Skip to main content

ഭോപ്പാലിന്റെ ദുര്‍‌'വിധി'!



കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന ഭോപാല്‍ വിഷവാതകച്ചോര്‍ച്ചക്ക് ഉത്തരവാദികളായ ഏഴുപേര്‍ക്ക് രണ്ടു വര്‍ഷം തടവ്. ഒരു ലക്ഷം രൂപവീതം പിഴ.
ദുരന്തത്തിന്റെ ഇരകളെ അപമാനിക്കുന്ന വിധിയാണ്‌ കേസില്‍ ഉണ്ടായിരിക്കുന്നത്.
26 വര്‍ഷത്തെ വിചാരണക്കും കാത്തിരിപ്പിനുമൊടുവിലാണ് ഭോപ്പാല്‍ വിഷവാതക ദുരന്തക്കേസിലെ വിധി വന്നിരിക്കുന്നത്‌.
1984 ഡിസംബര്‍ 2നാണ്‌ ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ്‌ പ്‌ളാന്റിലുണ്ടായ വാതകച്ചോര്‍ച്ച ആയിരങ്ങളുടെ ജീവനെടുത്തത്‌. വാതകടാങ്ക്‌ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന്‌ മീതൈല്‍ ഐസോസൈനേഡ്‌ അന്തരീക്ഷമാകെ വ്യാപിക്കുകയായിരുന്നു. പതിനായിരങ്ങളാണ്‌ അപകടത്തെത്തുടര്‍ന്ന്‌ നിത്യരോഗികളായി മാറിയത്‌. ഇന്നും നിലക്കാത്ത ദുരിതങ്ങള്‍..
എന്നിട്ടും..

ഈ വിധി, വ്യക്തമായ നീതി നിഷേധവും ഇരകളോടുള്ള അവഗണയുമാണ്.
നീതിപീഠങ്ങള്‍ പോലും സാമ്രാജ്യത്ത്വത്തിനു വഴിപ്പെടുന്ന കാഴ്ച.
കുഴിച്ചു മൂടപ്പെട്ട നീതി.

വളരെ വൈകിയാണ് വിധി വരുന്നത് എന്നതു പോട്ടെ, നീതിയുടെ ഒരംശമെങ്കിലും വിധിയിലുണ്ടായിരുന്നെങ്കില്‍..
കുറ്റവാളികളില്‍ ഏറ്റവും പ്രമുഖന്‍ ശിക്ഷിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ നിന്നും ഊരിപ്പോയിരിക്കുന്നു. അമേരിക്കന്‍ യൂണിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാറന്‍ ആന്റേഴ്‌സ്‌ണിനെക്കുറിച്ച്‌ വിധിയില്‍ പരാമര്‍ശമേയില്ല. കേസിലെ പിടികിട്ടാപ്പുള്ളിയാണ്‌ കക്ഷി‍. ജെ മുകുന്ദ്‌, എസ്‌ പി ചൗധരി, കെ വി ഷെട്ടി, എസ്‌ ഐ ഖുറേഷി, കെശബ്‌ മഹീന്ദ്ര, വിജയ്‌ ഖോഖ്‌ലെ, കിഷോര്‍ കാംദാര്‍ എന്നിവരാണ്‌ മറ്റുപ്രതികള്‍.

ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ എങ്ങനെ വിധിക്കുമെന്നു കരുതിയാവും.. ഈ കുറഞ്ഞ ശിക്ഷ തന്നെ അവര്‍ അനുഭവിക്കുമോ എന്നത് കണ്ടറിയണം. 

ദുര്‍ബലന്‍ ദുരിതമനുഭവിക്കുകയും ശക്തന്‍ അവരെ ചൂഷണം ചെയ്തശേഷം രക്ഷപ്പെടുകയും ചെയ്യുന്ന കാടന്‍ നീതിക്ക്  നല്ല ഉദാഹരണമായിരിക്കുന്നു ഈ വിധി.

15,000ത്തിലേറെ പേര്‍ മരിക്കുകയും തലമുറകള്‍ക്ക് മഹാദുരിതം സമ്മാനിക്കുകയും ചെയ്ത വിഷവാതകച്ചോര്‍ച്ചക്ക് പിന്നില്‍ കമ്പനിയുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും അശ്രദ്ധയും കുറ്റകരമായ അനാസ്ഥയുമുണ്ടെന്നു വ്യക്തമായതാണ്.  ഇത്രയും ഗൗവരമേറിയ ഒരു  കേസില്‍ വിധിവരാന്‍ 26 വര്‍ഷമെടുത്തുവെന്നതു തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനകരമാണ്.

