Skip to main content

മെനുകാര്‍ഡിലെ കവിതകള്‍


ഇന്ത്യന്‍ കോഫീ ഹൗസില്‍ സപ്ലയറാണ്‌ പ്രകാശന്‍ പോത്തുണ്ടി എന്ന കവി. പണികഴിഞ്ഞ്‌ ക്ഷീണിച്ച്‌ കിടക്കുമ്പോഴാണ്‌ മനസ്സില്‍ നിറയുന്ന വിപ്ലവചിന്തകള്‍ കവിതയായ്‌ പെയ്‌തു തുടങ്ങിയത്‌. ജോലിക്കിടയിലുള്ള വിരസതയകറ്റാനാണ്‌ മനസ്സില്‍ തോന്നിയ അക്ഷരങ്ങള്‍ ചേര്‍ത്തു വെക്കാന്‍ തുടങ്ങിയത്‌. 
                              ഇനിയൊരിക്കലും
                              തീന്‍മേശക്കരികിലിരുന്ന്‌
                              മെനുകാര്‍ഡ്‌
                              തിരിച്ചും മറിച്ചും നോക്കി
                              മിനക്കെടേണ്ടതില്ല
                              കണ്ണീരും ചോരയും
                              നന്നായി
                              ആറ്റിക്കുറുക്കിയാല്‍
                              നല്ല ചൂടും ചൂരുമുള്ള
                              കാപ്പിയും ചായയുമാകും
                              കണ്ണുകള്‍
                              ചൂഴ്‌ന്നെടുത്തെണ്ണയിലിട്ടാല്‍
                              ബുള്‍സെയിന്‍ റെഡി
                              മിക്‌സിയില്‍ പൊടിച്ച
                              കിനാവിന്റെ പൊടി
                              പറ്റിയ ചേരുവയാകും.
                              വെന്തകരങ്ങള്‍ കൊണ്ട്‌
                              നിറമുള്ള കട്‌ലെറ്റും
                              വിയര്‍പ്പു തിളപ്പിച്ചാല്‍
                              വിശപ്പിക്കുന്ന രസവുമാക്കാം.
                              തലച്ചോറില്‍
                              നെയ്യൊഴിച്ചാല്‍
                              നല്ല ചൂടുള്ള
                              നെയ്‌ച്ചേറാകും.
                              ഊരിയെടുത്ത
                              വാരിയെല്ലുകള്‍
                              കൊത്തി നുറുക്കി
                              വേവിച്ചെടുത്താല്‍
                              ഒന്നാന്തരം സൂപ്പു തയ്യാര്‍
                              ഇനി മുതല്‍
                              മെനു കാര്‍ഡിലെ
                              കറുത്ത അക്ഷരങ്ങള്‍ക്കിടയില്‍ നിന്നും
                              വായിച്ചെടുക്കാവുന്നത്‌
                              നമ്മളെത്തന്നെയായിരിക്കും.                                                             (മെനുകാര്‍ഡ്‌/പ്രകാശന്‍ പോത്തുണ്ടി)
 
