Skip to main content

കിറ്ക്കത്തി


വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ.
ഇനിയും വായിക്കാന്‍ കഴിയാത്തവര്‍ക്കായി....


വാടകല്ലാത്ത പൊര

ഉപ്പ കോട്ടപ്പുഴ മദ്‌റസയിലെ അധ്യാപകനായിരുന്നു. അവിടെ കുറച്ച് സ്ഥലവും അതിലൊരു തറയും ഉപ്പക്ക് സ്വന്തമായുണ്ടായിരുന്നു. പൊരപ്പണി തുടങ്ങാനായി മങ്കട്ടകള്‍ വാര്‍ത്ത് വെച്ചിരുന്നു. പട്ടികയും കവുക്കോലും ഉത്തരവുമൊക്കെയായി കുറച്ച് മരസാമാനങ്ങളും വാങ്ങിവെച്ചിരുന്നു.
പൊരകെട്ടാനൊരുങ്ങി നിക്കുമ്പോഴാണ് ഉപ്പ കോട്ടപ്പുഴ മദ്‌റസയില്‍ നിന്നും വണ്ടൂരിനടുത്ത പുളിയക്കോട് മദ്‌റസയിലേക്ക് മാറിയത്. അവിടെ, അടുത്തുതന്നെ താമസിക്കാനൊരു പൊരയും ശരിയായി. വാടകയൊന്നും കൊടുക്കേണ്ട. ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്. മുമ്പ് വാടകക്ക് കൊടുത്തിരുന്നതാണ്. കുറെ നാളായി വാടകക്കാരുമില്ല. മദ്‌റസയില്‍ അവരുടെ മക്കളെ പഠിപ്പിക്കുന്ന ഉസ്താദല്ലെ. വാടകയൊന്നും തരേണ്ടെന്ന് പറഞ്ഞു.
ഉടനെ കുടുംബസമേതം പുളിയക്കോട്ടേക്ക്.

പീക്കിരിച്ചെക്കനും കിള്ളക്കുട്ടിയും

അടുത്ത പൊരയിലെ ബാബുവിന്റെയും ബേബിയുടെയും ഒപ്പം ഞാനും അനിയന്‍ കുഞ്ഞാണിയും മദ്‌റസയില്‍ പോവും. കുഞ്ഞാണി അന്ന് ആളൊരു പാവത്താനായിരുന്നു, പീക്കിരിചെക്കന്‍. ഞാനൊന്നു തോണ്ടിയാല്‍ മാനംമുട്ടുന്ന ഒച്ചയില്‍ അലറിക്കരയും. ചെറിയ അനിയന്‍ കുഞ്ഞിമോന്‍ ഉമ്മയുടെ കോന്തലയും തൂങ്ങി പുരയിലിരിപ്പാണ്. അവന്‍ കിള്ളക്കുട്ടിയാണ്. സ്‌കൂളിലും മദ്‌റസയിലുമൊന്നും ചേര്‍ത്തിട്ടില്ല.
ള്ളേ... ള്ളേ... ന്നുള്ള കരച്ചിലോടു കരച്ചില്‍ മാത്രമാണവന്റെ പണി.

വല്ല്യുസ്താദ്

ഉപ്പയാണ് മദ്‌റസയിലെ വല്ല്യുസ്താദ്.
ഉപ്പ മദ്‌റസയില്‍ പെരുംചൂടനാണ്. ഒന്നൊച്ചയിട്ടാല്‍ മതി മദ്‌റസ കുലുങ്ങും. കുട്ടികള്‍ നടുങ്ങും. കുട്ടികളൊക്കെ തൊള്ള തുറക്കാന്‍ പിന്നെ മദ്‌റസ വിടണം. എല്ലാര്‍ക്കും ഉപ്പയെ ഭയങ്കര പേടിയാണ്. തലമണ്ടക്ക് നല്ല മേട്ടം കിട്ടും.
ഞാന്‍ രണ്ടിലും കുഞ്ഞാണി ഒന്നിലുമാണ് പഠിത്തം. നാട്ടില്‍ വെച്ച് ഒന്നാം ക്ലാസില്‍ കുറച്ച് പഠിച്ചതാണ് ഞാന്‍. അലിഫും ബാഉമൊക്കെ അറിയാം. കുഞ്ഞാണിക്ക് ഒന്നുമറിയില്ല.

അവറാക്കാന്റെ വക

മദ്‌റസ വിട്ട് വരുന്ന വഴിക്ക് അവറാക്കാന്റെ പൊരീന്നും പാലുവാങ്ങിയാണ് പോരുക. പാല് അവറാക്കാന്റെ വക ഫ്രീയാണ്. വല്യുസ്താദിന്റെ മക്കള്‍ക്കല്ലെ... പടച്ചോന്റെ റഹ്മത്തുണ്ടാവും!
അവറാക്കാന്റെ പൊരീല് ഇടക്ക് മൗലൂദുണ്ടാവും. പള്ള നിറച്ചും തിന്നാന്‍ കിട്ടും. സ്വര്‍ണ നിറത്തിലുള്ള ഇരുപത് പൈസയും കിട്ടും.