ഭോപാല്‍ കേസില്‍ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ ഭരിച്ച എല്ലാ ഭരണകൂടങ്ങളും വൃത്തികെട്ട അവഗണനയാണു കാണിച്ചത്. കുറ്റകൃത്യം ചെയ്ത യൂനിയന്‍ കാര്‍ബൈഡ് കമ്പനി പിരിച്ചുവിട്ട് ഇരുട്ടു കൊണ്ട് ഓട്ടയടക്കാനാണ്  ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. നമ്മുടെ നീതിനിര്‍വാഹകരും ഭരണകൂടവും നോക്കു കുത്തിയായി. യൂനിയന്‍ കാര്‍ബൈഡ് ചെയര്‍മാനായിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ നിയമത്തില്‍നിന്ന് ഒളിച്ചോടിയപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ അയാളെ പിടികൂടാന്‍ വേണ്ടതൊന്നും ചെയ്തില്ല.

 വാതകച്ചോര്‍ച്ചയുടെ നാലാം  ദിവസം ആന്‍ഡേഴ്‌സണ്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, യു.എസ് എംബസി ഇടപെട്ടപ്പോള്‍ അയാളെ ജാമ്യത്തില്‍ വിട്ടു. ജാമ്യമില്ലാത്ത കുറ്റത്തിനായിരുന്നു അറസ്റ്റ്, എന്നിട്ടും... അയാളെ എംബസിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി അമേരിക്കന്‍ വിധേയത്ത്വം പ്രകടിപ്പിക്കുകയാണ് അധികൃതര്‍ ചെയ്തത്.

 മൂന്നു വര്‍ഷമെടുത്തു സി.ബി.ഐ കുറ്റപത്രം നല്‍കാന്‍. അനേകം സമന്‍സുകള്‍ അയച്ചിട്ടും യാതൊരനക്കവും കാണാഞ്ഞപ്പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

യു.എസില്‍ നിന്ന് അയാളെ വിട്ടുകിട്ടാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലവത്തായില്ല എന്നാണു പറച്ചില്‍. എന്നാല്‍ ഇന്ത്യ അങ്ങനെയൊരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് അമേരിക്ക ഇപ്പോള്‍ പറയുന്നത്. 

ആന്‍ഡേഴ്‌സണെ വിട്ടുകിട്ടാന്‍ വേണ്ടതു ചെയ്യണമെന്ന കോടതി കല്‍പന കഴിഞ്ഞ് 11വര്‍ഷങ്ങള്‍ക്കുശേഷം, 2003 ലാണ് കേന്ദ്രം യു.എസ് സര്‍ക്കാറിനോട് ആന്‍ഡേഴ്‌സണെ വിട്ടുതരാന്‍ ഔപചാരികമായി ആവശ്യപ്പെടുന്നത്.

കേസ് നീട്ടിക്കൊണ്ടുപോകാന്‍ സി.ബി.ഐ മനപ്പൂര്‍‌വം ശ്രമിക്കുന്നുവെന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു , സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ മാത്രമാണ് സി.ബി.ഐ അന്തിമവാദം തുടങ്ങാന്‍ തയാറായത്.

ഇന്ത്യക്കാരുടെ ജീവനും ആരോഗ്യവും നിസ്സാരമാണെന്ന അമേരിക്കന്‍- സാമ്രാജ്യ ശക്തികളുടെ ധിക്കാരമാണ് ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന് കാരണമായത്.  യൂനിയന്‍ കാര്‍ബൈഡ് അതിന്റെ അമേരിക്കന്‍ ഫാക്ടറിയില്‍ സജ്ജീകരിച്ച സുരക്ഷാ സംവിധാനമൊന്നും ഭോപാലിലുണ്ടായിരുന്നില്ല. കുറ്റകരമായ അശ്രദ്ധയോടെയായിരുന്നു ഭോപ്പാലിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം.

