Skip to main content

പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍



മഴ
പെരും മഴ
രണ്ടുമൂന്നു ദിവസമായി മഴയോടു മഴ!

ഈ മഴക്ക്‌ പ്രവാസത്തിന്റെ ചൂടു കുറക്കാനാവുമോ?

റൂമിനകത്ത്‌ നിറച്ചും വെള്ളം. നാട്ടിലേക്ക്‌ കെട്ടാന്‍ പെട്ടിയിലാക്കി കട്ടിലിനടിയില്‍ വെച്ചിരുന്ന സാധനങ്ങളൊക്കെ വെള്ളത്തില്‍.. എല്ലാമെടുത്ത്‌ അലമാരക്കു മുകളിലേക്ക്‌ കയറ്റി വെച്ചു. നിലത്തു കാലു കുത്താതെ കട്ടിലില്‍ കയറിയിരുന്നു. സലാം കട്ടന്‍ചായക്കു വെള്ളം വെച്ചു. നല്ല എരിവുള്ള മിച്ചര്‍ കിട്ടിയിരുന്നെങ്കില്‍...

പുറത്ത്‌ മഴ കനക്കുകയാണ്‌. കാറ്റടിച്ചുതകര്‍ക്കുന്നു.
ഇതെന്തുപറ്റി. കാലാവസ്ഥയൊക്കെ കൂത്തക്കം മറിഞ്ഞല്ലോ.
അസീസിയയില്‍ നിന്നും പോരുമ്പോള്‍ ഡ്രൈവര്‍ ബക്കര്‍ക്ക പറയുന്നു. ഇവരുടെ സ്വഭാവം പോലത്തന്നെ ഇവിടുത്തെ കാലാവസ്ഥയും.. എപ്പഴാ മാറി മറിയാന്നറിയൂല.

എന്നാലും ഈ മഴ.

റിയാദില്‍ ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ചിത്രംവരയാണു പണി. അഞ്ച്‌ സ്‌കൂളുണ്ട്‌. എല്ലായിടത്തും മാറി മാറി പണിയുണ്ടാകും. പെണ്‍കുട്ടികളുടെ സ്‌കൂളിലായിരുന്നു അന്ന്‌ പണി. റൂമിനടുത്താണ്‌ സ്‌കൂള്‍. വരക്കാനുള്ളത്‌ വരച്ചു കഴിഞ്ഞാല്‍ മെല്ലെ തടി സലാമത്താക്കാം. വര മുറുകുമ്പോള്‍ മഴ മുറുകുന്നതറിഞ്ഞില്ല. വര കഴിഞ്ഞ്‌ പെയ്‌ന്റും ബ്രഷുകെട്ടുമായി പുറത്തേക്കിറങ്ങിയപ്പോഴാണ്‌ മഴയുടെ ഹുങ്കാരം കേട്ടത്‌. മഴ തകര്‍ത്തു പെയ്യുകയാണ്‌..

മഴ.. കുറച്ചു നേരം ഞാന്‍ നോക്കി നിന്നു.. ചാഞ്ഞുപെയ്യുന്ന മഴ. മാനം കറുത്തിരിക്കുന്നു.. 

മഴകൊള്ളണമെന്ന്‌ തോന്നി.
വേഗം റൂമിലേക്കു പോകാം. റൂമിനു മുമ്പില്‍ നിന്നിത്തിരി നേരം മഴ കൊള്ളാം.. റൂമിലേക്ക്‌ നടക്കാം.. മഴ നനഞ്ഞ്‌...

തലയിലേക്കുറ്റി വീഴുന്ന വെള്ളത്തുള്ളികള്‍ ഉള്ളിലേക്കരിച്ചിറങ്ങി...
തണുപ്പുറ്റിയുറ്റി...



പെയ്‌ന്റും ബ്രഷുകെട്ടും എടുത്തുവെച്ച്‌ പുറത്തേക്കുള്ള ഗെയ്‌റിനടുത്തെത്തി. വലിച്ചു തുറന്ന്‌ ഓടാന്‍ നോക്കുമ്പോള്‍, കഴിയുന്നില്ല. എന്തുപറ്റിയെന്നു നോക്കുമ്പോഴാണ്‌ മനസ്സിലായത്‌, ഗേറ്റ്‌ പൂട്ടിയിരിക്കുന്നു.

മദ്‌റസയിലെ ഹാരിസ്‌ ചെയ്‌ത പണിയാവും.. അയാള്‍ വന്നതും പോയതുമൊന്നും ഞാനറിഞ്ഞിട്ടില്ല. ഞാനകത്തുള്ള കാര്യം അയാള്‍ക്കുമറിയില്ലായിരിക്കാം..