ആവല് കൊത്തിയ സപ്പോട്ട

തുണിയഴിച്ച് തലയില്‍ കെട്ടി ഒറ്റപ്പാച്ചിലാണ് പൊരീക്ക്. ഇത്തിരി മണ്ടണം. വഴീന്ന് പാത്താന്‍ മുട്ടിയാല്‍ ഞാനും കുഞ്ഞാണിയും ബാബുവുമൊക്കെ വഴിയരികിലെ ചാലിലേക്ക് സുറുസുറാന്നങ്ങ് പാത്തും. മൂത്രം കൊണ്ട് ചിത്രം വരക്കും. വഴിയിലൊരു പൊരന്റെ മുറ്റത്ത് സപ്പോട്ട മരമുണ്ട്. അതിന്റെ ചോട്ടിലൊന്ന് തെരയും. ചെലപ്പം ആവല് കൊത്തിയിട്ട ഒന്നോ രണ്ടോ സപ്പോട്ട കിട്ടും. പിന്നെ അതിന്നുള്ള കടിപിടിയാണ്.

കോഴിമുട്ട പുഴുങ്ങിയത്

ഉമ്മ പാലുകാച്ചി കോഴിമുട്ട പുഴുങ്ങിത്തരും. മുട്ടതൊലികളഞ്ഞ് വായിലേക്കൊരേറാണ്.
ചഌം പഌം ക്യാപ് പ്രര്‍ര്‍ര്‍...!
പാലും മോന്തിയൊരു പാച്ചിലാണ് സ്‌കൂളിലേക്ക്. ചില്ലറ ബുക്കുകളേയുള്ളു. അത് കിറ്റില്‍ നിന്നെടുക്കാറില്ല. ചോറും കൂട്ടാനും നിറച്ച തൂക്കുപാത്രം കിറ്റിനകത്ത് കുലുകുളൂന്ന് കിലുങ്ങും.

വെള്ളപ്പാത്രം

ബാബുവിന് ഹലാക്കിന്റെയൊരു വെള്ളപ്പാത്രമുണ്ട്. വലിയതെന്നു പറഞ്ഞാല്‍ വലിയതു തന്നെ. ഒരു മിനി വാട്ടര്‍ടാങ്ക്. രണ്ടു രണ്ടര ബക്കറ്റ് വെള്ളം കൊള്ളും! അവന്റെ  ഉപ്പ വാങ്ങിക്കൊടുത്തതാണ്. അവര്‍ വലിയ ആള്‍ക്കാരാണ്.
അവരുടെ പൊര വാര്‍പ്പാണ്..!
വെള്ളമടിക്കുന്ന മോട്ടറും പൈപ്പുമുണ്ട്. ഫ്രിഡ്ജുണ്ട്. ലോറിയുണ്ട്. അവന്റെ ഉപ്പ ലോറി ഡ്രൈവറാണ്. ബാബുവും ബേബിയും ഞാനും അനിയനും ചോറ്റു പാത്രം കഴുകിയിരുന്നതും കുടിച്ചിരുന്നതുമൊക്കെ ബാബുവിന്റെ ആ ബഹുമാനപ്പെട്ട വെള്ളപ്പാത്രത്തില്‍ നിന്നായിരുന്നു.

ജിന്നുകളുടെ മുറി

ഒരു ചെറിയ റബ്ബര്‍ തോട്ടത്തിന് നടുക്കാണ് ഞങ്ങള്‍ പാര്‍ക്കുന്ന പൊര. വലുതെന്ന് പറയാന്‍ പറ്റൂലെങ്കിലും ചെറുതായിരുന്നില്ല. പൊരക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒരു ഭാഗത്താണ് ഞങ്ങള്‍ പാര്‍ക്കുന്നത്. മറ്റൊരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. അതിനകത്ത് ജിന്നുകള്‍ പാര്‍ക്കുന്നുണ്ടെന്നാണ് അടുത്ത പൊരയിലെ കുട്ടികള്‍ പറയുന്നത്. ഞങ്ങള്‍ക്കങ്ങോട്ട് നോക്കാന്‍ തന്നെ പേടിയാണ്. അന്തിയായാല്‍ ജിന്നുകള്‍ അതിനകത്ത് യോഗം ചേരുമത്രെ. വട്ടത്തില്‍ കുത്തിരുന്ന് മൗലൂദ് ചൊല്ലുമത്രെ. ഒച്ചയില്ലാതെ, ശ്രദ്ധിച്ച് കിടന്നാല്‍ ഓത്ത് കേള്‍ക്കാം.
ഞാന്‍, അന്തിയായാല്‍ ആ മുറിയുടെ ചോരില്‍ ചെവിചേര്‍ത്ത് ശ്രദ്ധിക്കും, വല്ലതും കേള്‍ക്കുന്നുണ്ടോന്ന്. ജിന്നുകള്‍ വട്ടംകൂടിയിരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒന്നും വ്യക്തമല്ല. ഏതു ഭാഷയിലാവും അവര്‍ സംസാരിക്കുന്നത്?
ഇഫ്‌രീത്തുണ്ടാവുമോ അവരുടെ കൂട്ടത്തില്‍. ഹുസ്‌നുല്‍ ജമാലിനെ തട്ടിക്കൊണ്ടുപോയത് ഇഫ്‌രീത്തല്ലേ.. ബദ്‌റുല്‍മുനീറിനെ എടങ്ങേറാക്കിയത് ആ ജിന്നുമൂപ്പനല്ലെ...
സുലൈമാന്‍ നബിയുടെ ജിന്നുപട്ടാളത്തിലെ ആരെങ്കിലും അക്കൂട്ടത്തിലുണ്ടാവുമോ..
അല്ല, ജിന്നുകള്‍ മരിക്കില്ലേ.. അവര്‍ക്ക് ആയുസ്സ് കൂടുതലാണെന്ന് വല്ല്യുമ്മ പറയുന്നത് കേട്ടിട്ടുണ്ട്.