ഇരകള്‍ക്ക് നിസ്സാരമായ തുക മാത്രം എറിഞ്ഞുകൊടുത്ത് തടിയൂരാന്‍ കമ്പനിക്ക് ഇന്ത്യന്‍ അധികൃതര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. വിദേശികളായ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് അധികൃതര്‍ ചെയ്തത്. ഇപ്പോള്‍ ഇന്ത്യയിലുള്ള കുറ്റവാളികള്‍ക്ക് കിട്ടുന്നത് നിസ്സാരമായ ശിക്ഷ മാത്രം. ഇത്രയും വലിയ കേസിലെ പ്രതി സര്‍ക്കാര്‍ സമിതികളിലും പുരസ്‌കാരപ്പട്ടികകളിലും സ്ഥാനം ലഭിക്കുന്ന ലജ്ജാകരമായ അവസ്ഥയും ഉണ്ടായി..

ഭോപാല്‍ വിഷവാതക ദുരന്ത കേസില്‍ ഇന്ത്യന്‍ പ്രാദേശിക കോടതിയുടെ വിധിയോടെ  വിഷയം അവസാനിച്ചുവെന്നും യൂനിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ ഒരു പുനരന്വേഷണവും നടത്താനാവില്ലെന്നുമാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്.

ഭോപാല്‍ വിധി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ബന്ധങ്ങളെ ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ഫിലിപ് ക്രോലി പ്രതികരിച്ചിട്ടുണ്ട്  ( ഇരകള്‍ക്ക് നീതി ലഭിച്ചില്ലെങ്കിലും വേണ്ടില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്‍ല ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാവട്ടെ!).
 അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സിവിലിയന്‍ ആണവകരാറിന്റെ മുന്നോടിയായി ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ആണവ ബാധ്യതാ ബില്‍ പാസാക്കുന്നതിനെ ഭോപാല്‍ വിധി ഒരുതരത്തിലും ബാധിക്കേണ്ടതില്ലെന്നും ഫിലിപ് ക്രോലി പറയുന്നുണ്ട്.

എന്നാല്‍, വാറന്‍ ആന്‍ഡേഴ്‌സണെതിരായ കേസ് അവസാനിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി പറയുന്നത്.

വീരപ്പ മൊയ്ലി പറയുന്നതോ അമേരിക്ക പറയുന്നതോ നേര്. അമേരിക്ക പറയുന്നതു തന്നെ.. അതാണല്ലോ അനുഭവങ്ങള്‍..

ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണവ ബാധ്യതാ ബില്‍ പുനപ്പരിശേധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ലാഭം മുഴുവന്‍ വിദേശ കമ്പനികള്‍ക്കും ഉത്തരവാദിത്തങ്ങള്‍ മുഴുവന്‍ ഇന്ത്യക്കും, അതാണ് ചുരുക്കിപ്പറഞ്ഞാല്‍ ആണവ ബാധ്യതാ ബില്‍. ഇപ്പോള്‍ വന്ന വിധി പോലെ.

നീതി തേടിയുള്ള നിയമയുദ്ധം തുടരുമെന്നും പ്രാദേശിക കോടതിയുടെ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇരകള്‍ പരയുന്നു.  കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പുതിയ വിചാരണ നടത്തണമെന്നാണവരുടെ ആവശ്യം.
പക്ഷേ അവരുടെ പിടച്ചിലുകള്‍ക്ക് ആരു വില കല്പ്പിക്കും..

ആഗോളവല്‍ക്കരണകാലത്തെ നീതിക്ക് അമേരിക്ക മണക്കുക സ്വാഭാവികം.
അമേരിക്കയുടെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയെന്നതാണല്ലോ പുതിയ ജനാധിപത്യം. ഇറാഖിലും
അഫ്ഗാനിലും ഫലസ്തീനിലും മനുഷ്യരെ കൊന്നു കളിക്കുന്ന അമേരിക്കക്കും കൂട്ടാളികള്‍ക്കും ഭോപ്പാലില്‍ മരിച്ച ആയിരങ്ങള്‍ നിസ്സാരമായിരിക്കാം.
പക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തിലും നീതിപീഠങ്ങളിലും ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനതക്ക്..



നീതി ലഭിക്കുമോ..
ഇരകളുടെ പക്ഷത്ത് പ്രാര്‍ഥനകളോടെ ഞാനും ചേരുന്നു...

.

Comments

  1. ഇരകളുടെ പക്ഷത്ത് പ്രാര്‍ഥനകളോടെ ഞാനും ചേരുന്നു...