ഇനി എന്തു ചെയ്യും.. മുദീറിനെ വിളിക്കാം...
മൊബൈലെടുത്തു ഞെക്കി.. കീ കീ.. മൊബൈല്‍ ഓഫായിരിക്കുന്നു. ചാര്‍ജ്‌കഴിഞ്ഞതാണ്‌. ബാറ്ററിക്കെന്തോ പ്രശ്‌നമുണ്ടെന്ന തോന്നുന്നു. തീരെ ചാര്‍ജ്‌ നില്‍ക്കുന്നില്ല. ഇനിയെന്തു ചെയ്യും..

ഭാഗ്യത്തിന്‌ മദ്‌റസക്കുള്ളില്‍ നിന്നും ഒരു ചാര്‍ജര്‍ കിട്ടി. ചാര്‍ജു കേറ്റി മുദീറിനെ വിളിച്ചു. ഇപ്പെ വരാന്നും പറഞ്ഞിട്ട മണിക്കൂറൊന്ന്‌ കഴിഞ്ഞു..

മഴ നോക്കിയങ്ങിനെ ഇരുന്നു.
മഴയിലേക്കിറങ്ങിയാലോ..
മഴയില്‍ നനഞ്ഞ്‌ നനഞ്ഞ്‌...
ഒരു മഴത്തുള്ളിയായി..

ചെറുപ്പത്തില്‍ കുടയില്ലാത്ത മഴകൊള്ളലുകള്‍.. കാറ്റ്‌ കുടയെ ആമ്പലം മറിച്ച്‌ വീശുമ്പോള്‍ മേത്തേക്കാഞ്ഞു വീഴുന്ന വെള്ളത്തുള്ളികളില്‍ പുസ്‌തകക്കെട്ടും ശരീരവും നനയുമ്പോള്‍...
കുട കാറ്റെടുത്തോണ്ടു പോവുമ്പോള്‍ പെയ്‌തിറങ്ങുന്ന മഴയിന്‍ നനഞ്ഞൊലിച്ചുനില്‍ക്കുമ്പോള്‍...
മഴവെള്ളം കട്ടകുത്തിയെഴുകിവരുമ്പോള്‍ കടലാസു തോണിയിറക്കി അതിനു പിന്നാലെ പായുമ്പോള്‍...
ആലിപ്പഴത്തിന്റെ തണുപ്പ്‌ കണ്ണില്‍ വെക്കുമ്പോള്‍, ആലിപ്പഴം ചോറ്റു പാത്രത്തിനുള്ളില്‍ നനഞ്ഞു തീരുമ്പോള്‍....
മഴ ഒരിക്കലും നിലക്കാതെ പെയ്‌തെങ്കിലെന്ന്‌ തോന്നിയിട്ടുണ്ട്‌.
നനഞ്ഞ ബുക്കുകളും യൂണിഫോമും അടുപ്പിന്‌ ചുറ്റും ഉണങ്ങാനിടുമ്പോഴും പുറത്ത്‌ മഴ പെയ്യുന്നുണ്ടാവും. പുകമണക്കുന്ന യൂണിഫോമും ബുക്കുകെട്ടുമായി വേണം പിറ്റേന്ന സ്‌കൂളില്‍ പോകാന്‍.


ഉമ്മറപ്പടിയിന്‍ നിന്ന്‌ മഴയെ കൈപ്പിടിയിലൊതുക്കാന്‍ നോക്കുമ്പോള്‍ അടുത്ത വീട്ടില്‍ നിന്ന്‌ ജലനിനുള്ളിലൂടെ അവളുടെ പുഞ്ചിരി പെയ്‌തിറങ്ങുന്നതു കാണാം.. അവളുടെ പുഞ്ചിരിക്കാണോ ഈ മഴക്കാണോ കൂടുതല്‍ ചന്തം. അതവളുടെ ചിരിക്കു തന്നെ.. അല്ല, ഈ മഴ.. മഴയാണെനിക്കിഷ്ടം..
ആലിപ്പഴം പോലെ അവളുടെ കണ്ണുകള്‍..

മുറ്റത്തൂടെ ചാലിട്ടൊഴുകുന്ന വെള്ളത്തിന്‌ തടയെണ കെട്ടി ചളി പിളിയാക്കി..

