Skip to main content

നാസര്‍മാഷും കുട്ടികളും ഇനിയേതു കഞ്ഞി കുടിക്കും!

ച്ചച്ചോറും തിന്ന്‌ സ്റ്റാഫ്‌ റൂമില്‍ കുത്തിയിരിക്കുമ്പോഴാണ്‌ നാസര്‍ മാഷ്‌, എന്‍ഡോസള്‍ഫാനില്‍ നിന്ന്‌ നേന്ത്രപ്പഴവും ഫ്യൂരഡാനും എന്ന വിഷയത്തിലേക്ക്‌ വഴുതി വീണത്‌. നേന്ത്രവാഴക്കന്ന്‌ നടും മുന്‍പ്‌ കുഴിയില്‍ ഫ്യൂരഡാന്‍ ഇട്ട്‌ പഴം പരുത്തതായി പരുവപ്പെടുത്തുന്ന കഥ നാലാം ക്‌ളാസിലെ പരിസ്ഥിതി പഠനത്തിലുമുണ്ടത്രെ. 

അരിയില്‍ ചുവന്നകാവിയും മെഴുകും പുരട്ടി(മെഴുക്കു പുരട്ടിയല്ലാട്ടോ) സൂപ്പര്‍ മട്ട അരിയാക്കുന്നതിന്റെ ഗുട്ടന്‍സും പറഞ്ഞതു ഈ മാഷു തന്നെ. ഉപ്പിട്ട വെള്ളത്തില്‍ അരിയിലെ മെഴുകിളക്കുന്ന വിദ്യ പറഞ്ഞു കൊടുത്തത്‌ ഒരു സുഹൃത്താണ്‌. പെണ്ണുംപിള്ളയെ സഹായിക്കാന്‍ അടുക്കളയില്‍ കേറിയ മാഷുടെ കയ്യില്‍ ഒരു മെഴുകുതിരിക്കുള്ള മെഴുക്‌.
ഭക്ഷ്യ വസ്‌തുക്കളില്‍ മുഴുവനും മായവും വിഷവും. നാമെല്ലാം അതിനോട്‌ സമരസപ്പെട്ടു കഴിഞ്ഞു.


മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്‌തുക്കളാണ്‌ സപ്ലൈകോ വിറ്റഴിക്കുന്നതെന്ന്‌ വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ വരുമ്പോള്‍ നാം ഞെട്ടാത്തത്‌ അതുകൊണ്ടാണ്‌.


സ്‌കൂള്‍ കുട്ടികളുടെ ഉച്ചച്ചോറിലും(ഉച്ചക്കഞ്ഞി ഒരു പഴകിയ പ്രയോഗമാണ്‌. ഇപ്പോ ഏത്‌ സ്‌കൂളിലാണാവോ ഉച്ചക്ക്‌ കഞ്ഞി വിളമ്പുന്നത്‌) വിഷമെന്ന്‌ കേട്ടിട്ടും ഞമ്മക്ക്‌ ഒരു ബേജാറുമില്ല. സപ്ലൈകോ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ചെറുപയറില്‍ ടാര്‍ടാസിന്‍ എന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഉച്ചച്ചോറിനുള്ള അരിയില്‍ ചത്തതും ജീവനുള്ളതുമായ പ്രാണികളെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണത്രെ വിഷാംശം കണ്ടെത്തിയത്‌. 

എറണാംകുളം, തൃശൂര്‍, പാലക്കാട്‌ ജില്ലകളിലെ ഡിപ്പോകളില്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. ചില്ലറ വില്‍പ്പന ശാലകളിലൂടെ വിതരണം ചെയ്യാനായി സംഭരിച്ചുവെച്ച ഇരുപതോളം ഭക്ഷ്യധാന്യ ഇനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതും മായം ചേര്‍ന്നതുമാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

തൃശൂരിലെ കണിമംഗലം, ചാലക്കുടി, എടമറ്റം, പാലക്കാട്ടെ യാക്കര, എറണാംകുളത്തെ തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഡിപ്പോകളിലാണ്‌ വിജിലന്‍സ്‌ പരിശോധന നടത്തിയത്‌.
റിപ്പോര്‍ട്ടിനൊപ്പം അനലിറ്റിക്കല്‍ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടും വിജിലന്‍സ്‌ ഹൈക്കോടതിക്ക്‌ കൈമാറിയിട്ടുണ്ട്‌. 