ചെറുപ്പം മുതലെ വിപ്ലവത്തില്‍ കമ്പം കേറിയാണ്‌ സജീവരാഷ്‌ട്രീയത്തിലേക്ക്‌ വരുന്നത്‌. പി ഡി സിക്ക്‌ പഠിക്കുമ്പോള്‍ കോളെജിലെ ഇടതുപക്ഷവിദ്യാര്‍ഥി സംഘത്തിലെ മുന്നളിപ്പോരാളികളില്‍ ഒരാളായിരുന്നു പ്രകാശന്‍. അന്ന്‌ ശക്തനായ ഒരു പ്രാസംഗികനായി ഷൈന്‍ ചെയ്‌തു നടക്കുമ്പോഴാണ്‌ കോളെജ്‌ മാഗസിനിലേക്ക്‌ ഒരു ലേഖനമെഴുതി, എഴുത്തു തുടങ്ങുന്നത്‌. അതും വിപ്ലവവും വിദ്യാര്‍ഥി രാഷ്‌ട്രീയവും വെച്ചുള്ള ഒരു കളിയായിരുന്നു. പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. അതൊരു പ്രചോദനമായിരുന്നു.
പക്ഷെ, എഴുത്തും പഠനവും മുന്നോട്ടു കൊണ്ടുപോകാനായില്ല. വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. അപ്പോഴാണ്‌ കോഫീ ഹൗസില്‍ പണി ശരിയാവുന്നത്‌. വീട്ടില്‍ വിഷപ്പു പുകയുകയും കണ്ണീരു കത്തുകയും ചെയ്‌തു തുടങ്ങിയപ്പോഴാണ്‌ പഠനം നിറുത്തി ജോലിക്ക്‌ പുറപ്പെട്ടത്‌. ആദ്യം എല്ലാവരെയും പോലെ പാത്രം കഴുകലും മേശതുടക്കലുമൊക്കെയായിരുന്നു പണി.
പണികഴിഞ്ഞ്‌ ക്ഷീണിച്ച്‌ കിടക്കുമ്പോഴാണ്‌ മനസ്സില്‍ നിറയുന്ന വിപ്ലവചിന്തകള്‍ കവിതയായ്‌ പെയ്‌തു തുടങ്ങിയത്‌. ജോലിക്കിടയിലുള്ള വിരസതയകറ്റാനാണ്‌ മനസ്സില്‍ തോന്നിയ അക്ഷരങ്ങള്‍ ചേര്‍ത്തു വെക്കാന്‍ തുടങ്ങിയത്‌. നോട്ടു ബുക്കില്‍ കവിതകള്‍ നിറഞ്ഞു. അതില്‍ നിന്നും ചിലത്‌ മാറ്റിപ്പണിത്‌ ആനുകാലികങ്ങളിലേക്കയച്ചു. പലതും അച്ചടിച്ചു വന്നു.
അച്ചടിച്ച കവിതകളെല്ലാം ചേര്‍ത്തൊരു പുസ്‌തകമെന്ന സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്‌ നന്‍മണ്ട കൃഷ്‌ണപ്പിള്ള പഠന കേന്ദ്രമായിരുന്നു.
അതിനു ശേഷം വീണ്ടും പ്രകാശന്റെ കവിത വളര്‍ന്നു. രണ്ടാം സമാഹാരത്തിലെ കവിതകള്‍ സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്‌തും വിലയിരുത്തിയും രൂപപ്പെട്ടിട്ടുള്ളതാണ്‌.
പ്രണയവും പുഴയും മഴയുമെല്ലാം നിറയുന്നുണ്ട്‌ രണ്ടാം ബുക്കില്‍. സാമൂഹിക വിശകലനത്തിന്റെയും അഗാധമായ ചിന്തയുടെയും ആക്ഷേപഹാസ്യത്തിന്റെയും പ്രതിഫലനങ്ങള്‍ പ്രകാശന്റെ കവിതകളില്‍ കാണാം. പുതിയ കാലത്തെ അടയാളപ്പെടുത്താനുള്ള ശ്രമം കൂടി ഈ കവിതകളിലുണ്ട്‌.
കൂടുതലായി വായിക്കുന്ന ആളൊന്നുമല്ല പ്രകാശന്‍. വായനയും എഴുത്തും കൂടെക്കൊണ്ടു നടക്കാനാവുന്ന സാഹചര്യവുമില്ല പ്രകാശന്‌. എഴുതാതിരിക്കാനാവാത്ത സമയത്ത്‌ മാത്രമാണ്‌ പ്രകാശന്‍ എഴുതുന്നത്‌. അതുകൊണ്ടാവാം പ്രകാശന്റെ കവിതകളില്‍ പതിരില്ലാതാവുന്നതും.
കവിതയുറ്റുന്ന മനസ്സുമായാണ്‌ പ്രകാശന്‍ നടക്കുന്നത്‌. മനസ്സും ശരീരവും ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാവാം പ്രകാശന്റെ കവിതകളില്‍ ഇടതുപക്ഷരാഷ്‌ട്രീയം കടന്നു വരുന്നത്‌. ആദ്യ കവിതാ സമാഹാരമായ പ്രതിരോധ വഴികളില്‍ വിപ്ലവത്തിന്റെ കത്തുന്ന രാഷ്‌ട്രീയമാണുള്ളത്‌.
ഇടതുപക്ഷ രാഷ്‌ട്രീയ കവിതകള്‍ എന്ന്‌ പറഞ്ഞ്‌ ആ കവിതകളെയും കവിയെയും അരികിലേക്ക്‌ മാറ്റാനുള്ള ശ്രമമാണ്‌ ഉണ്ടായത്‌. എന്നാല്‍ വൈവിധ്യമുള്ള വിഷയങ്ങളുടെ തീക്ഷ്‌ണതകളുമായി വയല്‍പ്പച്ച എന്ന കവിതാസമാഹാത്തിലൂടെ പ്രകാശന്‍ വീണ്ടും വന്നിരിക്കുകയാണ്‌. വിപ്ലവാത്മകമായ മനസ്സുള്ള കവിയാണ്‌ പ്രകാശന്‍.
തീക്ഷ്‌ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്ന എഴുത്തുകാരനായതു കൊണ്ടാവാം സാധാരണക്കാരന്റെ വികാരവും വിചാരവും ഭാഷയും പ്രകാശന്റെ കവിതകളില്‍ നിറയുന്നത്‌.
പ്രകൃതിയെക്കുറിച്ചുള്ള ആശങ്കകള്‍ മിക്ക കവിതകളിലും കാണാം. സാമൂഹികാവബോധമുള്ള, മാനുഷിക പ്രതിബദ്ധതയുള്ള വരികളാണ്‌ പ്രകാശന്റേത്‌. പുഴയും മഴയുമൊക്കെ അത്തരം ആധികളാണ്‌ പ്രകാശന്‌.

