അന്‍വര്‍ എന്ന സിനിമ മുസ്ലിം വിരുദ്ധമെന്ന ആരോപണം ശരിയല്ലെന്നും അന്‍വറും അന്വാറുശ്ശേരിയുമായി യാതൊരു ബന്ധവുമില്ലെന്നും സംവിധായകന് അമല്‍ നീരദ്.
സിനിമ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം കോയമ്പത്തൂര്‍ സ്ഫോടനമല്ല. ഒരു മുഖ്യധാര സിനിമയെ സംബന്ധിച്ചിടത്തോളം കോയമ്പത്തൂര്‍ സ്ഫോടനം പറഞ്ഞുപഴകിയ വിഷയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍ എന്നിവയിലൂടെ ആരുമായും സാദൃശ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.
ലതീഷ് മോഹന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണ് സിനിമ മുസ്ലിം വിരുദ്ധമെന്ന് നിരീക്ഷിക്കുന്നത്.
വില്ലന്‍ കഥാപാത്രമായ ബാബുസേട്ടിന്റെ(ലാല്‍) രൂപം മഅദനിയുടേതിനോട് സാമ്യമുള്ളതാവുകയും, ആ വില്ലന്‍ കോയമ്പത്തൂര്‍ കലാപത്തിലെ പ്രതിയാവുകയും ചെയ്യുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം.
ലേഖനത്തിലെ പ്രസക്തമായ ചില വരികള്‍..
>> ബിരിയാണി, ഒപ്പന, സ്വവര്‍ഗലൈംഗികത, ഭീകരവാദം എന്നീ നാലു മിത്തുകളിലാണ് മലയാള സിനിമ പൊതുവേ മുസ്ലീംകളെ ചിത്രീകരിക്കുന്നത് ..... <<
>> പക്ഷേ, ഇക്കണ്ടതൊന്നും കളിയല്ലെന്നും ഷാജി കൈലാസിനെക്കാള്‍ വലിയ കൈലാസമാണ് തന്റേതെന്നും പ്രഖ്യാപിക്കുകയാണ് 'അന്‍വര്‍' എന്ന പുതിയ സിനിമയിലൂടെ അമല്‍ നീരദ്. ശാസ്ത്രജ്ഞനെയും ഉന്മാദിയെയും പരിചയമില്ലാത്തവര്‍ ലൊട്ടുലൊടുക്കിലും ഗുല്ഗുലുമാലിലും എത്തുമെങ്കില്‍ മുസ്ലിമിനെയും മുസ്ലിം തീവ്രവാദിയെയും പരിചയമില്ലാത്തവര്‍ വളരെപ്പെട്ടന്ന് അബ്ദുള്‍ നാസര്‍ മദനിയില് എത്തുമെന്ന് അന്‍വര്‍ കണ്ടാല്‍ ബോധ്യപ്പെടും.
ജെഫ്രി നച്മനോഫ് സംവിധാനം ചെയ്ത ട്രെയ്റ്റര്‍ എന്ന 'എഫ് ബി ഐ സിനിമ'യുടെ നാണംകെട്ട അനുകരണമാണ് അന്‍വര്‍. ട്രെയ്റ്ററിനോട് എന്നതിനെക്കാള്‍ രാംഗോപാല്‍ വര്‍മ്മയുടെ 'സത്യ'യോടാണ് അന്‍വറിന് കൂടുതല്‍ കടപ്പാടെന്ന് സംവിധായകന് ഇതിനോടകം പറഞ്ഞിട്ടുണ്ടെങ്കിലും, ഏറെക്കുറെ ഫ്രെയിം-ബൈ-ഫ്രെയിം കോപ്പി എന്ന് ആരോപിക്കാവുന്ന വിധത്തില്‍ ട്രെയ്റ്റര്‍ മോഷ്ടിച്ചാണ് അന്‍വര്‍ ഉണ്ടാക്കിയിരിക്കുന്നത്. ട്രെയ്റ്ററില് നിന്ന് അതേപടി കടംകൊണ്ട നിരവധി സംഭാഷണങ്ങള്‍ വരെ അന്‍വറിലുണ്ട്. 'നിനക്കുവേണ്ടി കൊല്ലാന്‍ അമ്പതു പേരുണ്ടാകും പക്ഷേ നിനക്കു വേണ്ടി മരിക്കാന്‍ എത്ര പേരുണ്ട്' എന്ന ട്രെയ്റ്ററിലെ ഡയലോഗ് 'നിനക്കുവേണ്ടി കൊല്ലാന്‍ അമ്പതു പേരുണ്ടാകും പക്ഷേ എനിക്കു വേണ്ടി മരിക്കാന്‍ അഞ്ചു പേരുണ്ടാകും' എന്നാണ് അന്‍വറില്‍.