മുറ്റത്ത്

ആള്‍പ്പാര്‍പ്പില്ലാതെ കുറെനാള്‍ കിടന്നതു കൊണ്ടാവാം മുറ്റമൊക്കെ കാട് പിടിച്ച് കിടന്നിരുന്നു. അതൊക്കെ വെട്ടിവെടിപ്പാക്കി. മുറ്റം ചെത്തിമിനുക്കി. അയലോക്കത്തെ കുട്ടികളൊക്കെ മുറ്റത്ത് യൂണിയനുണ്ടാക്കി. അണ്ടി, കക്ക്, കോട്ടി, കൊത്തക്കല്ല്, കെട്ടുപന്ത് എന്നിത്യാദി കളികള്‍... ഒച്ചയും ബഹളവും...!
മുറ്റത്തിന്റെ അരികിലും വക്കിലുമൊക്കെയായി പയര്‍, മത്തങ്ങ, കുമ്പളങ്ങ, ചെരങ്ങ, വെണ്ട, പടവലങ്ങ, കൈപ്പങ്ങ, മഞ്ഞള്, ഇഞ്ചി തുടങ്ങി സകല ജാതിയിലും മതത്തിലും പെട്ട പച്ചക്കറികള്‍ നട്ടു.

ഏപ്പിന്‍ പുല്ല്

പറമ്പില്‍ കക്കൂസുണ്ടായിരുന്നില്ല. തൊടിയിലെവിടെയെങ്കിലും മറഞ്ഞിരുന്നായിരുന്നു കാര്യം സാധിച്ചിരുന്നത്. പുല്ലിന്റെയും കുറ്റിച്ചെടികളുടെയും മറപറ്റി കാറ്റും കൊണ്ട് ആകാശവും നോക്കിയിരുന്ന് തൂറാന്‍ നല്ല രസമാണ്. ഏപ്പിന്‍ പുല്ല് ചന്തിയില്‍ തട്ടുമ്പോള്‍ ഇക്കിളിയുണ്ടാവും... ഹ...! ചൊറിയാന്‍ തോന്നും. കൊതുകു കടിയാണ് ബോറ്. ഈറ വരും. മഴപെയ്താല്‍ ചളിയിലിരിക്കണം. പുല്ലും ചെടിയുമൊക്കെ ആകെ നനക്കും. മഴപെയ്യുമ്പോഴെങ്ങാനും മുട്ടിയാല്‍ എടങ്ങേറായതുതന്നെ. കുടയും ചൂടി കുത്തിരിക്കാനുള്ള കൊയച്ചില്...!
ഉപ്പ തൊടിയിലൊരു കുഴിയുണ്ടാക്കി. അതിനു മുകളില്‍ പനയുടെ പാത്തിയിട്ട് ഓല കൊണ്ട് മറച്ച് ഒരു സ്‌പെഷ്യല്‍ കക്കൂസുണ്ടാക്കി.

ഏന്തിവലികള്‍

പറമ്പില്‍ കിണറില്ലായിരുന്നു. കുറച്ച് താഴോട്ടിറങ്ങണം. താഴെ വീട്ടില്‍ കിണറുണ്ട്. താഴോട്ടിറങ്ങാന്‍ സുഖമാണ്. കയറാനാണ് പ്രയാസം.
ഏന്തിവലിക്കും... ഹ്... ഹ്രാ...!
ഞങ്ങളവിടെ വണ്ടി വിട്ട് കളിക്കും...
പൊ പോ.. കി കീ... ബ്ര്ര്‍ര്‍ര്‍...!

