പുകാലം ഊളുടെയ് കൂടെയുള്ള ആ മധുരമായ ഒരോര്‍മ ,,,ഇന്നത്തെ നീറ്റലായി മനസ്സില്‍ കിടന്നെരിയുന്നു...
    ഒരു നല്ല പോസ്റ്റ്‌....

    ReplyDelete
  9. iyaalkku ingane oru bhootha kaalam undaayirunnu..allaahu anugrahikkatte..

    ReplyDelete
  10. പോസ്റ്റിനു അല്പം നീളക്കൂടുതല്‍ തോന്നി എന്നതൊഴിച്ചാല്‍ നല്ല പോസ്റ്റ്

    ReplyDelete
  11. Soul touching tales..:)
    Thank you for sharing!

    ReplyDelete
  12. രണ്ടു മുന്ന് ലേഖനങ്ങള്‍ ഒരു മിച്ചു പോസ്റ്റി അല്ലെ.. എല്ലാം മുമ്പ് വായിച്ചതാനെങ്കിലും വായനയുടെ സുഖത്തില്‍ വീണ്ടും വായിച്ചു.. ഈ എഴുത്തിനെ ഇനി വീണ്ടും പുകഴ്തണ്ടല്ലോ അല്ലെ... വേദനയും സുഖവും സ്നേഹവും സൌന്ദര്യവും എല്ലാം ചേര്‍ന്നൊരു ലേഖനം ..
    എല്ലാ ആശംസകളും മുഖ്താര്‍ ഭായ് ...

    ReplyDelete
  13. വല്ലാതെ നീളമുള്ള പോസ്റ്റുകള്‍ അങ്ങനെ വായിക്കാറില്ല ..
    ഇത് പക്ഷെ വായിച്ചിരുന്നു പോയി .....
    .........................................
    മുക്താര്‍ക്കാ വളരെ ഹൃദ്യമായ പോസ്റ്റ്‌....

    ReplyDelete
  14. നോമ്പിന്റെ സര്‍വ്വ വികാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഹൃദ്യമായ ഒരു പോസ്റ്റ്‌. വായിക്കുവാന്‍ എത്ര സുഖം. മാഷാ അല്ലാഹ് !! ഇക്കാ ഹൃദയം നിറഞ്ഞ റമദാന്‍ മുബാറക് ..

    ReplyDelete
  15. ആനമയിലൊട്ടകം വിറ്റ്, ചിരി വിറ്റ്, ഒരു പെരുന്നാള്‍.
    ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...

    ReplyDelete
  16. ഞാന്‍ വായിച്ചു വളരെ നന്നായിരിക്കുന്നു.
    ഒരു വേള ഞാനും നാട്ടിലേക് ഓര്‍മകള്‍ പോയി
    നല്ല എഴുത്ത്
    ആശംസകള്‍

    ReplyDelete
  17. നല്ല എഴുത്ത്
    ഒര്‍മകള്‍ ജീവിതത്തിലെ നല്ല മുതല്‍കൂട്ടുകള്‍
    ആശംസകള്‍

    ReplyDelete
  18. അനുഭവങ്ങൾ വായിച്ചു, നല്ല അവതരണം.

    ReplyDelete
  19. നിങ്ങളുടെ ഭാഷയ്ക്ക് വേദനയുടെ നനവുണ്ട്.മനസ്സി നെ കീറി മുറിക്കുന്ന മൂര്‍ച്ചയുണ്ട് അനുഭവങ്ങള്‍ക്ക്.
    വിശക്കുന്നവന്റെയും,അന്യരുടെ ക്ഷണേതാവാകുന്ന
    തിന്റെ ജളത്വം ഉണ്ട്. വിശുദ്ധിയുടെ ശാന്തതയുണ്ട്.
    എല്ലാത്തിലുമുപരി ജീവിതത്തിന്റെ ഉപ്പും ഉണ്ട്.
    വല്ലപ്പോഴുമേ വായനയില്‍ വേദന അനുഭവിക്കാറു ള്ളു ...........

    ReplyDelete
  20. മനസ്സില്‍ തൊടുന്ന അനുഭവക്കുറിപ്പുകള്‍ ... ഇഷ്ടായി.