അന്ന്‌ വീട്ടിനുമുന്നിലൂടെപ്പോകുന്ന പഞ്ചായത്ത്‌റോഡ്‌ ടാറിട്ടിട്ടില്ല. മഴപെയ്‌താല്‍ റോഡ്‌ കുളമാകും. ചീറിപ്പാഞ്ഞു പോകുന്ന മങ്കരബസ്സ്‌ വീട്ടിനകത്തേക്ക്‌ ചെളിതെറുപ്പിക്കും. പറമ്പത്താരെ മുന്നിലെ കേറ്റത്തില്‍ ലോറിയും ബസ്സുമൊക്കെ ചളിയില്‍ പൂണ്ട്‌ സുല്‍പ്രിയടിക്കും.. വണ്ടികള്‍ ചളിയില്‍ നിന്നും ഉന്തിക്കയറ്റാന്‍ ഞങ്ങളും കൂടും.. ചളിയില്‍ വഴുതിവീണ്‌...

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പാത്രങ്ങള്‍ നിരത്തുകയാവും ഉമ്മയപ്പോള്‍.
പറമ്പില്‍വെള്ളം നിറഞ്ഞാല്‍ കുളത്തില്‍ നിന്നും മീന്‍ കേറിവരും. ചൂണ്ടയിട്ടും കോരിയുമൊക്ക മീന്‍ പിടിക്കാം. കണ്ണാന്‍ചൂട്ടികളെപ്പിടിച്ച്‌ കുപ്പിയിലാക്കാം.

ഒരു മഴക്കാലത്താണ്‌ പുതിയ വീട്ടിലേക്കു മാറിയത്‌. കരമ്പത്തോടിന്റെ അടുത്ത്‌. ഒരു പാടവക്കത്തേക്ക്‌.

മഴക്കാലമായാല്‍ കരമ്പത്തോട്ടിലും പാടത്തുമൊക്കെ വെള്ളം കേറിമറിയും..സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ചിലപ്പോള്‍ പാടം നിറച്ചും വെള്ളമായിരിക്കും..ബുക്കും ഡ്രസ്സും പ്‌ളാസ്റ്റിക്‌ കവറിലിട്ടുകെട്ടി നീന്തിക്കയറേണ്ടിവരും..

നീര്‍ക്കോലികള്‍ നീന്തിത്തുടിക്കുന്നുണ്ടാവും. മീനുകള്‍ പളപളക്കും.. ഉമ്മ പാടത്തിനക്കരെ പ്രാര്‍ഥനയോടെ നിപ്പുണ്ടാവും.കൈതമരത്തിന്റെ ഓലകളും തേങ്ങയും അടക്കയുമൊക്കെ ഒലിച്ചുവരും...

രാത്രി മഴ കുറയുന്ന നേരത്താണ്‌ വലയുമായി ഇറങ്ങുക. കരമ്പത്തോട്ടിലിറങ്ങി വലകുത്തും.. ഉപ്പയുമുണ്ടാവും കൂടെ.

മീന്‍ വെട്ടിപ്പിടിക്കാന്‍ പുലരാന്‍ നേരമിറങ്ങണം.. പാടത്തു നിന്നും തോട്ടിലേക്ക്‌ വെള്ളം ഊര്‍ന്നിറങ്ങുന്ന അറ്റങ്ങലായിയില്‍ കത്തിയും പിടിച്ച്‌ കാത്തു നില്‍ക്കണം. മങ്ങിയ വെളിച്ചത്തില്‍ മീനുകള്‍ ഇറങ്ങിവരുന്ന മിന്നലാട്ടം കണ്ടാല്‍ ഒറ്റ വെട്ട്‌. നല്ല സൂട്ട്‌ വേണം. വെട്ട്‌ കിറുകൃത്യമായി തലമണ്ടക്ക്‌ കൊള്ളണം.

നല്ല മുഴുത്ത മുഴു, ബിലാല്‍, ചേറാന്‌, കോയാട്ടി..

പുളിയിട്ട്‌ നല്ല കുറുന്നനെ കറി വെച്ച്‌ രാവിലെ അപ്പത്തിന്റൊപ്പം.. സ്‌കൂളിലേക്കുള്ള ചോറ്റുപാത്രത്തിലും ആ മീന്‍ മണമുണ്ടാവും..

മഴ കൊള്ളാന്‍ എന്നും എനിക്കിഷ്ടമായിരുന്നു. മഴക്കാലത്തു മുഴുവന്‍ മഴയിലായിരുന്നു കുളി. ഇറയത്ത്‌ ചാഞ്ഞുപെയ്യുന്ന മഴയില്‍..

സഊദിയിലേക്കു വരുന്നതിനു മുന്‍പുള്ള മഴക്കാലം വരെ. തോര്‍ത്തു മുണ്ടെടുത്ത്‌ മഴയിലേക്കിറങ്ങുമ്പോള്‍ നാശിമോളെ വിളിക്കും. വാ നമുക്ക്‌ മഴ കൊള്ളാം.
അപ്പോഴേക്കും അകത്ത്‌ നിന്നും അവള്‍ വിളിച്ചു പറയും..
വേണ്ട മോളേ.. മഴ കൊണ്ട്‌ പനി വരും.. അന്റെപ്പച്ചിക്ക്‌ പിരാന്താ....