സൈനു

കിണറുള്ള പൊരക്കടുത്താണ് സൈനൂന്റെ പൊര. സൈനുവിനെ ഞങ്ങള്‍, കുട്ടികള്‍ക്ക് പേടിയായിരുന്നു. കിറ്ക്കത്തി, അതാണ് ഞങ്ങള്‍ അവള്‍ക്കിട്ടിരിക്കുന്ന പേര്. അവളുടെ കണ്ണുകള്‍ എപ്പോഴും ചോന്നിരിക്കും. ചുരുണ്ട് കട്ടപിടിച്ച മുടി ചറച്ച് നില്‍ക്കും. പായീല് പാത്തും. പല്ലു തേക്കില്ല. കുളിക്കൂല.
അവളില്‍ ജിന്ന് കേറീട്ടുണ്ടത്രെ. ഇടക്ക് ജിന്നിന്റെ ഇളക്കമുണ്ടാവും. കിറ്‌ക്കെളക്ണ മാതിരി. ആകെ മാന്തിപ്പറിച്ചും. കിട്ടണതൊക്കെ എറിഞ്ഞ് തകര്‍ക്കും. അന്നേരത്ത് അവളുടെ കയ്യില്‍പെട്ടാല്‍ മയ്യത്തായതു തന്നെ!
സ്‌കൂളില്‍ പോവാതിരിക്കാന്‍ ഓള് കാട്ടുന്ന വളവാണിതെന്നാണ് രാമന്‍കുട്ടി പറയുന്നത്.
ആരും അവളെ കളിക്കാന്‍ കൂട്ടാറില്ല. അവളത് ആഗ്രഹിക്കുന്നുമില്ല. ഒറ്റക്ക് പള്ളിത്തൊടീലേക്കൊക്കെ കേറിപ്പോകും. അവളുടെ വല്ലിമ്മയുടെ ഖബറിനടുത്ത് ചെന്നിരുന്ന് കരയും. മെല്ലാക്ക കണ്ടാല്‍ ആട്ടും. പെണ്ണുങ്ങള്‍ പള്ളിത്തൊടൂക്ക് കേറാന്‍ പാടില്ല! അങ്ങനെ ഒരു കേറിപ്പോക്കിലാണത്രെ ജിന്ന് കേറിയത്. പൊരീന്നും പൈസ കക്കുകയും സ്‌കൂളിലും മദ്‌റസയിലും പോവാതെ തോട്ടിന്‍വക്കത്തെ പിലാവിന്റെ ചോട്ടില് ഇരിക്കുകയും ഒറ്റക്ക് വര്‍ത്താനം പറയുകയും ചെയ്യും സൈനു. തോട്ടിലേക്ക് കാലു തൂക്കിയിട്ട് മാനം നോക്കി കിടക്കും ചിലപ്പോള്‍. അപ്പോള്‍ അവളുടെ കാലില്‍ കട്ടപിടിച്ച ചെളി മുഴുവനും കൊത്തിത്തിന്നുന്നുണ്ടാവും കണ്ണാന്‍ചൂട്ടികളും കല്ലാങ്കാരികളും.
അവളെ ആരെങ്കിലും വിളിക്കാന്‍ ചെല്ലുന്ന നേരത്താണ് ജിന്ന് ഇളകി വരുക.
തോടിനറ്റത്തെ വരമ്പിറങ്ങിവരുന്ന ഉപ്പയെ കണ്ടാല്‍ അവള്‍ കൈതക്കൂട്ടത്തിനുള്ളില്‍ മറഞ്ഞിരിക്കും. ഉപ്പയെ അവള്‍ക്ക് പേടിയാണ്. അവളുടെ ഉസ്താദല്ലെ.
എത്ര മറഞ്ഞിരുന്നാലും അവളുടെ പാവാടത്തലപ്പ് ഉപ്പക്ക് കാണാന്‍ പറ്റും.
'സൈനാ.. കുടീക്ക് പോ..'
ഉപ്പയുടെ ഒച്ച കേട്ടാല്‍ കൈതക്കൂട്ടത്തില്‍ നിന്നും അവളിറങ്ങി വരും. തട്ടത്തിനുള്ളില്‍ തല ഒളിപ്പിച്ച് അവള്‍ പൊരീക്ക് പോകും.
കണ്ണുതെറ്റിയാല്‍ കുണ്ടംമുറിക്കുള്ളില്‍ മരപ്പലകയുടെ ചോട്ടില്‍ വെച്ച മണ്ണെണ്ണക്കന്നാസെടുത്തു മോന്തും, അവള്‍.
അവള്‍ക്ക് എന്നും മണ്ണെണ്ണയുടെ മണമായിരുന്നു.
അവളുടെ വല്ല്യുമ്മ ഇശാ നിസ്‌കരിച്ച്, നിസ്‌ക്കാരപ്പായിലിരുന്ന് മുസ്ഹഫ് ഓതിക്കൊണ്ടിരുന്നപ്പോള്‍ ചിമ്മിനിവിളക്ക് മറിഞ്ഞ് തീ പിടിച്ചാണത്രെ മരിച്ചത്. അന്ന് ആ പൊരക്കും മണ്ണെണ്ണയുടെ മണമായിരുന്നത്രെ!
അവളുടെ ഉമ്മ  എന്റെ ഉപ്പയുടെ മുന്‍പില്‍ കണ്ണു നനക്കും.
'ഞാനോളെ എന്താ ചെയ്യണ്ടെ.?'
'ചന്തിക്ക് നല്ല അടികിട്ടാത്തീന്റെ കിര്‍ക്കാ ഓക്ക്.. അല്ലാതൊന്ന്വല്ല..'
ഉപ്പ പറയുന്നതതാണ്.