    ReplyDelete
  2. വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിനു തുല്യം! ഇവിടെ കിട്ടിയതോ വൈകിയെത്തിയ നീതിനിഷേധം.

    ദുരന്തബാധിതർക്കായുള്ള പ്രാർത്ഥനയിൽ പങ്കുചേരുന്നു.

    ReplyDelete
  3. ഇത് ഈ നാടിന്റെ വിധി..!!

    ReplyDelete
  4. ഇവ്വിഷയവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ടിടങ്ങളില്‍ കമന്‍റിയത് തന്നെ ആവര്‍ത്തിക്കുന്നു.

    ത്‌ഫൂൂൂൂ...

    'ബഹുമാന്യ കോടതി വിധിയെ' നോക്കി എനിക്കിങ്ങനേ പ്രതികരിക്കാന്‍ കഴിയൂ.ഇത്തരം 'വിധി'കളും വിധിപറച്ചിലിന് കോടതിക്ക് കൈമെയ് മറന്ന് സഹായം ചെയ്ത് കൊടുത്തവരും തന്നെയല്ലേ തീവ്രവാദികളെ സൃഷ്ടിക്കുന്നത്.

    ഹാ..വേറെ പണിയില്ലാണ്ടിരിക്കല്ലേ ഇതൊക്കെ ആലോചിച്ച് തലപുണ്ണാക്കാന്‍.ആ നേരം കൊണ്ട് നമുക്ക് മാവോവാദികളെ പിടിക്കാനുള്ള പുതിയ കെണികളുണ്ടാക്കാം.തീവ്രവാദികളേയും മാവോവാദികളെയും തെറി വിളിച്ച് നാല് പോസ്റ്റിടാം.

    ഓഫ് ടോപ്പിക്ക്: ? മാവോവാദികള്‍ പറയുന്നു.'ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല.അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട് കൊണ്ടിരിക്കുന്നു.ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനും മാനത്തിനും വരെ പുല്ലുവില നല്‍കാത്ത പോലീസിലും ഗവണ്മെന്‍റിലും കോടതിയിലും ഇനിയും ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ച് കഴിയണം എന്നാണോ നിങ്ങള്‍ പറയുന്നത്.'

    കേട്ടില്ലേ ഡയലോഗുകള്‍.ഇവര്‍ക്ക് വിശ്വാസമില്ലത്രെ.ഇവര്‍ ഭീകരന്മാര്‍ തന്നെ.മാവോവാദികള്‍ തുലയട്ടെ.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടുകള്‍ വിജയിക്കട്ടെ.

    ReplyDelete
  5. ഇരകളുടെ പക്ഷത്ത് പ്രാര്‍ഥനകളോടെ ഞാനും ചേരുന്നു...

    allaathenth cheyyaan

    ReplyDelete
  6. ഇന്ത്യക്കാരുടെ ജീവനും ആരോഗ്യവും നിസ്സാരമാണെന്ന അമേരിക്കന്‍- സാമ്രാജ്യ ശക്തികളുടെ ധിക്കാരമാണ് ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന് കാരണമായത്.

    സത്യമാണ് ഇത് അത്ര വിലയെ ഉള്ളൂ…!

    ReplyDelete
  7. മേലാളന്റെ ദുര്‍ചെയ്തികളില്‍ കണ്ണുമടച്ച് റാന്‍ മൂളി നില്‍ക്കുന്ന
    പഴയ ചാത്തന്‍ പുലയന്റെ അവസ്ഥ തന്നെ
    നാം ഇന്ത്യക്കാര്‍ക്കിപ്പോള്‍..
    ഒരു കാര്യത്തിനും വെള്ളക്കാരനെ പിണക്കിക്കൂടാ..
    അവന്റെ വെളുത്ത തൊലിയോടുള്ള ഈ അഭിനിവേശം..
    അതു കാണുമ്പോഴുള്ള കീഴാളന്റെ അടിമത്തം..
    അവന്റെ നാറിയ നവ സംസ്ക്കാരത്തോടുള്ള മതിഭ്രമം..
    അതു ഭാഷയിലാകട്ടെ ബന്ധങ്ങളിലാകട്ടെ..
    പകര്‍ത്താനുള്ള അടങ്ങാ ത്വര.. മുടിഞ്ഞ ആക്രാന്തം!