എന്നാല്‍ ആ കഞ്ഞിയല്ല, ഈ കഞ്ഞിയെന്നാണ്‌ സിവില്‍ സപ്ലൈ കോര്‍പറേഷന്‍ പറയുന്നത്‌. സ്‌കൂളുകളില്‍ വിതരണം ചെയ്‌ത ചെറുപയറില്‍ ആരോഗ്യത്തിന്‌ ഹാനികരമായ രാസപദാര്‍ഥമൊന്നുമില്ലെന്ന്‌ അവര്‍ തറപ്പിച്ചു പറയുന്നു.

തൃശൂരിലെ ഡിപ്പോയില്‍ നിന്നെടുത്ത ചെറുപയര്‍ പരിപ്പിലാണ്‌ നേരിയ തോതില്‍ ?ടാര്‍ടാസിന്‍ എന്ന രാസപദാര്‍ഥം കണ്ടിട്ടുള്ളതെന്നും, ഇത്‌ ലഡു പോലുള്ള പലഹാരങ്ങളില്‍ കളറിനായി ചേര്‍ക്കാറുള്ളതാണെന്നും ഈ ചെറുപയറു പരിപ്പ്‌ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നില്ലെന്നും ആ പരിപ്പ്‌ ഇവിടെ വേവില്ലെന്നുമൊക്കെയാണ്‌ സപ്ലൈകോ പറയുന്നത്‌.
പിന്നെ അരിയില്‍ കണ്ട പാറ്റയും കൂറയുമൊക്കെ, അതു പൊറുക്കിക്കളഞ്ഞ്‌ വെച്ചുവിളമ്പാനല്ലെ വെപ്പുകാരികള്‍ക്ക്‌ സര്‍ക്കാന്‍ എണ്ണിയെണ്ണി കൊടുക്കുന്നത്‌. ഇനി ഒന്നേ രണ്ടോ കൂറയോ പാറ്റയോ കുട്ടികള്‍ തിന്നെന്നു വന്നാലും പുകിലെന്തിന്‌, ചൈനക്കാര്‍ വളരെ പോരിശയോടെ തിന്നര്‍മാദിക്കുന്ന വിഭവമല്ലേ ഇതൊക്കെ, അല്ല പിന്നെ.

സ്‌കൂളുകളില്‍ കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്നായി പാലും മുട്ടയുമൊക്കെ വിതരണം ചെയ്യുന്നുണ്ട്‌. പാക്കറ്റുകളിലെത്തുന്ന പസര്‍മയില്ലാത്ത വെളുത്തവെള്ളമല്ല, നല്ല അസ്സല്‍ പാല്‌. സൊസൈറ്റികളില്‍ നിന്ന്‌ നേരിട്ട്‌ വാങ്ങി വിതരണം ചെയ്യുന്ന പാലും മുട്ടയുമൊക്കെ കൊടുത്ത്‌ കുട്ടികളെ ഒന്നുശാറാക്കിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ പെടാപാട്‌ പെടുമ്പോഴാണ്‌ സപ്ലൈകോയുടെ ഈ കളറുകൊടുക്കല്‍ മല്‍സരം!

പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ പലവിധ പഠന -പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്‌. എല്ലാ സ്‌കൂളുകളിലും സയന്‍സ്‌ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ അനലിറ്റിക്കല്‍ ലാബുകള്‍ തുടങ്ങുന്നത്‌ നന്നാവും. അവിടെയെത്തുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം അളന്നെടുക്കുകയും, അതുവഴി കുട്ടികള്‍ക്ക്‌ ചില ആരോഗ്യപരമായ തയ്യാറെടുപ്പുകള്‍ നടത്തുകയുമാവാമല്ലോ..

