Skip to main content

കടലാസുതോണികള്‍ എവിടെപ്പോയി?


കനത്ത ഇടിയില്‍ കരണ്ട്‌ പോയപ്പോഴാണ്‌ കൊച്ചുമകന്‍ കമ്പ്യൂട്ടറിനുള്ളില്‍ നിന്നും ഇറങ്ങിവന്നത്‌.
``ശ്ശോ... നശിച്ച റൈന്‍...''


വല്യുമ്മ മഴയും നോക്കിയിരിക്കുകയായിരുന്നു.
``മഴയുടെ ചന്തമൊക്കെ പോയി''
പണ്ട്‌, മഴയുടെ വരവ്‌ കുളിര്‍മയുടെ ആരവമായിരുന്നു. തൊടിയിലും പാടത്തും നിറഞ്ഞൊഴുകുന്ന വെള്ളം. ചൂണ്ടയുമായിറങ്ങുന്ന കുട്ടികള്‍. ഇറയത്തേക്കിറ്റി വീഴുന്ന വെള്ളത്തുള്ളികള്‍ കയ്യിലൊതുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലം. കടലാസുതോണികളുടെ നിറഞ്ഞൊഴുക്ക്‌.
``എന്താ ഗ്രാന്‍മാ യീ കടലാസുതോണി?''
ഇംഗ്ലീഷ്‌ മീഡിയം കൊച്ചുമകന്റെ ജിജ്ഞാസ.


പഴയൊരു വീക്കിലിയുടെ പേജു കീറി വല്യുമ്മ കടലാസുതോണിയുണ്ടാക്കി...
``ഹൗ..ഹൗ.. ദാറ്റീസ്‌ പേപ്പര്‍ ഷിപ്പ്‌...ഹൗ!''
കൊച്ചുമകന്റെ ഇംഗ്ലീഷ്‌ വല്യുമ്മക്ക്‌ തിരിഞ്ഞില്ല.


അവര്‍ അതുമായി മഴയിലേക്കിറങ്ങി. കുത്തിയൊലിച്ചുവരുന്ന ഇറവെള്ളത്തില്‍ കടലാസുതോണി ഉലഞ്ഞുലഞ്ഞ്‌...കൊച്ചുമകന്‍ അപ്പോള്‍ വാതിലിന്നപ്പുറം നിന്ന്‌ വിളിച്ചുകൂവുന്നുണ്ടായിരുന്നു.
``മമ്മീ...ദാ ഗ്രാന്‍മാ... റൈന്‍ കൊള്ളുന്നു. ഗ്രാന്‍മാ... റൈന്‍ കൊണ്ടാല്‍ പനി പിടിക്കും.''


കുത്തിയൊലിച്ചുവന്ന ചപ്പുചവറുകള്‍ കടലാസുതോണിയെ മുക്കിക്കളഞ്ഞു. പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ കൂമ്പാരം റോഡരികിലൂടെ ഒലിച്ചിറങ്ങി വെള്ളം തടഞ്ഞുവെച്ചു. ഭക്ഷണാവശിഷ്‌ടങ്ങളും, കോഴിയുടെ..... വല്ലാത്ത ദുര്‍ഗന്ധം.


``എങ്ങനാ പനി വരാണ്ടിരിക്ക... ഒക്കെ മനുഷ്യമ്മാരെ ചെയ്‌തികളോണ്ടെന്ന്യാ... നോക്ക്‌, ചപ്പുചവറുകളുടെ കൂമ്പാരം. വൃത്തികെട്ട ചുറ്റുപാട്‌... ചപ്പുചവറുകള്‍ എവിടാ വലിച്ചെറിയേണ്ടതെന്ന്‌ നമുക്കറിയൂല. വൃത്തീംല, വെടിപ്പൂംല... കൊതുകുകള്‌ മുട്ടയിട്ടങ്ങനെ പെര്‌കല്ലെ... മഴയെന്ത്‌ പിഴച്ചു...''


കരണ്ട്‌ വന്നു.
``ഈ ഗ്രാന്‍മാക്ക്‌ ഒന്നുമറിയൂല..'' കൊച്ചുമകന്‍ കമ്പ്യൂട്ടറിനുള്ളിലേക്ക്‌ കയറിപ്പോയി.


``ഗ്രാന്‍മാ വാ... നല്ല സുന്ദരന്‍ റൈന്‍ ഞാന്‍ കമ്പ്യൂട്ടറില്‌ കാണിച്ചുതരാം...''