നാട്ടുവഴിക്കുമീതേ                          
മഴച്ചില്ലകള്‍ പൂക്കും                              
നനഞ്ഞൊട്ടിയ കുപ്പായത്തിനു 
മീതെ
പുസ്‌തകക്കെട്ടമരും.                         
മരം പറ്റി മരം പറ്റി                             
ഓടി                          
വീടെത്താതെ                        
കിതക്കും                               
അടുപ്പിന്റെ                         
ചൂടില്‍                            
കുളിരിറക്കുമ്പോള്‍
ജനലഴിക്കപ്പുറം
മഴപ്പൂവുകളൊഴുകും
രാവേറെയാകുമ്പോള്‍
പനിക്കുളിരുവന്നെന്നെ                           
പൊതിയും                             
ഞാന്‍                             
കമ്പിളിപ്പുതപ്പില്‍                           
ചുട്ടു പഴുക്കും                         
പുറത്തപ്പൊഴും                           
മഴചില്ലകള്‍
പൂത്തുകൊണ്ടോയിരിക്കും.                       
(രാപ്പനി)

രാപ്പനിയെ ഗൃഹാതുരമായ ഓര്‍മയാക്കുന്നതിലൂടെ കവിത വായക്കാരന്റെ വികാരമാവുന്നു.
                            