മേല്‍ പറഞ്ഞ നാസര്‍ മാഷു തന്നെ ഒരിക്കല്‍ എന്നോടു പങ്കുവെച്ച സുന്ദരമായൊരു സ്വപ്‌നമുണ്ട്‌.
ആളൊഴിഞ്ഞ ഒരു കുന്നിന്‍ മുകളിലാണ്‌ ആ സ്‌കൂള്‍. കുട്ടികളുടെ സഹകരണത്തോടെ അല്ലറ ചില്ലറ കൃഷി സ്‌കൂള്‍ പറമ്പിലുണ്ട്‌. എന്നും ചോറിന്റെയും ചെറുപയറിന്റെയും കൂടെ പച്ചക്കറികള്‍ അരിഞ്ഞിട്ടുണ്ടാക്കുന്ന കറി ദിവസവും വിളമ്പാനായതങ്ങനെയാണ്‌. വിദ്യാര്‍ഥികളുടെ കര്‍ഷകക്കൂട്ടങ്ങളുണ്ടാക്കി, ഈ കൃഷിയെ വിപുലപ്പെടുത്താനും അതിലൂടെ ഭക്ഷ്യ വിഭവത്തില്‍ സ്വയം പര്യാപ്‌തമായ ആദ്യസ്‌കൂളായി ഈ കുന്നുന്‍പുറത്തെ സ്‌കൂളിനെ മാറ്റണമെന്നുമാണ്‌ ആ സ്വപ്‌നം. നാലാം ക്‌ളാസിലെ വാഴപ്പഴത്തിലെ ഫ്യൂരഡാന്‍ പാഠം ചര്‍ച്ചക്കുവന്നപ്പോഴാണ്‌ അദ്ദേഹം ആ സ്വപ്‌നം പങ്കുവെച്ചത്‌. 

ആ സ്വപ്‌നത്തിലേക്ക്‌ വേഗത്തില്‍ നടന്നുകേറാന്‍ മാഷിനും കുട്ടികള്‍ക്കും ഈ വാര്‍ത്ത പ്രചേദനമാവുമോ ആവോ...
.
(വര്‍ത്തമാനം പത്രം- 21-12-2010)

Comments

  1. വിഷം തിന്നാലും വേണ്ടില്ല . മേലനങ്ങാന്‍ വയ്യാ..

    ReplyDelete
  2. ഹഹ
    തുറന്ന ഈ എഴുത്ത് കൊള്ളാം
    മായം ചേര്‍ക്കാത്ത എന്താണുള്ളത് ഭക്ഷണ സാധനങ്ങള്‍ പോയിട്ട്
    മനുഷ്യ മനസ്സുകളില്‍ വരേ മായം ചേര്‍ത്ത സ്നേഹ ബന്ധങ്ങളുടെ കാലഘട്ടം
    എല്ലാം തരണം ചെയ്തു മുന്നോട്ടു മണ്ണിലടിയും വരേ

    ReplyDelete
  3. ഹഹ
    തുറന്ന ഈ എഴുത്ത് കൊള്ളാം
    മായം ചേര്‍ക്കാത്ത എന്താണുള്ളത് ഭക്ഷണ സാധനങ്ങള്‍ പോയിട്ട്
    മനുഷ്യ മനസ്സുകളില്‍ വരേ മായം ചേര്‍ത്ത സ്നേഹ ബന്ധങ്ങളുടെ കാലഘട്ടം
    എല്ലാം തരണം ചെയ്തു മുന്നോട്ടു മണ്ണിലടിയും വരേ

    ReplyDelete
  4. ഇനി ഒന്നേ രണ്ടോ കൂറയോ പാറ്റയോ കുട്ടികള്‍ തിന്നെന്നു വന്നാലും പുകിലെന്തിന്‌, ചൈനക്കാര്‍ വളരെ പോരിശയോടെ തിന്നര്‍മാദിക്കുന്ന വിഭവമല്ലേ ഇതൊക്കെ, അല്ല പിന്നെ.