പിന്നെയും അവളെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടാവും. അതൊക്കെ എനിക്കുള്ളതാവും... മഴ തലയിലൂടെ പെയ്‌തിറങ്ങുമ്പോള്‍ ഞാനൊന്നും കേള്‍ക്കാറില്ല.

ആരോ വിളിച്ചോ. മുദീര്‍ എത്തിയോ..
ഗെയ്‌റ്റിനടുത്ത്‌ ചെന്നു നോക്കി. ഇല്ല, എത്തിയിട്ടില്ല.

മിനിഞ്ഞാന്ന്‌ രാത്രി. ദമാമിലേക്ക്‌ പോവുകയാണ്‌. രാവിലെ അല്‍ക്കോബാറില്‍ ഒരു പരിപാടിയുണ്ട്‌. നൂറ്‌ കിലോമീറ്റര്‍ കഴിഞ്ഞു കാണും.. ശക്തമായ പൊടിക്കാറ്റ്‌ ആഞ്ഞു വീശി. ഒന്നും കാണുന്നില്ല. മഴ പെയ്യാനുള്ള ഒരുക്കമാവും.. പറഞ്ഞു തീര്‍ന്നില്ല. മഴ തുടങ്ങി.. ശക്തമായ മഴ.

കാറ്‌ അരിച്ചരിച്ചാണ്‌ നീങ്ങുന്നത്‌..
കാഴ്‌ചകള്‍ മങ്ങുന്നു..

റോഡില്‍ പലയിടത്തായി ആക്‌സിഡന്റുകള്‍..

പിറ്റേന്നു തിരിച്ചു വരുമ്പോഴാണ്‌ ശരിക്കും മഴ കണ്ടത്‌. ദമ്മാമില്‍ നിന്നും ഏകദേശം ഇരുന്നൂര്‍ കിലോമീറ്റര്‍ കഴിഞ്ഞു കാണും. ശക്തമായ പൊടിക്കാറ്റ്‌..

മുന്നില്‍ ഒന്നും കാണുന്നില്ല.

ആകെ ഇരുട്ടു മൂടുന്നു.
മഴ ചാറുന്നു.

പൊടിക്കാറ്റില്‍ വന്നു മൂടിയ പൊടിയില്‍ വെള്ളത്തുള്ളികള്‍ വീണപ്പോള്‍ കാഴ്‌ച വീണ്ടും കറുത്തു. മെല്ലെ ഉരുട്ടിയുരുട്ടി റോഡ്‌ സൈഡിലേക്കു നിര്‍ത്തി. വണ്ടികളൊക്കെ സൈഡിലേക്കു നിര്‍ത്തിയിരിക്കുന്നു. മഴ ശക്തമാവുകയാണ്‌. പെരും മഴ. ഗ്‌ളാസില്‍ മണ്ണും വെള്ളവും കുഴമ്പു പോലെ പടര്‍ന്നു കേറുന്നു..




മഴ തെല്ലൊന്നടങ്ങിയപ്പോള്‍ ഡ്രൈവര്‍ വെള്ളമെടുത്ത്‌ പുറത്തേക്കിറങ്ങി.
ഗ്‌ളാസ്‌ കഴുകാന്‍ പോയ ഡ്രൈവര്‍ കാറില്‍ അള്ളിപ്പിടിച്ച്‌ ശ്വാസം വിടാതെ നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു..
എന്തു പറ്റി. ഞാന്‍ ഡോറു തുറന്ന്‌ പുറത്തേക്കിറങ്ങാന്‍ നോക്കി.. ശക്തമായ കാറ്റ്‌ അടിച്ചു വീശുന്നു. ഡോറ്‌ തുറക്കാനാവുന്നില്ല.
കുറച്ചു നേരം അയാളാ നില്‍പ്പു നിന്നു. പിന്നെ ഡോറു തുറന്ന്‌ അകത്തേക്കു കേറി.. അയാള്‍ കിതക്കുന്നുണ്ടായിരുന്നു.

ഭയങ്കര കാറ്റ്‌. ഭാഗ്യത്തിനാ കാറിലൊരു പിടുത്തം കിട്ടിയത്‌. അല്ലെങ്കില്‍ ഞാന്‍ പറന്നു പോയേനെ...

മഴ വീണ്ടും ശക്തമാവുകയാണ്‌.
മഴ തോരുന്നതു വരെ കാത്തിരുന്നു.