    ReplyDelete
  21. വിശപ്പ്‌,ദാരിദ്ര്യം,ഒറ്റപ്പെടല്‍,വിരുന്നു, ഭക്തി, കാപട്യം, സുമനസ്സു, യാത്ര, അവഗണന, സമയം, നന്മ, കണക്ക്, സൗഹൃദം,ക്ഷമ, പൊങ്ങച്ചം..., തീര്‍ത്തും വിഭിന്നരുചികളുളള തുറവിഭവങ്ങളാല്‍ സമൃദ്ധമാണ് ഓരോ നോമ്പ്കാലവും. മനസ്സിലെ ഏറ്റവും വിശുദ്ധമായ അറകളിലൊന്നില്‍ ഏവരും സൂക്ഷ്മതയോടെ പരിപാലിച്ചു പോരുന്ന വ്രതാനുഭവങ്ങളുടെ പൂക്കാലം കൂടിയാവുന്നു റമദാന്‍. പ്രണയകാലം പോലെ മായ്ക്കവയ്യാത്ത, നനവ്‌ മാറാത്ത ലിഖിതങ്ങളായി അവ ഹൃദയങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അത്തരം ഒരു സമാഹാരത്തിന്റെ നേര്‍പ്പകര്‍പ്പ് ആയത് കൊണ്ടാവണം ലേഖനത്തിലെ വരികളിലോക്കെയും ഹൃദയഭാഷ്യത്തിന്റെ സുഗന്ധം അനുഭവിക്കാനാവുന്നത്. അങ്ങനെ ഒരു 'നോമ്പ്കാലത്തിലൂടെ' അനുവാചകരെ വീണ്ടും വഴി നടത്താന്‍ മുക്താറിന്റെ ഓര്‍മ്മകള്‍ക്കും തൂലികയ്ക്കും കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍..!!!

    ReplyDelete
  22. കുറ്റിച്ച്ചിറയിലെ സ്നേഹം നുകരാന്‍ ഒരു റംസാനില്‍ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്
    അവിടെ വച്ചു പരിചയപ്പെട്ട സ്നേഹിതനെയും കുടുംബത്തെയും ഓര്‍മപ്പെടുത്തി ഈ കുറിപ്പ്
    ആശംസകള്‍

    ReplyDelete
  23. ഹൃദയത്തെ സ്പർശിക്കുന്ന അനുഭവക്കുറിപ്പ്... താങ്കളുടെ വരകളും എഴുത്തുകളും ഒന്നിനൊന്ന് മെച്ചമാണ്...

    ReplyDelete
  24. നല്ല പോസ്റ്റ്!

    നന്മകൾ വിരിയട്ടെ, എല്ലാ മനസ്സുകളിലും!

    ReplyDelete
  25. Mukthar, posts are very good,
    Believe, bitter Experiences are the basis of growth,
    good luck,

    ReplyDelete
  26. നല്ല അനുഭവക്കുറിപ്പ് പിന്നിട്ട വഴികള്‍ ഓര്‍മ്മിക്കുന്നത് എപ്പോഴും നല്ലതാണ്‌...ആശംസകള്‍

    ReplyDelete
  27. ഇവിടെ എത്താന്‍ ഒരു പാട് ഒരു പാട് വൈകി. വൈകിയാണ് എത്തിയെങ്കിലും ഈ "നോമ്പ് തുറക്കു" ഒരു വല്ലാത്ത സുഖം,

    ReplyDelete
  28. നോമ്പ് കാലം കഴിഞ്ഞ് ബ്ലോഗ് തിരിച്ചെത്തി അല്ലേ? ആശംസകള്‍!

    ReplyDelete
  29. എത്താന്‍ അല്‍പ്പം വൈകി ,,മനസ്സില്‍ തട്ടിയ ഒരു പോസ്റ്റും വായനയും സമ്മാനിച്ചു ,,
    നന്നായി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല,,കാരണം അതൊരു ഭംഗി വാക്കായാലോ ?അത്രക്ക് ഇഷ്ട്ടായി

    ReplyDelete
  30. കണ്ണീരിന്റെ സ്നിഗ്ദ്ധതയുണ്ട് എഴുത്തിന്.

    ReplyDelete
  31. നല്ല പോസ്റ്റ്‌ .ഇഷ്ടായി ..

    ReplyDelete
  32. ഇന്നാണ് വായിക്കുന്നത്.വാക്കുകളില്‍ അനുഭവത്തിന്‍റെ ചൂടും ചൂരുമുണ്ട്.അവതരണത്തില്‍ അഴകും അടുക്കുമുണ്ട്.യാനം തുടരുക.മംഗളങ്ങള്‍

    ReplyDelete
  33. നല്ല പോസ്റ്റ്...

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.