കരിമ്പനയുടെ
തണലുപറ്റി 
നടക്കാറുണ്ട്‌ 
മുത്തിയമ്മയുടെ
പച്ച കുത്തിയ
കൈത്തണ്ടയില്‍ 
തൂങ്ങി.            കഫക്കട്ടകള്‍                                                                                           കാണെക്കാണെ                                                                                          നിറയുന്ന
കോളാമ്പിയില്‍

ചുവപ്പു രാശി
കലരും വരെ.
കഫകുറുകലില്‍  കുരുങ്ങിപ്പോയ                                                           
കവളപ്പാറ കൊമ്പന്റെ                                                            പാട്ടിനൊപ്പം                                                            അറ്റമെത്താതെ                                                            കിതക്കാറുണ്ട്‌                                                             ഞാനുമച്ഛനും.                                                            വറ്റിത്തീരും                                                           
കണ്ണീരും ചോരക്കുമിടയില്‍                                                             എല്ലുന്തിപ്പോയ                                                             എന്റെമ്മയുടെ                                                           
കൈവെള്ളയിലെ ചൂട്‌                                                             നിറയാറുണ്ട്‌                                                             മൂര്‍ധാവിലെപ്പഴും.                                                            കഴുക്കോലില്‍                                                           മുട്ടുന്ന                                                            ചിമ്മിനിയുടെ                                                           
കരിമ്പുക പോലെ                                                            ഓര്‍മകളിപ്പൊഴും                                                                              ദിക്കെത്താതെ                                                                            കിതക്കുന്നു.                                                            
(നൊസ്റ്റാള്‍ജിയ)

ഓര്‍മകളില്‍ നിറയുന്ന വേദനനകള്‍ ദിക്കെത്താതെ കിതക്കുന്നു കവിതയില്‍.
സമകാലിക ഇടതുപക്ഷത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്‌ `നീ തന്നെ' എന്ന കവിതയില്‍.


നാട്ടു വഴിയുടെ                             
നെറ്റിയില്‍                              
ആദ്യമായ്‌                               
ചുവന്ന കൊടികുത്തിയത്‌                              
നീയാണ്‌.                              
കൊടിക്കു കൂട്ടായി                              
യൗവനത്തെ                              
പകുത്തു വെച്ചതും                              
നീ തന്നെ.                             
ജീവിതം                              
കൊടിയാണെന്ന്‌                              
ശഠിച്ച്‌                               
പെറ്റവയറിന്റെ                              
നിലവിളികള്‍ക്കപ്പുറത്തേക്ക്‌                              
നടന്നു മറഞ്ഞതും                              
നീ തന്നെ.                              
പിന്നീട്‌                              
പുഴക്കും മഴക്കുമപ്പുറം                              
കൊടി വളര്‍ന്നപ്പോള്‍                              
കൊടിക്കു വേണ്ടിയുള്ള                              
കലമ്പല്‍                              
കളം നിറഞ്ഞപ്പോള്‍                              
ആദ്യമായ്‌                               
കൊടിത്തണലിനപ്പുറത്തേക്ക്‌                              
കൂട്ടം തെറ്റിയതും                              
നീ തന്നെ.                              
ഒടുക്കം                              
കൊടി പറഞ്ഞകഥയില്‍                              
ഒറ്റുകാരന്റെ നിറപ്പകര്‍ച്ചയായ്‌                               
നീലിച്ചതും                              
നീ തന്നെ... 


ഞെക്കിപ്പിഴിഞ്ഞെടുത്തതോ ഉടച്ച്‌ വാര്‍ത്തെടുത്തതോ അല്ല പ്രകാശനിലെ പ്രതിഭ. ഉള്ളിന്റെയുള്ളില്‍ പതഞ്ഞുണരുന്ന വികാരമാണത്‌. അതുകൊണ്ടാണ്‌ `അച്ഛന്റെ കവിതകള്‍' പോലുള്ള രചനകള്‍ പ്രകാശനില്‍ നിന്നുണ്ടാവുന്നത്‌. 