ഉണക്കിവെച്ച മാങ്ങാക്കണ്ടങ്ങള്‍

കിണറിനു താഴെത്തന്നെയാണ് രാമന്‍കുട്ടിയുടെ പൊര. ആ പൊരയുടെ അടുക്കളച്ചായ്പ്പില്‍ ചെന്ന് ഞങ്ങള്‍ ഉള്ളിലേക്ക് നോക്കും. അവന്റെ അമ്മ, നീളത്തില്‍ പൂണ്ട് ഉണക്കിവെച്ച മാങ്ങാക്കണ്ടങ്ങള്‍ എടുത്തു തരും. കടച്ചാപ്പറച്ചിമുട്ടായി തിന്നുന്ന പോലെ ഞങ്ങളത് തൊള്ളയിലിട്ട് ചവക്കും.
'ഉസ്‌റും പുളീംലേങ്ങക്ക്.. നൊണച്ചിച്ചേലായ്ട്ട് അങ്ങട്ട് പോകാന്‍..'
രാമന്‍കുട്ടിയുടെ അമ്മ കേള്‍ക്കത്തന്നെ ഉമ്മ പറയും.
'അയിനെന്താ.. ഓല് കുട്ട്യാളല്ലേ.. ഇങ്ങളിനീം വന്നളോണ്ടുട്ടോ.. മോല്യാരെ കുട്ട്യാക്ക് കൊടുത്തിട്ട് ബാക്കിണ്ട്ച്ചാ മതി ഞങ്ങക്ക്... ഇങ്ങളെ കുട്ട്യാള് ഞങ്ങളെ കുടീല് വര്ണതും ന്റെ കുട്ട്യാളൊപ്പം കളിക്കണതുംക്കെ ഞങ്ങക്കെന്ത് സന്തോസാന്നോ..'
രാമന്‍കുട്ടിയുടെ അമ്മക്കും ഉപ്പയെ ഭയങ്ക ബഹുമാനമായിരുന്നു. ഉപ്പ വരുമ്പോള്‍ അയലില്‍ നിന്നും തോര്‍ത്ത്മുണ്ട് വലിച്ച് തലയിലിടുന്നതു കാണാം.

വെള്ളം കൊണ്ടുള്ള  കളിയും കുളിയും

ഉമ്മ വെള്ളം കോരിക്കൊണ്ടുവന്ന് പാത്രങ്ങളില്‍ നിറക്കും. മഴപെയ്യുമ്പോള്‍ ഇറയത്ത് പാത്രം വെക്കും. പാത്രം നിറഞ്ഞ് മറിയും. ഞാനും അനിയന്‍മാരും അതില് കയ്യും കാലുമിട്ട് കളിക്കും. ഉമ്മ കണ്ടാല്‍ ആട്ടും.
'ടായ്... പൊയീം ബലാലാളെ... ബള്ളത്തിലാ കളി..!'
താഴത്തെ പൊരയിലെ കിണറ്റില്‍ നിന്ന് വെള്ളം കോരിയാണ് കുളി. ചിലപ്പോള്‍ ബാബുവിന്റെ പൊരയില്‍ പോവും. അവിടെ പൈപ്പുണ്ട്. കുളിമുറിയുണ്ട്. കുളിമുറിയില്‍ മോളിലെ പൈപ്പുണ്ട്. ഷവര്‍ എന്നാണ് ബാബുവതിന് പറയുന്നത്. എന്ത് തന്നായാലും മഴയത്ത് കുളിക്കണ മാതിരി കുളിക്കാം..