ബെല്ലടിക്കുന്നു. മുദീര്‍ എത്തിയിരിക്കുന്നു.
മഴ ചോര്‍ന്നിരിക്കുന്നു.
ഇത്ര പെട്ടെന്ന മഴ തീര്‍ന്നു പോയതെന്തേ...

സലാമിന്‌ പനിക്കുന്നു. ഡോക്‌്‌ടറെ കാണണം. കുറച്ചു സാധനങ്ങളും വാങ്ങാനുണ്ട്‌. ബത്ത്‌ഹയിലേക്കു പോകാം.

റോഡിലേക്കിറങ്ങിയപ്പോഴല്ലെ മഴ മഴയായിരുന്നുവെന്നറിഞ്ഞത്‌. റോഡ്‌ നിറച്ചും വെള്ളം. ചില വഴികള്‍ അടച്ചിരിക്കുന്നു. പോലീസ്‌ വണ്ടികള്‍ മിന്നുന്ന ലൈറ്റുമായി.. ഒരിടത്ത്‌ ജെ സി ബി വെള്ളം ഉന്തിമാറ്റുന്ന കൗതുകക്കാഴ്‌ചയും കണ്ടു.

അല്ലെങ്കിലും ചെറിയൊരു മഴ പെയ്‌താല്‍ മതിയിവിടെ, അലി പറയുന്നു...

പിറ്റേന്ന്‌ മെയില്‍ തുറക്കുമ്പോള്‍ ഇന്‍ബോക്‌സിനകത്ത്‌ മഴയുടെ നനവ്‌‌.

കാണാന്‍ കഴിയാത്ത മഴക്കാഴ്‌ചകള്‍....
റോഡിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍....

അടുത്തകാലത്തൊന്നും ഇത്ര വലിയ മഴ ഉണ്ടായിട്ടില്ലെന്ന്‌ പഴമക്കാര്‍..

ഇത്ര വലിയ മഴ പെയ്‌തിട്ടും ഒന്നു മഴ കൊള്ളാനായില്ലല്ലൊ എന്ന നിരാശയായിരുന്നു എനിക്ക..

ജൂലായില്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. കഫീല്‍ വിടുന്നില്ല. റമദാന്‍ നുസ്സെന്നാണ്‌ പഹയനിപ്പോ പറയുന്നത്‌. പെരുന്നാളിന്‌ മുന്‍പ്‌ നാട്ടിലെത്താനായേക്കും.

അതിനു മുന്‍പ്‌ ഒരു മഴ കൊള്ളാനുള്ള ഭാഗ്യമുണ്ടാവുമോ, സഊദിയിലെ മഴ!

ഈ വര്‍ഷം നാട്ടില്‍ ശരാശരി മഴ ലഭിക്കുമെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌. നാട്ടിലെത്തും മുന്‍പ്‌ മഴ തീരാതിരിക്കട്ടെ. നാട്ടിലെ ഒരു മഴ കൊണ്ടാല്‍ മതിയാകും ഈ പ്രവാസത്തിന്റെ പൊള്ളലു മുഴുവന്‍ മാറാന്‍.


തലയിലൂടെ ഹൃദയത്തിനകത്തേക്കു പെയ്‌തിറങ്ങട്ടെ മഴ!
.

സൗദി ടൈംസ്‌. 2010 ജൂണ്‍





  • മെയ് ആദ്യവാരത്തില്‍ റിയാദില്‍ പെയ്ത പെരുമഴയുടെ കുളിരില്‍ ഇരുന്നെഴുതിയത്.
  • ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്.

Comments

  1. ഈ വര്‍ഷം നാട്ടില്‍ ശരാശരി മഴ ലഭിക്കുമെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌. നാട്ടിലെത്തും മുന്‍പ്‌ മഴ തീരാതിരിക്കട്ടെ. നാട്ടിലെ ഒരു മഴ കൊണ്ടാല്‍ മതിയാകും ഈ പ്രവാസത്തിന്റെ പൊള്ളലു മുഴുവന്‍ മാറാന്‍.

    തലയിലൂടെ ഹൃദയത്തിനകത്തേക്കു പെയ്‌തിറങ്ങട്ടെ മഴ!


    മെയ് ആദ്യവാരത്തില്‍ റിയാദില്‍ പെയ്ത പെരുമഴയുടെ കുളിരില്‍ ഇരുന്നെഴുതിയത്.