    ഹല്ല പിന്നെ .... അതുകൊണ്ട് എന്താ കുഴപ്പം അതൊക്കെ കഴിച്ചാ മതി... മുക്താറെ എല്ലാറ്റിലും മായം തന്നെ അല്ലെ .. നാസര്‍ മാഷിന്‍റെ സ്വപനം പോലെ ഒന്നും ഉണ്ടാവാന്‍ പോണില്ല.. ഇങ്ങനയൊക്കെ അങ്ങട്ട് കഴിഞ്ഞു പോവും കഴിയുന്നിടത്തോളം

    ReplyDelete
  5. ഇപ്പോള്‍ മായത്തിലും മായം ഉള്ള കാലമാണ്.

    നാസര്‍ മാഷിന്റെ ആ സ്വപ്നം പുലരട്ടെ എന്ന് ആശംസിക്കുന്നു .

    നന്നായി എഴുതി. അഭിനന്ദനങ്ങള്‍.

    ReplyDelete
  6. മായമില്ലാതൊരു ചോറും കഞ്ഞിയും കുടിക്കാന്‍ ബാല്യകാലത്തെക്ക് ഒന്ന് റിവേര്‍സ് ഗീര്‍ ഇടേണ്ടി വരും..അതായത് ഓര്‍മകളില്‍ കഞ്ഞു കുടിച്ചു തിരിച്ചു വരിക..അത്ര തന്നെ....അല്ലങ്കില്‍ ചക്ക കൂട്ടാന്‍ കറുമൂസ കറിയൊഴിച്ചു ഉപ്പുമുളക് കൂട്ടി തിന്നു ഏമ്പക്കമിടാം..

    ReplyDelete
  7. ഒരു സുന്ദരമായൊരു സ്വപ്‌നമുണ്ട്‌.....

    ആളൊഴിഞ്ഞ ഒരു കുന്നിന്‍ മുകളിലാണ്‌ ആ സ്‌കൂള്‍. കുട്ടികളുടെ സഹകരണത്തോടെ അല്ലറ ചില്ലറ കൃഷി സ്‌കൂള്‍ പറമ്പിലുണ്ട്‌. എന്നും ചോറിന്റെയും ചെറുപയറിന്റെയും കൂടെ പച്ചക്കറികള്‍ അരിഞ്ഞിട്ടുണ്ടാക്കുന്ന കറി ദിവസവും വിളമ്പാനായതങ്ങനെയാണ്‌. വിദ്യാര്‍ഥികളുടെ കര്‍ഷകക്കൂട്ടങ്ങളുണ്ടാക്കി, ഈ കൃഷിയെ വിപുലപ്പെടുത്താനും അതിലൂടെ ഭക്ഷ്യ വിഭവത്തില്‍ സ്വയം പര്യാപ്‌തമായ ആദ്യസ്‌കൂളായി ഈ കുന്നുന്‍പുറത്തെ സ്‌കൂളിനെ മാറ്റണമെന്നുമാണ്‌ ആ സ്വപ്‌നം!

    ഈ സ്വപ്നങ്ങൾ പൂവ്വണിയിച്ചുകൊണ്ടാകട്ടെ ഇനിയുള്ള കഞ്ഞികുടികൾ അല്ലേ...

    ReplyDelete
  8. കഷ്ടം. എന്തെല്ലാം വിഷങ്ങളാണ് കഴിക്കേണ്ടി വരുന്നത്.

    ReplyDelete
  9. തീയിൽ മുളച്ചത് വെയിലത്ത് വാടുമോന്ന് ചോല്ലുണ്ട്…

    ഇതൊക്കെ തിന്ന് സ്വയം വലുതാകുമ്പോ സയനേഡ് പോലും ഏൽകില്ല… പാമ്പ് കടിച്ചാൽ കടിച്ച പാമ്പ് ചത്ത് പോകും. വയനാട്ടിലും ഇടുകിയിലും സംഭവിച്ചത് പോലെ ഇനി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും കഴിയില്ല. അത് കൊണ്ടല്ലെ ഗവണ്മെന്റിതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്.