മാങ്ങക്കുള്ളിലെ പുഴു

പൊരക്ക് മുമ്പില്‍ ഹലാക്കിന്റെയൊരു മൂച്ചിയുണ്ടായിരുന്നു. അതിനുമേല്‍ പരുത്ത മാങ്ങകളുണ്ടാവും. പരുത്തതെന്നു പറഞ്ഞാല്‍ പരുത്തതു തന്നെ. ഹൈലസാന്ന് താങ്ങിപ്പിടിക്കണം. കുഞ്ഞിമോന് പൊന്തില്ല. കുഞ്ഞാണി താങ്ങിയൊക്കെ നോക്കും. മാങ്ങകള്‍ പരപരേന്ന് വീഴും. ഞാന്‍ പാഞ്ഞുചെന്നെടുത്ത് കടിച്ചു തിന്നും.
'ബലാലാളെ നോക്കിത്തിന്നീം... പൂജ്ജ്ണ്ടാവും..'
ഉമ്മ വിളിച്ചു കൂവും.
അതാണ് പ്രശ്‌നം. ചോറിന്‍ വറ്റു പോലത്തെ പുഴുക്കളുണ്ടാവും മാങ്ങക്കുള്ളില്‍. പുഴുവില്ലാത്തതൊരെണ്ണം പോലും കാണില്ല. ഈ പുഴുക്കളൊക്കെ എവിടുന്നു വരുന്നുവെന്നറിയില്ല.
നല്ല മധുരമായിരുന്നുവതിന്. തേനുറ്റി വീഴും. പഴുക്കുന്നതിന് മുമ്പെ പറിച്ച് മഞ്ചയില്‍ വെക്കും. എന്നാലും പഴുത്തു കഴിഞ്ഞാല്‍ പുഴുവുണ്ടാവും.
'മാങ്ങീത്തിം ചക്കീത്തിം പുജ്ജ്‌നെത്തിന്നാ ചൊറ്ക്ക് കൂടും... ബുദ്ദീം...!'
ഉപ്പ പറയും.
കുഞ്ഞിമോന് പുഴുവൊന്നും പ്രശ്‌നമല്ല. അവന്‍ തോലുപോലും ബാക്കിവെക്കില്ല.

പിഞ്ഞാണത്തിലെഴുത്ത്

വയറുവേദനയും പേറ്റുനോവുമൊക്കെയുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചൂതിക്കാനും പിഞ്ഞാണത്തിലെഴുതിക്കാനുമൊക്കെ ഉപ്പയുടെ അടുത്ത് വരും. ഞാന്‍ ചിത്രം വരക്കുന്ന കളര്‍പെന്നെടുത്ത് ഉപ്പ പിഞ്ഞാണത്തിലെഴുതിക്കൊടുക്കും. എന്തൊക്കെയോ അറബി അക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്നതു കാണാം. പെണ്ണുങ്ങള്‍ തെറ്റില്ലാത്തൊരു സംഖ്യ കൈമടക്ക് കൊടുക്കും. ഉപ്പയുടെ മോറ് തെളിയും. ഉമ്മ മറഞ്ഞ് നിന്ന് തട്ടം കൊണ്ട് മോറ് മറച്ചൊന്ന് മന്ദഹസിക്കും.
പിഞ്ഞാണത്തിലെഴുതിയ മഷി കലക്കിക്കുടിച്ചിട്ട് പള്ളീലെര്ത്തം മാറിയവരും സുഖപ്പേറ് നടന്നവരും മന്ത്രിച്ചൂതിയിട്ട് മറ്റു ദീനങ്ങള്‍ മാറിയവരും ഏറെപ്പേരുണ്ടത്രെ... ഞാന്‍ വെറുതെ ചിത്രം വരച്ചുകൊണ്ടിരുന്ന കളര്‍പെന്നിന് ഇത്തരം അത്ഭുത കഴിവുകളുള്ളത് എനിക്കറിയില്ലായിരുന്നു. ആരുമത് പറഞ്ഞുതന്നിട്ടുമില്ല. രോഗം മാറ്റാന്‍ കഴിവുള്ള ആ അത്ഭുത പേന കൊണ്ട് പിന്നെ ഞാന്‍ ചിത്രം വരച്ചില്ല. ആദരവോടെ പാത്തുവെച്ചു.
ഒരു ദിവസം, എനിക്കു നല്ല പള്ളീലെരുത്തം. ഞാനൊരു പിഞ്ഞാണമെടുത്ത് അത്ഭുത ശക്തിയുള്ള പേനകൊണ്ട് എനിക്കറിയാവുന്ന അറബി അക്ഷരങ്ങളൊക്കെ കുത്തിക്കുറിച്ച് കലക്കിയങ്ങ് കുടിച്ചു... ഹാഊ!
പള്ളക്കുള്ളില്‍ ബദ്ര്‍ യുദ്ധം!
പിറ്റേന്ന് തൂറലോട് തൂറല്‍... ഹലാക്കിന്റെ വയറ്റ്‌ന്നോക്ക്...!