    ReplyDelete
  2. അറബികളുടെ സ്വഭാവം പോലെ പ്രവചനാതീതമായ കാലാവസ്ഥ! മഴയില്ലാത്ത നാട്ടിൽ മഴ വന്നാൽ പെരുമഴയും വെള്ളപ്പൊക്കവും... ഒരു കുഞ്ഞുമഴത്തുള്ളിയിൽ നിന്നും ഓർമ്മകളൂടെ ചാറ്റൽ മഴ നനഞ്ഞ് മനസ്സ് നാട്ടിലേക്ക്...!

    മുഖ്താർ... നന്നായിരുന്നു!

    ReplyDelete
  3. മഴ കൊള്ളാന്‍ എന്നും എനിക്കിഷ്ടമായിരുന്നു. മഴക്കാലത്തു മുഴുവന്‍ മഴയിലായിരുന്നു കുളി. ഇറയത്ത്‌ ചാഞ്ഞുപെയ്യുന്ന മഴയില്‍..

    nostalgic

    :)

    ReplyDelete
  4. നാട്ടിലെ ഒരു മഴ കൊണ്ടാല്‍ മതിയാകും ഈ പ്രവാസത്തിന്റെ പൊള്ളലു മുഴുവന്‍ മാറാന്‍.


    :)

    ReplyDelete
  5. മഴപ്പിരാന്ത് മൂത്ത്‌ നാട്ടീ ചെന്ന് മഴകൊണ്ട് നടന്നാല്‍ നാട്ടാര്‍ മൊഴിയുന്ന പേരൊന്നു വേറെ...

    ReplyDelete
  6. ആ മഴ
    കണ്ടില്ലെങ്കിലും
    കൊണ്ടില്ലെങ്കിലും
    വാക്കുകളാല്‍
    വര്‍ഷിച്ച മുഖ്താറിയന്‍ മഴ ശരിക്കും കൊണ്ടു..

    മഴയോടൊപ്പം
    ചാലിട്ടൊഴുകി വന്ന
    തെളിമയുള്ള
    ബാല്യകാല ഓര്‍മ്മകള്‍ക്കുമുണ്ട്
    ഒരു മഴവിശുദ്ധി..

    മഴനനവേറ്റ്..
    മഴയെ ആവോളം വാരിപ്പുണര്‍ന്ന്
    മഴമേഘവും
    മഴപ്പാട്ടും
    മഴയുടെ സംഗീതവും അറിഞ്ഞ്

    ഇരുട്ട് ത്ണുത്തുറഞ്ഞ മുറിക്കുള്ളില്‍
    ഏസീയുടെ
    മൂളിയും മുരണ്ടും വരുന്ന
    കറ പറ ശബ്ദത്തില്‍
    ഓരോ പ്രവാസിയും കണ്ണടച്ചു കാണുന്നത്
    നാട്ടിലെ കൊച്ചു വീടിനു പിന്നിലെ
    നാട്ടുമാവിലും
    വരിക്ക പ്ലാവിലും
    ചറ പറ താളം പിടിക്കുന്ന
    ആ "വല്ലാത്ത മഴ" തന്നെയാണു...
    മഴ പുണര്‍ന്നു നല്‍കും കുളിരു തന്നെയാണു..!

    ReplyDelete
  7. പുറത്തു മഴ , പത്രങ്ങളില്‍ മഴയുടെ ദുരന്ഥ വാര്‍ത്തകള്‍ .... ബ്ലോഗില്‍ മുക്താര്‍ മഴ ....നനഞു മാഷെ നനഞ്ചു . ആകെ ...

    ReplyDelete
  8. നിങ്ങടെ ഹായ്‌ പൂയ്‌ കൂയ്‌ ഇല്ലാത്ത ആദ്യത്തെ പോസ്റ്റ്‌ ... എനിക്ക് പെരുത്ത് പിടിച്ചു .... നാട്ടിലെത്തിയിട്ട് വേണം ഒന്ന് നനയാന്‍

    ReplyDelete
  9. അറബികള്‍ അങ്ങേ ആണ് അല്ലെ
    എപ്പോ മാറും അവരുടെ സ്വഭ്വവും കാലവഷതയും എന്ന് പറയാന്‍ വയ്യ
    അത് ഇപ്പൊ ബനാന ടോക്ക് ആയി

    ReplyDelete
  10. തലയിലൂടെ ഹൃദയത്തിനകത്തേക്കു പെയ്‌തിറങ്ങട്ടെ മഴ!
    :)