പുതു മഴ പിറ്റേന്ന്‌  
അച്ഛനെഴുതാറുണ്ട് 
കവിതകള്‍. 
മണ്‍ വെട്ടിയും                                                                                         മഴക്കുളിരുമായ് 
നനഞ്ഞ  
മണ്ണിന്റെ 
നഗ്നതയില്‍. 
കിതപ്പിന്റെ  
നാട്ടു താളത്തില്‍  
വിയര്‍പ്പിന്റെ 
മഷിത്തുള്ളിയില്‍. 
മണ്‍വെട്ടിയുടെ                                                           സീല്‍ക്കാരങ്ങള്‍ക്കായ്‌                                                           മണ്ണടരുകള്‍                                                                                          കാത്തിരിക്കുമ്പോള്‍
വിത്ത്‌
തിരയാറുണ്ട്‌
മണ്ണിന്റെ
ഗര്‍ഭ പാത്രങ്ങളെ.  
വിരിയാറുണ്ട്‌                                                          
വൃത്തിയും വൃത്തവുമൊത്ത  
പച്ചില കവിതകള്‍.  
തളിരിലച്ചിരികളില്‍ 
പൊതിയാറുണ്ട്
പുലരി മഞ്ഞിന്റെ                                                          
പ്രണയ നിശ്വാസങ്ങള്‍.                                                           നിറയാറുണ്ടടുക്കളയില്‍                                                             അമ്മക്കൊരാശ്വാസമായ്‌ 
അച്ഛന്റെ കവിതകള്‍.                                                          
(അച്ഛന്റെ കവിതകള്‍)
 
അക്കാദമിക്കായ വിശകലനങ്ങള്‍ക്കപ്പുറത്ത്‌ ജീവിതത്തോടൊട്ടി നില്‍ക്കുന്ന എഴുത്താണ്‌ പ്രാകാശന്റെ കവികതള്‍. അതുകൊണ്ടാണ്‌ പ്രകാശന്‌ കവിതയും ജീവിതവും ഒന്നാവുന്നത്‌.

അഡ്വ. മഞ്ചേരി സുന്ദര്‍ രാജ്‌ , മുനീര്‍ അഗ്രഗാമി, സുജിത്‌ കുട്ടനാരി തുടങ്ങിയവരുടെ സഹായ സഹകരണങ്ങള്‍, വളര്‍ച്ചയിലെന്നും ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതാണ്‌. സൗഹൃദക്കൂട്ടായ്‌മയിലൂടെയാണ്‌ പ്രാകശന്റെ പുസ്‌തകം പുറത്തിറങ്ങിയത്‌. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയും പ്രോല്‍സാഹനവുമാണ്‌ പ്രകാശന്റെ ശക്തി. ഒന്നര മാസം കൊണ്ട്‌ മുഴുവന്‍ കോപ്പികളും വിറ്റഴിക്കാനായത്‌ കേരള കോര്‍പ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്റെ സഹകരണത്തോടെയാണ്‌.
കോഴിക്കോട്‌ കല്ലായ്‌ റോഡിലെ ആരാധനാ ബില്‍ഡിംഗിലുള്ള ഇന്ത്യന്‍ കോഫീ ഹൗസില്‍ സപ്ലയറാണ്‌ പ്രകാശന്‍ പോത്തുണ്ടി എന്ന കവി. പതിനൊന്നു വര്‍ഷമായി പ്രകാശന്‍ കോഫീ ഹൗസില്‍ ജോലിക്കാരനാണ്‌. പാലക്കാട്‌ ജില്ലയിലെ നെന്‍മാറക്കടുത്ത്‌ പോത്തുണ്ടിയില്‍ കൃഷ്‌ണന്റെയും സരോജനിയുടെയും മകനാണ്‌. റീനയാണ്‌ ഭാര്യ. 


പ്രകാശനെ വിളിക്കാം >> 0091-9947171715
.
(വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 2011 ജൂലൈ 10)


Comments

  1. മഴച്ചില്ലകള്‍ പൂത്തുകൊണ്ടേയിരിക്കും... !

    ReplyDelete
  2. ഇനിയും കവിതകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. നന്നായി ഈ പരിചയപ്പെടുത്തൽ!