ഉപ്പാന്റെ ഗള്‍ഫീപ്പോക്ക്

ഏതാണ്ട് മൂന്ന് മൂന്നര മുക്കാലരക്കാല് മാസത്തോളം ഞങ്ങളവിടെ ശുജായികളായി വിലസി. അതിന്നിടക്ക് ഉപ്പക്കൊരു വിസ ശരിയായി. നല്ല ശമ്പളമുള്ള പണിയാണ്.
സ്‌കൂളില്‍ എന്റടുത്തിരിക്കുന്ന ഫിറോസിന്റെ ഉപ്പ ഗള്‍ഫിലാണ്. അവനെന്തൊക്കെയാണുള്ളത്. വാര്‍പ്പിന്റെപൊര, ഫ്രിഡ്ജ്, ടി വി, വെള്ളമടിക്കുന്ന മോട്ടറ്, പൈപ്പ്, സ്‌കെയിലും കോമ്പസുമൊക്കെയുള്ള മഞ്ചമാതിരിയൊരു ബോക്‌സ്, കളര്‍പെട്ടി, ചിത്രം വരക്കുന്ന ബുക്ക്, ഇസ്പതിനായിരം കള്ളികളും അറകളുമുള്ള ബേഗ്, വെള്ളപ്പാത്രം, മൂന്ന് മടക്കുള്ള കുട, മഷി നിറക്കുന്ന പെന്ന്, ലങ്ക്ണ കുപ്പായം, പേന്റ്, മുട്ടായി വാങ്ങാന്‍ പൈസ... അങ്ങനെ എന്തെന്തൊക്കെ. ഒക്കെ അവന്റെ ഉപ്പ ഗള്‍ഫിലായതോണ്ടാണ്. എന്റെ ഉപ്പയും ഗള്‍ഫിലേക്കു പോവാണ്.
ഞങ്ങള്‍ക്കും ഫിറോസിന്റെയും ബാബുവിന്റെയുമൊക്കെ പൊരമാതിരി വാര്‍പ്പിന്റെ പൊര കേറ്റണം. വെള്ളം വലിക്കുന്ന മോട്ടറും പൈപ്പും വെക്കണം. കുളിമുറിയുണ്ടാക്കണം. ഷവര്‍ വെക്കണം. ഫ്രിഡ്ജും ടി വിയും ബോക്‌സും കളര്‍പെട്ടിയും ചിത്രം വരക്കുന്ന ബുക്കും ബേഗും വെള്ളപ്പാത്രവും മൂന്ന് മടക്കുള്ള കുടയും മഷി നിറക്കുന്ന പെന്നും ലങ്കിമറിയണ കുപ്പായവും പേന്റും മുട്ടായി വാങ്ങാന്‍ പൈസയും... ഒക്കെ ഞങ്ങള്‍ക്കുമുണ്ടാവാന്‍ പോവാണ്... ഓര്‍ത്തപ്പോള്‍ തന്നെ വമ്പ് തോന്നി.
കോട്ടപ്പുഴയിലെ സ്ഥലവും തറയും വിറ്റും കുറച്ച് കടവുംകള്ളിയുമൊക്കെയായി വിസക്ക് പണം കൊടുത്തു. ആ പീറത്തറ ഇനിയാര്‍ക്കുവേണം. ഞങ്ങള്‍ വാര്‍പ്പിന്റെ അടിപൊളി പൊരയുണ്ടാക്കാന്‍ പോവല്ലെ.
അയലോക്കക്കാരോടും ചെങ്ങായ്മാരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു.
'ഇപ്പ പോയി വന്നിട്ട് ഞങ്ങളിങ്ങട്ട് വരണ്ട്‌ട്ടോ... അപ്പൊ ഇങ്ങക്ക് രണ്ടാക്കും ചൊറ്ക്ക്ള്ള രണ്ട് ഗള്‍ഫ് പെന്ന് തരണ്ട്... പിന്നെ നല്ല മണള്ള സെന്റും..!'
ബാബുവിനോടും ബേബിയോടും ഞാന്‍ പറഞ്ഞു.
ഉപ്പ ഗള്‍ഫിലേക്ക് പറക്കാന്‍ പോവാണ്. ബോംബെയില്‍ നിന്നാണ് വിമാനം. ഉപ്പ ബോംബെയിലേക്ക് പോയി. രണ്ടുമാസത്തോളമവിടെ നിന്ന് ടിക്കറ്റ് ഓക്കെയായിട്ടില്ലെന്നും പറഞ്ഞ് തിരിച്ചു വന്നു. രണ്ടുമാസത്തിനിടക്ക് പിന്നെയും ബോംബെയിലേക്ക്. രണ്ടു മാസങ്ങള്‍ക്കുശേഷം വീണ്ടും തിരിച്ച് നാട്ടിലേക്ക.് കലികയറിയ ഉപ്പ കുറച്ചാളുകളെയും കൂട്ടി ഏജന്റിനെ ചെന്നു കണ്ടു.
ആളുകള്‍ കൂടി ഒച്ചയും ബഹളവും കയ്യാങ്കളിയിലെത്തിയപ്പോള്‍ പാസ്‌പോര്‍ട്ടും കുറച്ച് പണവും തിരിച്ചു കിട്ടി. വലിയൊരു തുക ബോംബെയില്‍ ചെലവായതാണെന്നും പറഞ്ഞ് ഏജന്റ് മുക്കി.
കള്ളവിസ കാണിച്ച് ഉപ്പയെ പറ്റിക്കുകയായിരുന്നു അയാള്‍.