കുടയെടുത്ത്‌ വല്യുമ്മ പുറത്തേക്കിറങ്ങി... വെള്ളം തടഞ്ഞുവെച്ച മാലിന്യക്കൂമ്പാരം നീക്കി.


തിരിച്ചുനടക്കാനൊരുങ്ങുമ്പോള്‍ അതാ കുത്തിയൊലിച്ചുവരുന്ന കുറെ കടലാസുതോണികള്‍. പല വര്‍ണങ്ങളില്‍.
ഒന്ന്‌ എത്തിപ്പിടിച്ചു.
ങ്ങേ! പ്ലാസ്റ്റിക്‌കൊണ്ട്‌ നിര്‍മിച്ച കളിത്തോണികള്‍!
ഏതോ ഒരു കുത്തക കമ്പനിയുടെ പേരും കൊത്തിവെച്ചിരിക്കുന്നു...


അതാ പിന്നെയും കുത്തിയൊലിച്ചുവരുന്നു....


വല്യുമ്മ അകത്തേക്കു കയറുമ്പോള്‍, ഭീകരരൂപം പൂണ്ട കൊതുകുകള്‍ മഴവെള്ളത്തില്‍നിന്നും ആര്‍ത്തലച്ചുവരുന്നതായി അവര്‍ക്കുതോന്നി. അവര്‍ വാതിലും ജനലും കൊട്ടിയടച്ചു. 


മരുമകള്‍ ചാനലുകളില്‍ നിന്നും ചാനലുകളിലേക്കുള്ള `തീര്‍ഥ'യാത്രയിലാണ്‌.സീരിയലുകളും റിയാലിറ്റി ഷോകളും ക്രൈം'സ്റ്റോറി'കളും ബിക്കിനിക്കാഴ്ചകളും മാറി മാറി വരുന്നതിനിടയില്‍  ആശുപത്രിവരാന്തയിലെ നിറഞ്ഞുനില്‍ക്കുന്ന ആള്‍ക്കൂട്ടം അവര്‍ കണ്ടു. 

നീരസത്തോടെ മരുമകള്‍ ചാനല്‍ മാറ്റുമ്പോള്‍ ശക്തമായ ഒരിടിപൊട്ടി. 

പുറത്ത്‌ മഴ ആര്‍ത്തലച്ചുപെയ്‌തുകൊണ്ടിരിക്കുന്നു.
.
രണ്ടു വര്‍ഷം മുന്‍പ് മഴക്കാലത്ത് 'പുടവ' മാസികയില്‍ എഴുതിയത്.

Comments

  1. ആദ്യ അഭിപ്രായം എന്റേതാണൊ... എങ്കിൽ ദൈവ നാമത്തിൽ ഇതാ തുടങ്ങിയിരിക്കുന്നു..ആഹാ ഇന്നത്തെ ഒരു മഴ ആസ്വദിച്ചു നിറയെ അവശിഷ്ട്ടങ്ങളോക്കെ വെള്ളത്തെ വഴിതടഞ്ഞ ആ പറംബും റോഡും എല്ലാം. കടലാസു തോണിയെ ഓർമ്മകളിലേക്ക് കൊണ്ടു പോയ പ്ലാസ്റ്റിക് തോണിയും എല്ലാം കൂടി ഇന്നത്തെ തല മുറയുടെ ഒരു മഴക്കാലം... കമ്പ്യൂട്ടറിൽ മഴ കാണിക്കുന്ന കൊച്ചു മകനും എല്ലാം കൂടി കേമായിരിക്കുണൂട്ടോ

    ReplyDelete
  2. കടലാസുതോണികള്‍ എവിടെപ്പോയി..
    പൂവും പൂമ്പാറ്റകളും എവിടെപ്പോവി..
    പുഴയും കുളവും എവിടെപ്പോയി...
    മരവും മലയും എവിടേപ്പോയി...
    .........................................!!!!

    ReplyDelete
  3. കുട്ടിക്കാലത്ത് മഴയുള്ള സമയത്ത് കടലാസ് തോണിഇറക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഇഷ്ടമുണ്ടായിരുന്നത് വീടിന്‍റെ മൂലയില്‍ മൂടിപുതച്ച് ഇരിക്കുന്നതായിരുന്നു.

    കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ മഴയത്തേക്കൊന്നു ഇറങ്ങി നിന്നു. പിറകെ എന്‍റെ മോളും ഓടി വന്നപ്പോള്‍ ഞാന്‍ അവള്‍ മഴ നനയണ്ട എന്നു കരുതി അകത്തേക്ക് തന്നെ കയറി. പനി എനിക്ക് വന്നാലും കുഴപ്പമില്ല മോള്‍ക്ക് പനിച്ചാലോ എന്ന പേടി.

    ----------------------------------------------------
    മുക്താറെ പഹയാ വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് നാടിനെ ഓര്‍മപ്പെടുത്താതെ,, എങ്ങിനയെങ്കിലും കുറച്ച് മാസങ്ങള്‍ കൂടി ഇവിടെ പിടിച്ച് നില്‍ക്കട്ടെ...

    ReplyDelete
  4. മഴ ഒരു സുഗമുള്ള കാഴ്ചയാണ്
    അതിനെക്കാളേറെ മഴകൊളളുക ഒരു ആനന്തമാണ്
    മഴയില്‍ നനഞ്ഞു നടക്കുവാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്
    പണ്ട് ഒരുപാട് നടന്നിട്ടുണ്ട് കോളേജില്‍ പഠിക്കുമ്പോള്‍
    കുടപിടികാതെ മഴകൊണ്ട്‌ ഒരുപാട് ചെത്തിനടന്നിട്ടുണ്ട്.
    മുഖ്താര്‍ക്ക ... മഴ ദിനാംശംസകള്‍....
    --

    ReplyDelete
  5. ``എങ്ങനാ പനി വരാണ്ടിരിക്ക... ഒക്കെ മനുഷ്യമ്മാരെ ചെയ്‌തികളോണ്ടെന്ന്യാ... നോക്ക്‌, ചപ്പുചവറുകളുടെ കൂമ്പാരം. വൃത്തികെട്ട ചുറ്റുപാട്‌... ചപ്പുചവറുകള്‍ എവിടാ വലിച്ചെറിയേണ്ടതെന്ന്‌ നമുക്കറിയൂല. വൃത്തീംല, വെടിപ്പൂംല... കൊതുകുകള്‌ മുട്ടയിട്ടങ്ങനെ പെര്‌കല്ലെ... മഴയെന്ത്‌ പിഴച്ചു...''

    ReplyDelete
  6. മുത്തശ്ശിക്കറിയില്ല കാലം തെറ്റിവരുന്ന കലികാലത്തിനെ
    മുത്തശ്ശി ഇന്നും (എന്നും) മഴയെ സ്നേഹിക്കുന്നു. കടലാസ് വള്ളത്തിനെയും.
    പാവം മുത്തശ്ശിമാർ… റ്റി. വി . ചാനൽ മാറ്റാനറിയാത്ത മുത്തശ്ശിമാർ.

    ReplyDelete
  7. അത് കേട്ട്/ കണ്ട് വല്ല്യുമ്മ പിന്നെ ഞെട്ടി അല്ലെ
    കഥ നന്നായി ട്ടൊ.

    ReplyDelete
  8. ശരിയാ മലയാളിക്ക്(ഞാന്‍ ഉള്‍പടെ) അനുകരണം ഒത്തിരി കൂടുതല്‍ ആണല്ലോ
    പൈതൃകത്തെ മറക്കുന്ന അനുകരണം പൊട്ടത്തരമാണെന്ന് ഒരു നാള്‍ നാം തിരിച്ചറിയും ... തീര്‍ച്ച

    ReplyDelete
  9. "റൈന്‍ കൊണ്ടാല്‍ പനി പിടിക്കും" എന്നല്ല
    ഫിവര്‍ വരും ഫിവര്‍
    ഞാന്‍ ടെല്ലിയില്ലാന്നു വേണ്ട

    ReplyDelete
  10. തിരിച്ചുനടക്കാനൊരുങ്ങുമ്പോള്‍ അതാ കുത്തിയൊലിച്ചുവരുന്ന കുറെ കടലാസുതോണികള്‍. പല വര്‍ണങ്ങളില്‍.
    ഒന്ന്‌ എത്തിപ്പിടിച്ചു.
    ങ്ങേ! പ്ലാസ്റ്റിക്‌കൊണ്ട്‌ നിര്‍മിച്ച കളിത്തോണികള്‍!
    ഏതോ ഒരു കുത്തക കമ്പനിയുടെ പേരും കൊത്തിവെച്ചിരിക്കുന്നു...