    ReplyDelete
  11. മഴയുടെ ആ നനുത്ത ഓർമ്മകൾ വളരെ നന്നായി പറഞ്ഞു ശരിക്കും മഴ നനഞ്ഞ പ്രതീതി ... ചെറുപ്പകാലത്തിലേ ആ മഴകാലം മനസിൽ മിഞ്ഞി മറഞ്ഞു മഴ തുടങ്ങുമ്പോൾ തുടങ്ങു തൊട്ടടുത്ത വീട്ടിലേക്ക് ഓടാൻ അവിടുന്ന കൂട്ടുകാരിയേയും കൂട്ടി വീടിനു ചുറ്റും ഓടാൻ ഉമ്മറപ്പടിയിൽ ഇരുന്നു ഉമ്മയുടെ വക ചീത്ത പെരുമഴ പോലെ വരുന്നുണ്ടാകും ആരുകേൾക്കാൻ... ഈ പോസ്റ്റു പഴയ കാലത്തിലേക്ക് വിളിച്ചു കൊണ്ടു പോയി വീട്ടിനകത്തൊക്കെ ഉണ്ടാകും പേക്കാച്ചിയുടെ ശബ്ദവും ചെവിയിൽ മുഴങ്ങിയതു പോലെ ... ഇങ്ങനെ യുള്ള പോസ്റ്റുകൾ ഇനിയും സമ്മാനിക്കുമെന്ന പ്രതീക്ഷയോടെ...

    ReplyDelete
  12. മഴ ഭീകരമാണെന്നരിയുന്നത് സൌദിയിലെ മഴപെയ്ത് കണ്ടപ്പോഴാണ്.
    കാറുകകളും മാറ്റ് വാഹനങ്ങളും മരവിച്ചപ്പോഴാണ്..
    ചെളി കുറുകിയ വഴികള്‍ വിക്രുതമായപ്പോഴാണ്..
    മഴകളെ താരതമ്യപ്പെടുത്തിയ എഴുത്ത്‌.

    ReplyDelete
  13. ആഹ ഹാ.. മഴ മഴ കുടകുട മഴവന്നാല്‍...

    നാട്ടില്‍ മഴ കാണുമ്പോള്‍ സന്തോഷമൊക്കെയുണ്ടാവും .. ഇവിടെ കഴിഞ്ഞ പ്രാവശ്യത്തെ മഴ ശരിക്കും...പേടിപ്പിച്ചു കളഞ്ഞു.

    ReplyDelete
  14. നന്ദി,
    മഴ നനയാനെത്തിയ
    എല്ലാ കൂട്ടുകാര്‍ക്കും..

    ReplyDelete
  15. ഈ മുഖ്താറിയന്‍
    മഴയില്‍
    ഞാനാകെ
    കുതിര്‍ന്നു
    വിറച്ചു

    ഓര്‍മ്മകള്‍
    ബാഷ്പകണങ്ങളായ്
    ഉയര്‍ന്ന്
    വര്‍ത്തമാന
    കാലത്തിന്റെ
    അടപ്പില്‍
    ഇറ്റി വീഴാന്‍
    തയ്യാറായി
    തൂങ്ങിക്കിടക്കുന്നു

    അതു കൂടെ
    ആപതിച്ചാല്‍
    പിന്നെ
    ജീവിതത്തിന്റെ
    മഴക്കെന്തു ചന്തം
    ഹെ...?

    ReplyDelete
  16. ഞാനും നനഞു ശരിക്ക് മഴ നനഞു...(ഇത് വായിച്ച്...)

    ReplyDelete
  17. ഭായി പറഞ്ഞപോലെ ഒരു നല്ല മഴനനഞ്ഞ സുഖം. :)

    ReplyDelete
  18. വടക്കൻ കേരളത്തിൽ നല്ല മഴയാ.
    കണ്ണൂര് തകർപ്പൻ മഴ.
    തിരുവനന്തപുരത്ത് ഒന്നരാടൻ ദിവസങ്ങളിൽ മഴ.
    പോരൂ, ഉടനെ തന്നെ!

    ReplyDelete
  19. മഴ മഴ മനം കുളിരണ മഴ

    ReplyDelete
  20. തലയിലൂടെ ഹൃദയത്തിനകത്തേക്കു മഴ പെയ്‌തിറങ്ങിയപ്പോള്‍...നാട്ടിലേയ്ക്ക് പോകാന്‍ തോന്നുന്നു. എന്നിട്ട് ജനലിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ അങ്ങിനെ നോക്കി നില്‍ക്കാന്‍ കൊതിയാകുന്നു.

    ReplyDelete
  21. നന്ദി,
    മഴ നനയാനെത്തിയ
    എല്ലാ കൂട്ടുകാര്‍ക്കും..