പാലക്കാട്ടെ ജയിലില്‍ വച്ചാണ് അബ്ദുള്‍ നാസര്‍ മദനിയുടെ രൂപം ആരോപിക്കാന്‍ കഴിയുന്ന അന്‍വറിലെ കഥാപാത്രം ഈ ഡയലോഗ് പറയുന്നതെങ്കില്‍ യെമനിലെ ജയിലില്‍ വച്ചാണ് ട്രെയ്റ്ററിലെ മുസ്ലിം ഭീകരന് ഈ വെല്ലുവിളി നടത്തുന്നത് എന്നതാണ് പ്രധാന വ്യത്യാസം (രണ്ടുപേര്‍ ചേര്‍ന്നാണ് അന്‍വറിന്റെ സംഭാഷണം എഴുതിയിരിക്കുന്നത് എന്നതാണ് ഇതിലെ പ്രധാന തമാശ). ബാക്കി കഥയും സാഹചര്യവും എല്ലാം കിറുകൃത്യം. ജയിലില്‍വച്ച് മര്‍ദനമേറ്റതിന് ശേഷം നായകന് മുഖംകഴുകാന്‍ വേണ്ടി പൈപ്പിനടുത്ത് വരുന്ന ഒരു ദൃശ്യമുണ്ട് ട്രെയ്റ്ററില്. അതേ ആംഗിളില്‍ അതേപോലെ ഒന്ന് അന്വറിലുമുണ്ട്. 'ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ മുഴുവന്‍ കൊല്ലുന്നതിന് സമമാണ്' എന്ന ഖുര്‍ആന്‍ വചനം ട്രെയ്റ്ററിലെ നായകന് പറയുന്നുണ്ടെങ്കില്‍ അതേ വചനം എഴുതിക്കാട്ടിയാണ് അന്‍വര്‍ തുടങ്ങുന്നത്. <<
>> അന്‍വറിലെ മലയാളി ജിഹാദിക്ക് മദനിയുടെ ഛായ വരുന്നത് ചരിഞ്ഞു നോക്കുന്നതു കൊണ്ടാണെന്ന് സിനിമയെടുത്തവര്‍ക്ക് വാദിക്കാവുന്നതാണ്. പക്ഷേ, സിനിമയിലുടനീളം പറയുന്ന കോയമ്പത്തൂര്‍ സ്ഫോടനം സിനിമയ്ക്ക് പുറത്ത് നിലനില്‍ക്കുന്ന വസ്തുതയാണ്. അതേ കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയും പിന്നീട് തെളിവുകളില്ലാത്തതിനാല്‍ വെറുതെവിടപ്പെടുകയും ചെയ്ത മലയാളിയെക്കുറിച്ചാണ് പറയുന്നത് എന്നതിനാല്‍ സിനിമ കാണുന്നവര്‍ മദനിയെ അല്ലാതെ മറ്റാരെയെങ്കിലും മുന്നില്‍ കാണാനിടയില്ല.
പേരുകേട്ട ഇന്ത്യന്‍ കുറ്റാന്വേഷണ സംവിധാനം കഷ്ടപ്പെട്ട് ശ്രമിച്ചിട്ടും ഒരു സ്ഫോടന കേസിലും കുറ്റവാളിയാണെന്ന് കണ്ടെത്തപ്പെടാത്ത ഒരു വ്യക്തിക്ക് കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ധ്വനിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? യെമന്‍, സുഡാന്, ഫ്രാന്‍സ്, കാനഡ, അമേരിക്ക എന്നിങ്ങനെ നിരവധി രാജ്യങ്ങളിലായി ചിത്രീകരിച്ച, ഒരു സെപ്തംബര്‍ 11 അനന്തര ഹോളിവുഡ് സിനിമയെ ഫോര്‍ട്ട് കൊച്ചിയിലേക്ക് ചുരുക്കി ഈ ഫോര്‍ട്ട് കൊച്ചി എന്നു പറയുന്നത് 'യെമനെക്കാള്' വലിയ ഭീകരപ്രദേശമാണ് എന്നു സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ്, മുംബൈയില്‍ ആക്രമണം നടത്താനെത്തുന്നവര്‍ക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈമാറ്റം ചെയ്യുന്ന നിലയില്‍ അമല്‍ നീരദ് മദനിയെ കണ്ടെത്തുന്നത്. <<
>> ഇരവാദത്തിന്റെ മറുവാദമാണ് അന്‍വറില്‍ പ്രധാനമായുള്ളത്. മുസ്ലിംകള് ആയുധമെടുക്കുന്നത് അവര്‍ ഇരകളായതിനാലാണ് എന്ന വാദത്തെ ഇരകള്‍ ആയുധമെടുക്കുമ്പോള്‍ അവര്‍ തന്നെയാണ് വീണ്ടും ഇരകളാകുന്നത് എന്ന മറുവാദം കൊണ്ട് നേരിടാനുള്ള ശ്രമം. മൊത്തം മുസ്ലിംകളും ഇരകളാണ് എന്ന വാദത്തെതന്നെ ഈ ലേഖനം അംഗീകരിക്കുന്നില്ലെങ്കിലും ഇരവാദത്തെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള സദാവ്യഗ്രത രസകരമാണ്.