    മാറി മാറി വരുന്ന ഭരണാധിപന്‍മാര്‍ക്ക് പട്ടിണി മരണത്തിന്റേയും
    കോടതി കേസുകളുടേയും കാണാക്കണക്കെടുപ്പല്ല പണി..
    അതിനല്ല അവരു ലക്ഷങ്ങളും കോടികളും ധൂര്‍ത്തടിച്ച്
    പാരയും മറുപാരയും വെച്ച്.. കാലുവാരിയും കുതി കാലു വെട്ടിയും കൂട്ടിയും കൂട്ടിക്കൊടുത്തും
    എതിര്‍ക്കുന്നവന്റെ നെഞ്ചത്ത് കൂലിപട്ടാളത്തെ വെച്ച് കഠാരയിറക്കിയും ഈ
    കസേരകളില്‍ അള്ളിപ്പിടിച്ചു കയറിയിരിക്കുന്നത്..

    ഇങ്ങനെയൊക്കെ കേറിയിരിക്കുന്ന ക്രിമിനല്‍ പശ്ച്ചാത്തലം അലങ്കാരമാക്കി കൊണ്ടു നടക്കുന്ന പാര്‍ലിമെന്ററി അംഗങ്ങളാണു നമുക്കുള്ളതെന്ന് എത്ര തവണ റിപ്പോര്‍ട്ട് വന്നു !
    ഇത്തരം ആളുകള്‍ ഇന്ത്യന്‍ ഭരണം കയ്യാളുന്നിടത്തോളം കാലം നീതി പീഠത്തിനു മുന്നിലേക്ക്
    എത്തേണ്ടത് എത്തില്ല, ചെല്ലേണ്ടവരു ചെല്ലില്ല..
    ഭോപ്പാലിന്റെ ദീനരോദനത്തേക്കാളേറെ അവരെ ആകര്‍ഷിക്കുന്നത്
    ഒതുക്കിതീര്‍ത്താല്‍..മാറ്റിമറിച്ചാല്‍..
    ഇല്ലാതാക്കിയാല്‍ കിട്ടുന്ന ലക്ഷങ്ങളും കോടികളുമാണു..!
    ഇവരൊക്കെ എന്തു ചെയ്യുമെന്നാണു നമ്മള്‍ പ്രതീക്ഷിക്കേണ്ടത് ?
    ഇവനൊന്നും ആ പാവങ്ങളുടെ കണ്ണീരൊപ്പാനല്ല പോവുക പകരം
    വെള്ളക്കാരന്റെ അമേധ്യം പുരണ്‍ട ഡോളറിനായി തന്റെ ഖദറു കുപ്പായത്തിന്റെ
    കാണാക്കീശകള്‍ കാട്ടിക്കൊടുക്കാനാണു !
    അതില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം
    അവനു അറേബ്യന്‍ അത്തറിനേക്കാള്‍ പരിമളപൂരിതമാണു !!
    അവനത് അവന്റെ ചീഞ്ഞളിഞ്ഞ മൂക്കിലേക്ക് ആഞ്ഞ് വലിച്ചു കയറ്റും
    ചത്ത് നാറുവോളം കാലം !!!!

    (കോടതി വിധി വായിച്ചപ്പോള്‍ തോന്നിയ കലിപ്പാണു...
    മുഖ്താര്‍ വിശദമായി എഴുതിയത് നന്നായി...
    പുതിയ കോടതി വിധികള്‍ ഓരോന്നായി വരുമ്പോള്‍
    നീതി പാവപ്പെട്ടവന്റെ ചാരെ നിന്നും അകന്നകന്ന് പോവുന്ന പോലെ തോന്നുന്നു..)

    ReplyDelete
  8. ഈ വിധി നീതിക്ക്‌ നിരക്കുന്നതല്ല, അല്ലെങ്ങിൽ ഇന്ത്യൻ ജുഡിഷറിയുടെയും അന്വേഷണ ഏജൻസികളുടേയും ന്യൂനതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌. സമയബദ്ധിതമായി ഒരു കോടതിയും വിധികൾ പ്രസ്താവിക്കുന്നില്ല എന്നതിൽ തുടങ്ങുന്നു നീതി നിഷേധം. ഇതൊരു വലിയ കേസ്സായതുകൊണ്ടല്ല വിധി പ്രസ്താവിക്കാൻ 25 വർഷമെടുത്തത്‌, അത്‌ നമ്മുടെ കോടതിയുടെ മുഖമുദ്രയാണ്‌. ഒരു അതിർത്തി തർക്കംപോലും കോടതിയിൽ എത്തിയാലത്തെ അവസ്ഥ എന്താണ്‌? ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്‌ തയാറാക്കാൻ 17 വർഷമെടുത്തു!