    ReplyDelete
  22. മഴ മഴ
    മനസ്സിലും ഒര്‍മ്മയിലും പെയ്തിറങ്ങുന്ന പനീര്‍മഴ!
    ഇവിടെ മഴക്കാലമാണ് മിക്ക ദിവസവും മഴ
    പെരുമഴയല്ല. നല്ല ചനു ചനന്ന് പെയ്യുന്ന തൂവാനം
    അത് ഒരു ധൃതിയുമില്ലാതെ നിന്ന് പെയ്യും
    മണ്ണും മനസ്സും നനഞ്ഞ് കുതിരും വരെ

    ReplyDelete
  23. മലയാളിയുടെ മനസ്സില്‍ എന്നും കുളിര് കോരി ഇടുന്ന മഴ
    ഒരു പ്രവാസി കൂടെ ആയാല്‍ പിന്നെ ആ കുളിരിനു അതിരില്ല
    അതിരില്ലാത്ത മഴയാല്‍ മുങ്ങാന്‍ അനുവദിച്ചതിന് നന്ദി ...

    ReplyDelete
  24. അറബി മഴ വായിക്കന്‍ പോലും രസല്ല്യാ.. പിന്നെ അത് കാണുന്നവര്‍ എങ്ങനെ സഹിക്കും
    നാട്ടിലെ മഴയാ നല്ലത്
    നല്ല അടിപൊളി മഴ... ഇത്തവണ ഞാ‍നും മഴയില്‍ കുറേ കുളിച്ചു.. നല്ല രസം

    ReplyDelete
  25. വായിച്ചിരുന്നു സൌദി ടൈംസില്‍. നന്നായിരിക്കുന്നു. എം. ഫൈസല്‍

    ReplyDelete
  26. മഴ നോക്കിയങ്ങിനെ ഇരുന്നു.
    മഴയിലേക്കിറങ്ങിയാലോ..
    മഴയില്‍ നനഞ്ഞ്‌ നനഞ്ഞ്‌...
    ഒരു മഴത്തുള്ളിയായി..

    A nostalgic feeling...
    missing those days....

    mukhthar.....kadha nannayee

    ReplyDelete
  27. മഴ എന്നും മനസ്സിൽ ഒത്തിരി നനുത്ത ഓർമകൾ സമ്മാനിക്കും.ആദ്യമായി സ്കൂളിലേക്ക് പോയത് ഒരു മഴത്താണ്. മഴയുടെയും പുത്തൻ ഉടുപ്പിന്റെയും മത്തുപിടിപ്പിക്കുന്ന മണം.. അതൊക്കെ ഒരിക്കലും മായില്ല. സുഗുതകുമാരി ടീച്ചറുടെ കവിത ഓർമ്മ വരുന്നു

    രാത്രി മഴ, ചുമ്മാതെ കേണും ചിരിച്ചും
    നിറുത്താതെ പിറുപിറുത്തും

    നല്ലഒരു പോസ്റ്റ്..

    ReplyDelete
  28. mazha malayalikku nostalgia nalkunnu. venalil mazha peyyan kothi.
    mazhakkalathth ee nazichcha mazhayonnu mariyaal ennum...

    ReplyDelete
  29. ശരിക്കും മഴനനഞ്ഞ ഒരനുഭൂതി, മുക്താര്‍ നന്ദി.
    ഇവിടുത്തെ മഴ നല്ല സന്തോഷത്തോടെ ആണ് വരവേറ്റിരുന്നതെങ്കിലും കഴിഞ്ഞ വര്ഷത്തെ പേമാരി എല്ലാവരെയും പേടിപ്പിച്ചു. കുറെ ജീവരും കൊണ്ട് പോയി, ഇപ്പോള്‍ ഇവിടെ മഴ വല്ലാതെ ആഗ്രഹിക്കുന്നില്ല.
    അടുത്തമാസം നാട്ടില്‍ പോകുന്നുണ്ട്, മഴകാണാന്‍, പ്രവാസത്തിന്റെ ചൂട് മഴനനഞ്ഞു തണുപ്പിക്കാന്‍.

    ReplyDelete
  30. ഒന്ന് മഴ നനയാന്‍ കൊതിച്ചു. ഇപ്പൊ ശരിക്കും മഴ കണ്ടു, കൊണ്ടു, നല്ല വിവരണം.

    ReplyDelete
  31. മരുഭൂമിയില്‍ മഴ പെയ്യും പച്ചപ്പ്‌ ഭൂമിയാവും. പച്ചച്ച നമ്മുടെ നാട്ടില്‍ വരള്‍ച്ച വരും മരുഭൂമിയാവും. ഭൂമിയില്‍ കാലാകാലങ്ങളില്‍ വൈവിധ്യം വേണമെന്ന് സൃഷ്ടാവിന് നിര്‍ബന്ധമാണ്.

    നല്ല ലേഖനത്തിനു നന്ദി നാട്ടുകാരാ..

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.