    ReplyDelete
  10. പണ്ട് സ്കൂളിലെ ചോറ് വെപ്പുകാരിയെ പിരിച്ചു വിട്ടതോര്‍ക്കുന്നു, കാരണം ഭക്ഷണത്തില്‍ നിന്നും പാറ്റയേയും, പിന്നെ പിന്നും കിട്ടിയതിന്

    ReplyDelete
  11. മായം കലര്‍ന്ന ബക്ഷയവസ്തുക്കള്‍ ശരീരത്തെയും, മുല്യശോഷണം വന്ന പോതുരംഗം മനസ്സിനെയും മനിലപ്പെടുത്തിയ ഈ കാലത്തേക്ക് പ്രസക്തമായ ലേഖനം തന്നെ. പങ്കു വെച്ച വ്യഥകള്‍ ഈ കാലത്തിന്റെ മുദ്രവാക്യങ്ങളായി ഉയര്‍ന്നു പരിവര്‍ത്തനത്തിനു ഉണര്‍വ് നല്‍കേണ്ടവയാണ്.

    ReplyDelete
  12. സര്‍വ്വത്ര മയമായ ഈ കാലത്ത് ഇങ്ങനെ സ്വപ്നം കാണാന്‍ മാത്രമേ നമുക്ക് സാധിക്കൂ.

    ഏതായാലും നാസര്‍ മാഷിന്റെ ആ സ്വപ്നം പുലരട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  13. മുഖ്താര്‍ ....
    എന്താ ഇപ്പൊ പറയ്കാ..
    എന്ടോസള്‍ഫാനെതിരെയും മറ്റു കീടനാശനികള്‍ക്കെതിരെയും ഒത്തിരി ശബ്ദമുയര്‍ത്തിയ ഒരാള്‍ എന്ന നിലയില്‍ കേരളം ഇപ്പോള്‍ സര്‍വത്ര മായത്തില്‍ തന്നെ എന്നതില്‍ ഒരു സംശയവും ഇല്ല. നമ്മുടെ വീടുകളില്‍ പണ്ടുണ്ടായിരുന്ന അടുക്കളത്തോട്ടങ്ങള്‍ നമുക്ക് തിരിച്ചു കൊണ്ടുവന്നെ മതിയാകു. എന്നാല്‍ മാത്രമേ ഊര്ജ്ജ്മുള്ള ഒരു തലമുറയെ നമുക്ക് കിട്ടുകയുള്ളൂ.
    പിന്നെ മാഷിനും കുട്ടികള്‍കും സ്വപ്നം പൂവണിയാന്‍ ഭാഗ്യം ലഭിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു

    ReplyDelete
  14. വിഷംകലരാത്ത എന്താണു ഇനി മാർക്കറ്റിൽ നിന്നും വാങ്ങാൻ കിട്ടുക..?

    ReplyDelete
  15. നാസര്‍ മാഷിന്റെ സ്വപ്നം വെറും സ്വപ്നമായിപ്പോവാതിരുന്നെങ്കില്‍ എന്ന് വെറുതെ എങ്കിലും ഒരു ആശ

    ReplyDelete
  16. ആ സ്വപ്‌നത്തിലേക്ക്‌ വേഗത്തില്‍ നടന്നുകേറാന്‍ മാഷിനും കുട്ടികള്‍ക്കും ഈ വാര്‍ത്ത പ്രചേദനമാവുമോ ആവോ..

    ഇനിയും ഇങ്ങനെയുള്ള..നല്ല നല്ല കാര്യങ്ങള്‍ പങ്കു വെക്കണം എന്ന് ആഗ്രഹിക്കുന്നു..

    ReplyDelete
  17. വിഷം വളര്‍ത്തി ഒരു പ്രദേശത്തെ സന്തുലിതാവസ്ഥ മാറ്റി മറിച്ച് കുരുന്നുകളുടെ ജീവിക്കാനുള്ള അവകാശത്തെപോലും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്ത നിറയുന്ന ഈ കാലഘട്ടത്തില്‍ മറ്റൊരു ദുരന്തത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന
    കാര്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ഈ പോസ്റ്റിലൂടെ..നാസര്‍ മാഷ് സ്വപ്നം കാണുന്നതു
    പോലെ ചിന്തിക്കുന്നവരുണ്ടാ‍യിരുന്നെങ്കില്‍ എത്ര നന്നായേനേ..പ്രസക്തമായ ലേഖനം തന്നെ.