    കാലോചിതമായി നമ്മുടെ നിയമവ്യവസ്ഥ മാറ്റിയെഴുതണം.

    ലക്ഷങ്ങൾ ചിലവാകുന്ന വക്കീൽ ഫീസ്‌ മുതൽ ഈ കേസ്സ്‌ എന്ന്‌ തീരുമെന്ന്‌ ഒരു വിധത്തിലും കണക്ക്‌ കൂട്ടുവാൻ സാധിക്കാത്ത കാലതാമസവും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയായി!

    നഷ്ടപരിഹാരം കുറവാണ്‌, ആന്റേർസനെ കിട്ടിയില്ല, പക്ഷെ വിധി പറയാൻ നീണ്ട 25 വർഷം എന്തിന്‌ എടുത്തു? വിചാരണ തടവുകാരനായി മദനിയും കൂടെയുള്ളവരും 10 വർഷം ജയിലിൽ കിടന്നു!

    ഒരാളെ ബുദ്ധിമുട്ടിക്കണമെങ്ങിൽ ചുമ്മാ കേസ്സുകൊടുത്താൽ മതിയെന്ന അവസ്ഥയാണ്‌!

    ReplyDelete
  9. ഏതെങ്കിലുമൊരു പ്രത്യേക തരത്തിലുമുള്ള വിധേയത്വമോ പരിഗണനയോ ആരോടും കാണിക്കതെ, എല്ലാവരോടും തുല്യ രീതിയില്‍, നീതി പൂര്‍വ്വകമായ കൃത്യ നിര്‍വ്വഹണത്തെ സൂചിപ്പിക്കേണ്ട ജ്യുഡിഷറിയുടെ ചിഹ്നത്തെ കണ്ണു മൂടിക്കെട്ടിയ സ്ത്രീ പോലും വിസ്മരിക്കുകയും, നിന്ദിക്കുകയും ചെയ്തുക്കൊണ്ട് അമേരിക്കന്‍ കുത്തക മുതലാളിക്ക് നേരെ കണ്ണടച്ചിട്ടുള്ള വിധിയാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

    ReplyDelete
  10. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദയനീയ മുഖം!
    ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഭീകരരൂപം!!
    ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ 'പിതൃശൂന്യത'!!
    ഇന്ത്യന്‍ കഴുതകള്‍ക്കെന്നും കരയാന്‍ മാത്രം വിധി.
    (അനീതികള്‍ ഇനിയും തുറന്നു കാണിക്കുക)

    ReplyDelete
  11. കോടതീന്നുവച്ചാൽ തെളിവിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്ന ഒരു വകുപ്പ്. വല്യ തെളിവൊന്നും കോടതിക്ക് കിട്ടിക്കാണില്ല.

    ഒരോഫ്: ഇന്നത്തെ പത്രത്തിൽ ഒരു സൈനികന് 15 വർഷത്തിനു ശേഷം നീതി ലഭിച്ചു..ഇങ്ങനെ ഈ സൈനികൻ ഭക്ഷണം കഴിക്കാൻ വിസമ്മച്ചതിന് അതൊരു കുറ്റമായി കണക്കാക്കി ടിയാനെ സർവ്വീസിൽ നിന്നും പുറത്താക്കുകയും നീണ്ട 15 വർഷത്തെ നിയമ യുദ്ധത്തിൽ ടിയാൻ കുറ്റം ചെയ്തിട്ടില്ലെന്നും സർവ്വീസിൽ തിരിച്ചെടുക്കണമെന്നും കോടതി വിധിയുണ്ടായിരിക്കുന്നു. ഭാഗ്യം ടി കക്ഷി 15 വർഷത്തിനു ശേഷവും ആരോഗ്യത്തോടെ ജീവിച്ചിരുന്നതുകൊണ്ട് വീണ്ടും സർവ്വീസിൽ കയറാം, എന്നാൽ സർവ്വീസിൽ നിന്നും പുറത്താക്കിയ ഏമാനദ്ദേഹം ഇപ്പോൾ ഊറിച്ചിരിക്കുന്നുണ്ടാകും എന്നോട് കളിച്ചാൽ....