    അതാ പിന്നെയും കുത്തിയൊലിച്ചുവരുന്നു............................Beautiful മുഖ്‌താര്‍

    ReplyDelete
  11. ഒരു കുഞ്ഞു കഥയിലൂടെ ഒരു വലിയ സന്ദേശം! നന്നായിരിക്കുന്നു

    ReplyDelete
  12. സംഭവം അടിപൊളി,
    പക്ഷെ മഴയത് കൊതുക് വരുമോ? മഴ പെയ്തു കഴിഞ്ഞിട്ടേ കൊതുക് ശല്യം ഉണ്ടാകൂ എന്നാണെന്റെ അറിവ് ....

    മഴയത്തെ കുറിച്ചൊക്കെ നന്നായി ഒര്മിപിചിരിക്കുന്നു, കൊതിപ്പിചിരിക്കുന്നു..

    ReplyDelete
  13. വല്ലുമ്മാക്ക് മഴയെക്കുറിച്ചുള്ള ബുലോക കവിതകളുടെ ലിങ്ക് കൊടുക്കാം. അതല്ലെങ്കിൽ യൂട്യൂബിൽ മഴ കാണാം. വെള്ളത്തിൽ നനയാത്ത പ്ലാസ്റ്റിക് വഞ്ചികൾ ബാത്ത് ടബ്ബിൽ ഒഴുക്കാം. ആധുനിക കാലത്ത് ഇത്രയും സൌകര്യങ്ങളുള്ളപ്പോൾ എന്തിനാ പഹയാ വെറുതെ മഴ കൊണ്ട് പനി പിടിക്കാൻ നോക്കുന്നെ!

    ReplyDelete
  14. നല്ല ആശയം...തേണിയുടെ വരവിലെ ക്രിയാത്മകത..ഭാവുകങ്ങള്‍...

    ReplyDelete
  15. മഴ മഴ മഴ….
    ഇവിടെ ഗൾഫിൽ ഐസ് മഴ കണ്ടിട്ടുണ്ട്… പുറത്തിറങ്ങാൻ പേടിതോന്നും.. വല്ല ഐസ് ബ്ളോക്ക് തലയിൽ വീണാലോ…! ഇനി നാട്ടിൽ ചെന്നാൽ ചുകപ്പ് മഴ, പച്ചമഴ, നീല മഴ… അങ്ങിനെ എന്തെല്ലാം കെമിക്കൽ മഴകള്!! അടുത്താണ് മീൻ മഴ വരെ കേട്ടത്…

    ന്നാലും.. നാട്ടിലെത്തിയാൽ മഴ കൊള്ളാത്തവരാര.. അതിന്റെ ഹരം എഴുതിയാ കിട്ടോ…?

    പുതിയ തലമുറക്ക് ഇഷ്ടമില്ലാത്തതിനാലല്ല, അവർക്കതിനുള്ള സൌകര്യം നഷ്ടപെട്ടതിനാലാണ്. അതിനുത്തരവാദികൾ ഈ നമ്മൾ തന്നെയാണ്. പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? പുതിയ തലമുറക്ക് എന്തെല്ലാം നഷ്ടം.. തുമ്പയും പൂമ്പാറ്റയും വെള്ളത്തണ്ടും മഴയും തോടും നെറ്റിമാനും ചൂണ്ടയും 'കടു' കുത്തിയാലുള്ള വേദനയുമെല്ലാം… ഇന്നെവിടെയാണ് കുറുന്തോട്ടിയും കൂരിയുമെല്ലാം.. അതിന്റെ ചൂടനുഭവിച്ചവരത് മറക്കുമോ!!

    ReplyDelete
  16. മുഖ്ത്താറെ... മഴക്കാലം ഓര്‍മ്മക്കാലം കൂടിയാണ്.... പുതിയ തലമുറയ്ക്ക് കൂടി അതു കിട്ടട്ടെ.... എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഇഷ്ടപ്പെട്ടു

    ReplyDelete
  18. ഈ കഥ വായിച്ചപ്പോൾ എന്റെ മനസ്സിൽ നിന്ന് മാഞ്ഞ് തുടങ്ങിയ മഴകാല ചിന്തയിലേക്ക് ഒരു നിമിഷം വലിച്ച് കൊണ്ട് പോയി

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്. ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം. ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക. അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്...