    ReplyDelete
  18. വിഷം കലരാത്ത വായുവും ഭക്ഷണവും കിട്ടുന്ന ഒരു തലമുറ ഇനിയുണ്ടാവുമോ?

    ReplyDelete
  19. മായമുള്ളതെല്ലാം കഴിച്ച്‌
    നമ്മളും ഒരു തരം 'മായാവി'കളായിട്ടുണ്ട്
    ചിന്തയിലും പ്രവൃത്തിയിലും!

    ReplyDelete
  20. വിമര്‍ശഭാവത്തോടെയുള്ള തുറന്നെഴുത്ത് ഇഷ്ടപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് സിവില്‍ സപ്ലൈസ് ഓഫീസുകളിലെ ജീവനക്കാര്‍ക്ക് സ്ക്കൂളുകളിലുള്ളതു പോലൊരു ഉച്ചയൂണിന്റെ പരിപാടി നിര്‍ബന്ധിതമായി ഏര്‍പ്പെടുത്തുകയാല്‍ എന്തെങ്കിലും മാറ്റമുണ്ടായേക്കാമെന്ന നടക്കാത്തൊരു സ്വപ്നം രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഞാന്‍ കാണുകയുണ്ടായി

    ReplyDelete

Post a Comment

Popular posts from this blog

അങ്ങനെ ഒരു നോമ്പുകാലത്ത്‌

എ ട്ടുപത്തുകൊല്ലം മുമ്പൊരു നോമ്പുകാലം.അഞ്ചാമത്തെ നോമ്പ്‌. മഗ്‌രിബ്‌ നമസ്‌കരിച്ച്‌ ഫ്രാന്‍സിസ്‌ റോഡിലെ ഉമര്‍ മസ്‌ജിദില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കുശലാന്വേഷത്തിനെത്തിയ മനുഷ്യന്‍. ``ഇങ്ങട്ട്‌ ബരീന്നും.... ഞമ്മക്കിന്ന്‌ പൊരീല്‌ കൂടാം...'' അയാളെന്റെ കയ്യുംപിടിച്ചു നടന്നു. ``ഹോട്ടലീന്നാണോ എന്നും'' ``ങ്‌ഹാ...'' ``ഇങ്ങക്ക്‌ എന്നും പൊരീല്‌ പോരാല്ലോ... മഗ്‌രിബിനിവ്‌ടെ വന്നാമതി. ഞാന്‌ണ്ടാവും...'' നടക്കുമ്പോള്‍ ഹൃദയത്തില്‍ ആനന്ദം. സന്തോഷം. ദൈവത്തിന്‌ സ്‌തുതി. നന്നായൊന്നു ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. റമദാന്‍ തുടങ്ങുന്നതിനും മുമ്പേ എനിക്കു നോമ്പുകാലം. കയ്യില്‍ അഞ്ചുപൈസയില്ല. കുറ്റിച്ചിറ മദ്‌റസയിലാണു ജോലി. അവിടെയാണ്‌ താമസം. നാനൂറു രൂപയാണ്‌ മാസശമ്പളം. പകല്‍ പഠനം. കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍. ഭക്ഷണത്തിനു മുട്ടിയാല്‍ ഹോട്ടല്‍ തന്നെ ശരണം. കയ്യില്‍ പണമില്ലെങ്കില്‍..!? ചിത്രകലാ പഠനം, ഫീസ്‌, പഠനസാമഗ്രികള്‍, ഭക്ഷണം, അല്ലറചില്ലറ ചെലവുകള്‍... ഒക്കെ ഈ നാനൂറില്‍ നിന്നു കഴിയണം. മിക്ക ദിവസവും പട്ടിണി. അല്ലാഹു വെള്ളം സൃഷ്‌ടിച്ചില്ലായിരുന്...