    ReplyDelete
  12. ദുര്‍ബലന്‍ ദുരിതമനുഭവിക്കുകയും ശക്തന്‍ അവരെ ചൂഷണം ചെയ്തശേഷം രക്ഷപ്പെടുകയും ചെയ്യുന്ന കാടന്‍ നീതിക്ക് നല്ല ഉദാഹരണമായിരിക്കുന്നു ഈ വിധി.

    നമ്മുടെ നീതിവ്യവസ്ഥ.....

    ReplyDelete
  13. ഷെയിം ഇന്ത്യാ... ഷെയിം

    ReplyDelete
  14. ഇരകളുടെ പക്ഷം എന്നും അമേരിക്കയ്ക്കെതിരായിരുന്നുവെന്നു പറയാം. കാരണം അവനെന്നും വേട്ടക്കാരനായിരുന്നു

    ReplyDelete
  15. "നീതി പീoങ്ങളെ നിങ്ങള്‍ക്കു മീതെയും
    പുലരാ പുലരി ചുവന്നുതിക്കും...."

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ആരെയും യും പഴിച്ചിട്ടു കാര്യമില്ല ഇന്ത്യയുടെ നട്ടെല്ലില്ലായ്മ അല്ലാതെന്തു പറയാൻ പത്രം വായിച്ചപ്പോൾ അമേരിക്കയുടെ പ്രസ്ഥാവന കണ്ടപ്പോൽ അരിശം വന്നു പത്രം ചുരുട്ടികൂട്ടുകയല്ലതെ എന്തു ചെയ്യാൻ...ഇന്ത്യയുമായുള്ള അമേരിക്കയുടെ മറ്റു ബന്ധങ്ങൾക്ക് കോട്ടമൊന്നുമില്ല എന്ന് വാർത്തകളിൽ കണ്ടപ്പോൽ എല്ലാംകൂടി ഒരു ഇന്ത്യക്കാരി എന്നതിൽ വല്ലാത്ത ലജ്ജ തോന്നി കൂതറ പറഞ്ഞ പോലെ ഷെയിം ഇന്ത്യാ... ഷെയിം .. അവസരത്തിനൊത്ത പോസ്റ്റ് അമേരിക്കയെ തലയിലേറ്റി നടക്കുന്നവർക്കിതൊരു പാഠമായെങ്കിൽ.... അനീതിക്കെതിരെ ശബ്ദിക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ ... ആശംസകൾ (ഒരു ഇന്ത്യക്കാരി)

    ReplyDelete
  18. kaatu neethi thanne..indiakarkk avide thanne ithaanu gadhi.."pandeey dhurbala ippol gharbiniyum" vallaatha oru imputtants...

    aaa divasam vannethum.. yadhartha vidhi dhinam...ihalokath oraale konnavanum 1000 aale konnavanum million kanakkinu aale konna bushinum... okke maximum kittavunnath oru kolamaram.. athu neethiyaano..."""" judjment day"""..bahrainil ninnu oru mukhtharian ""panka""

    ReplyDelete
  19. ഇന്ത്യക്കാരുടെ ജീവനും ആരോഗ്യവും നിസ്സാരമാണെന്ന അമേരിക്കന്‍- സാമ്രാജ്യ ശക്തികളുടെ ധിക്കാരമാണ് ലോകം കണ്ട ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന് കാരണമായത്.
    "ഭോപാലിന്‍റെ രോദനം"

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. സായിപ്പിനെ കാണുമ്പോള്‍ നമ്മുടെ ഭരണകൂടങ്ങള്‍ കവാത്ത് മറക്കുന്നു!

    ReplyDelete
  23. വളരെ ദുഃഖകരമായ വിധി......

    ReplyDelete
  24. ഇപ്പൊ പത്ര വായന ഒക്കെ കുറച്ചു കുറവായതിനാല്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല..
    രാഷ്ട്രീയത്തില്‍ നല്ലവര്‍ കുറവായതിനാല്‍ ഇതൊക്കെ എന്നെങ്കിലും നേരെ ആവുമെന്നും തോന്നുന്നില്ല...
    ആശംസകള്‍ മുക്താര്‍ ഭായ്

    ReplyDelete
  25. കേസ് തീര്‍ന്നില്ല എന്ന് ആണ് വീരപ്പ മോയിലി പറയുന്നത്

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.