കടങ്കഥകള്‍

ഇനി ഗള്‍ഫില്‍പോക്ക് നടക്കില്ല. വല്ല മദ്‌റസയും കിട്ടുമോന്ന് നോക്കണം. വണ്ടൂരില്‍ ഒരൊഴിവുണ്ടെന്നും പറഞ്ഞ് പോയതായിരുന്നു ഉപ്പ. രാവിലെ പോയ ഉപ്പ തിരിച്ചുവരുമ്പോള്‍ അന്തിപ്പാതിരയായിരുന്നു.
ഞങ്ങള്‍ കിടന്നിരുന്നു. ഉറങ്ങിയിരുന്നില്ല. മൂത്താപ്പാന്റെ മക്കളും അനിയന്‍മാരും ഞാനും കോലായില്‍ നെരക്കനെ പായയിട്ടാണ് കിടക്കുന്നത്. കടങ്കഥ പറഞ്ഞുകളിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് ഉപ്പ വന്നത്.
'എന്താത്ത്‌റ നേരായത്?'
വാതിലു തുറക്കുമ്പോള്‍ തന്നെ ഉമ്മ ചോദിച്ചു.
'ആ പെണ്ണ്‌ന് തീപ്പിടിച്ചു!'
ഉപ്പ പറഞ്ഞു.
'ഏത് പെണ്ണ്‌ന്..!'
'സൈനൂന്... ആസ്പത്രീലാ.. ഒന്നും പറയാനായ്ട്ട്ല്ല..'
'ന്റെ മമ്പറത്തെത്തങ്ങളേ.. എങ്ങനേത്...'
ഉമ്മ കരയുന്നുണ്ടായിരുന്നു..

മണ്ണെണ്ണ മണം

'വണ്ടൂരിന്ന് ഹസ്സനുസ്താദിനെ കണ്ടു. മൂപ്പരാ പറഞ്ഞദ്. ഇന്നലെ അന്തിക്ക് മണ്ണെണ്ണ വെളക്ക് മറിഞ്ഞ്... ഓതി കുത്തിരിക്കായിനോലോ. മഞ്ചേരി ആസ്പത്രീല്ണ്ട്. ചെലപ്പൊ കോയിക്കോട്ട്ക്ക് കൊണ്ടോണ്ടിവരുംന്ന് കേക്കണ്. ആസ്പത്രീല് പോയി. അതാ നേരം വൈകീദ്...'
ഞാന്‍ കണ്ണടച്ചു കിടക്കുകയായിരുന്നു.
സൈനുവിന്റെ ചുവന്ന കണ്ണുകളില്‍ തീ നിറയുന്നതു ഞാന്‍ കണ്ടു. തീ പടരുകയാണ്. ആളിക്കത്തുകയാണ്.
ഞാന്‍ കണ്ണുതുറന്നു.
മുറിയാകെ മണ്ണെണ്ണയുടെ മണം നിറയുന്നുണ്ട്.
.

Comments

  1. വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ.
    ഇനിയും വായിക്കാന്‍ കഴിയാത്തവര്‍ക്കായി....

    നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു.

    ReplyDelete
  2. നന്നായിരിക്കുന്നു, കുട്ടിക്കാലത്തേക്ക് കൂടികൊണ്ട് പോയി. കക്കൂസും കുളിമുറിയും ഒന്നും ഇല്ലാതെ, പറമ്പിലും പുഴയോരത്തും കാര്യം സാധിച്ച ആ പഴയ കാലം ഇപ്പോഴും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു.

    ReplyDelete
  3. നല്ല ഓർമകൾ ഉണർത്തുന്ന പോസ്റ്റ് തന്നെ
    ആശംസകൾ

    ReplyDelete
  4. നല്ല കഥ.. കഥ വിന്യസിച്ചതിലെ വ്യത്യസ്ഥത എനിക്കിഷ്ടമായി

    ReplyDelete
  5. നല്ല കഥ നന്നായിരിക്കുന്നു

    ReplyDelete
  6. നല്ല കഥ. ആശംസകള്‍


    ReplyDelete
  7. ജീവിതത്തെ തലോടിപ്പോയ ഈ കുമിളകള്‍ എത്ര വായിച്ചാലും മടുക്കില്ല പ്രിയ മുക്താര്‍

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. എത്ര വായിച്ചാലും മടുക്കാത്ത ആ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി ..തരം തിരിച്ചുള്ള ആ അവതരണ രീതി ഒത്തിരി ഇഷ്ടായി .അഭിനന്ദനങ്ങള്‍ ...

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.