പോ... പോ... ബൃര്‍ര്‍ര്‍...!

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച്‌ സ്ഥലവും അതിലൊരു തറയും ഉപ്പക്ക്‌ സ്വന്തമായുണ്ടായിരുന്നു. പുരപ്പണി തുടങ്ങാനായി മണ്‍കട്ടകള്‍ വാര്‍ത്ത്‌ വെച്ചിരുന്നു. പട്ടികയും കഴുക്കോലും ഉത്തരവുമൊക്കെയായി കുറച്ച്‌ മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു. പുരകെട്ടാനൊരുങ്ങി നില്‍ക്കുമ്പോഴാണ്‌ ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട്‌ മദ്‌റസയിലേക്ക്‌ മാറിയത്‌. അവിടെ അടുത്തു തന്നെ താമസിക്കാനൊരു പുരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്‌. മുമ്പ്‌ വാടകക്ക്‌ കൊടുത്തിരുന്നതാണ്‌. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്‌താദല്ലെ. വാടകയൊന്നും തരേണ്ടന്ന്‌ പറഞ്ഞു. ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്‌. അടുത്ത പുരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്നാളൊരു പാവത്താനായിരുന്നു. പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനം മുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്‌. അവന്‍ കിള്ളക്കുട്ടിയാണ്‌. ...

എരണംകെട്ട ഒരു അനോണിയും ചില ഹോട്ട് ലിങ്കുകളും!

'അന്‍‌വര്‍' മുസ്ലിം വിരുദ്ധമാകുന്നത് അങ്ങനെയൊക്കെയാണ്! എന്ന പോസ്റ്റ് ഏതോ തന്തയില്ലാത്ത അനോണിക്ക് ക്ഷ പിടിച്ചിരിക്കുന്നു. കുറെ നാളായി അവന്‍ കമന്റ് ബോക്സില്‍ അവന്റെ .......ടെ സിനിമാ പരസ്യങ്ങള്‍ പതിപ്പിച്ചു കൊണ്ടിരിക്കുന്നു. താന്‍ എന്നും കാണാറുള്ള ചില സൈറ്റുകളുടെ ലിങ്കുകളാണ് പഹയന്‍ എനിക്ക് കമന്റായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഭാഗ്യത്തിന് കമന്റുകളെല്ലാം ചെന്ന് സ്പാമില്‍ വീണതു കൊണ്ട് മാനം പോകാതെ കഴിച്ചിലായിക്കൊണ്ടിരിക്കെ, ഇന്നു രാവിലെ മെയില്‍ തുറന്നതും കണി അതായിരുന്നു. പഹയന്റെ ഒരൊന്നൊന്നര ലിങ്ക്. ചില്ലറ സൈറ്റുകളിലേക്കുള്ള വഴികളല്ല, ഇവന്‍ കാണിച്ചു തരുന്നത്, ഒക്കെ ഗംഭീരന്‍ സൈറ്റുകള്‍. സൗജന്യമായി കാണാനും ആസ്വദിക്കാനും പറ്റുന്ന ചൂടന്‍ ചിത്രങ്ങളും വീഡിയോകളും.. പഹയനെ സമ്മതിക്കണം. ഈ എരണം കെട്ട അനോണിക്ക് ഈ കമന്റലുകള്‍ നല്‍കുന്ന ആത്മസംതൃപ്തി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മനോരോഗികളോട് എനിക്ക് സഹതാപമാണ്. പക്ഷേ എന്തു ചെയ്യാം, നിരവധി മാന്യന്മാര്‍ എന്റെ ബ്ലോഗില്‍ ദിവസവും വന്നു പോകുന്നുണ്ട്. അതിനാല്‍ എന്നോട് ക്ഷമിക്കുക. അനോണിമാര്‍ക്ക് വിലക്ക് കല്പ്പിച്ചാലോ എന്ന് ഈ മണുങ്ങൂസ് അനോണിയുടെ കമന്റുകള്...