    ReplyDelete
  4. വളരെ നനടി മുക്താര്‍
    തീ തുപ്പുന്ന ഒരു കവിയെയും
    അദ്ദേഹത്തിന്റെ രചനകളെയും
    പരിചയപ്പെടുത്തിയതിന്

    മുഖ്താരിനെ ഈ വഴിക്കൊന്നും കാണുന്നില്ലാലോ
    എന്ത് വഴി മറന്നു പോയോ

    ReplyDelete
  5. മൂക്കിൻ തുമ്പത്തെ കറുത്ത മുത്ത്

    ReplyDelete
  6. രുചികരമായ കവിതകൾ എന്നു പറയാമൊ..
    കവിക്കും കവിയെ പരിചയപ്പെടൂത്തിയ ഭായിക്കും എല്ലാ ആശംസകളൂം

    ReplyDelete
  7. ആ നടപ്പിനും നോട്ടത്തിനും ഒക്കെ കവിത്വമുണ്ട്. ദോശക്കും കവിതയുടെ രുചിയായിരിക്കും. ഉദ്യമം നന്നായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  8. തലച്ചോറില്‍
    നെയ്യൊഴിച്ചാല്‍
    നല്ല ചൂടുള്ള
    നെയ്‌ച്ചേറാകും...

    nalla varikal hayi kooyi poyyi ee parichayappedutthalinu nandi

    ReplyDelete
  9. congrts prakashan and thanks mukthaar

    ReplyDelete
  10. പ്രകാശനെന്ന പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി.പ്രകാശനും ഒപ്പം താങ്കൾക്കും അഭിവാദ്യങ്ങൾ..
    കവിതകളെല്ലാം ഒരുപാടിഷ്ടമായി..

    ReplyDelete
  11. മുക്താര്‍ ഭായ്, ഈ പരിചയപ്പെടുത്തല്‍ ഉചിതമായി..വിയര്‍പ്പിന്റെ വീര്യമുള്ള , തീ തുപ്പുന്ന വരികളാണ് ഈ കവിയുടേത്, ആശംസകള്‍ കവിക്കും പരിചയപ്പെടുത്തിയ ഭായിക്കും...

    ReplyDelete
  12. ഈ പരിച്ചയപ്പെടുത്തലിനു നന്ദി.

    ReplyDelete
  13. ഐസിഎച്ചിലെ കാപ്പീന്റെ സീക്രട്ട്‌ പ്രകാശന്‍ ഒന്നു പറഞ്ഞുതരുമോ?

    ReplyDelete
  14. കവിയെയും അദ്ദേഹത്തിന്റെ രചനകളെയും
    പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി... വിപ്ലവചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ആ കവിക്ക്‌ എല്ലാ ആശംസകളും ...

    ReplyDelete
  15. മധുരമയം സ്വാദിഷ്ടം ഈ കവിത.

    ReplyDelete
  16. നന്ദി വീണ്ടും വരാം ...

    ReplyDelete
  17. നന്ദി.
    ഈ പകരലിനും പകര്‍ത്തലിനും ...

    ReplyDelete
  18. ഞെക്കിപ്പിഴിഞ്ഞെടുത്തതോ ഉടച്ച്‌ വാര്‍ത്തെടുത്തതോ ഒന്നും കൂടുതല്‍ നിലനില്‍ക്കില്ലല്ലോ ഇക്കാ.

    ReplyDelete
  19. ഹൊ.. ഇപ്പഴാണ് ശ്രദ്ധിച്ചത്... കോഫി ഹൌസ്..എത്രയോ കാലം അവിടെന്നായിരുന്നു ലഞ്ച്! മുഖ്താറിന് വർത്തമാനത്തിൽ നിന്നും അടുത്താണല്ലൊ.., കോഫിഹൌസിൽ നിന്ന് തിന്നാലും പോരാ, ഇങ്ങിനെയൊക്കെ ഉപദ്രവിക്കുകയും വേണം.. :)

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.