മുസ്ലിം ഭീകരര്‍ക്കെതിരെ ജാഗരൂഗരായിരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന (ബി ഉണ്ണികൃഷ്ണന്റെ 'ഐ ജി' പോലെയുള്ള അസാധ്യ സംഭവങ്ങള്‍) സിനിമകളിലെല്ലാം ഭീകരവാദം മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെയാണ് അപകടത്തിലാക്കുന്നത് എന്ന് അധികം വളച്ചുകെട്ടില്ലാതെ പറയുന്നവയാണ്. ഭൂരിപക്ഷ സമൂഹത്തിന്റെ ദയയിലാണ് ന്യൂനപക്ഷങ്ങള്‍ നിലനില്‍ക്കുന്നതെന്നും നിലമറക്കുന്നത് വന്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നുള്ള ഭീഷണി ഈ സിനിമകളിലെല്ലാം, അന്‍വറിലും, പ്രകടമായുണ്ട്.
മുസ്ലിം ഭീകരതയെ ചെറുക്കേണ്ടത് മുസ്ലിംകളുടെ ഉത്തരവാദിത്വമാണെന്ന ഭീഷണിയാണ് ഏറിയും കുറഞ്ഞും ഈ സിനിമകളിലെല്ലാം ഉള്ളത്. സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ക്കില്ലാത്ത എന്തു ബാധ്യതയാണ് ഭീകരവാദികളല്ലാത്ത മുസ്ലിംകള്ക്ക് ഇക്കാര്യത്തില്‍ ഉള്ളത് എന്ന് വിശദീകരിക്കേണ്ട ബാധ്യതയും, അങ്ങനെയാണെങ്കില്‍, ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നവര്ക്കുണ്ട്.
ഇരവാദത്തിന്റെ ന്യായീകരണങ്ങളായാണ് ഈ മറുവാദങ്ങള്‍ നിലനില്‍ക്കുന്നത് എന്നതാണ് കൗതുകകരമായ വസ്തുത. ഉദാഹരണത്തിന്, പെങ്ങളുടെ വിവാഹം, അച്ഛനനമ്മമാരുടെ പ്രസന്നഭാവം സൂക്ഷിക്കല്‍, അണിഞ്ഞൊരുങ്ങി നടക്കല്‍ എന്നിങ്ങനെയുള്ള നിരുപദ്രവ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഏര്‍പ്പെട്ട് ജീവിക്കുന്നയാളാണ് അന്‍വറിലെ നായകന്. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ സ്വന്തം കുടുംബം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്ഫോടനം ആസൂത്രണം ചെയ്തവരെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ് നായകന്. സ്വന്തം അച്ഛനമ്മമാരുടെ മരണത്തിനിടയാക്കിയവരെ പൂര്‍ണമായി നശിപ്പിക്കാന്‍ നായകന് തീരുമാനിക്കുന്നു എന്നത് ഇരവാദമല്ലെങ്കില് മറ്റെന്താണ്?
ഗുജറാത്ത് വംശഹത്യയില്‍ അച്ഛനനമ്മാര്‍ കൊല്ലപ്പെട്ട ഒരു മുസ്ലിം യുവാവ് തന്റെ അച്ഛനനമ്മമാരുടെ മരണത്തിനിടയാക്കിയവരെ ഒന്നടങ്കം നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയാണെങ്കില്‍ അയാള്‍ വില്ലനും കോയമ്പത്തൂര്‍ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനിറങ്ങിയ മുസ്ലിം യുവാവ് നായകനും ആയിത്തിരുന്നത് എങ്ങനെയാണ്?
മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തന്ത്രം നല്ലതാണ്. പക്ഷേ കോയമ്പത്തൂര്‍ സ്ഫോടനത്തോടോ മുംബൈ ആക്രമണത്തോടോ നമ്മള് കാട്ടുന്ന അതിവൈകാരികമായ സമീപനം ഗുജറാത്ത് വംശഹത്യ പോലെയുള്ള വിഷയങ്ങളെ സമീപിക്കുമ്പോള്‍ കടുത്ത പക്വതയായി മാറുന്നു എന്നത് ഖേദകരമാണ്.<<
>> മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു സിനിമ എടുക്കാന്‍ ഇറങ്ങുന്നവര്‍ക്ക് ഒരിക്കലും മാതൃകയാക്കാവുന്നതല്ല ഹോളിവുഡ് സിനിമകള്‍ എന്ന തിരിച്ചറിവെങ്കിലും അന്‍വര്‍ ഉണ്ടാക്കിയവര്‍ക്ക് ഉണ്ടാകേണ്ടതാണ്. മുസ്ലിംകള് ഭീകരരോ പിടിച്ചുപറിക്കാരോ ആണ് എന്ന് പ്രചരിപ്പിക്കാനാണ് കാലങ്ങളായി ഹോളിവുഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇറാന്‍കാരനായ ഭര്‍ത്താവിന്റെകൂടെ ഇറാനിലേക്ക് പോകാന്‍ തീരുമാനിച്ചത് നരകത്തിലേയ്ക്ക് പോകാന്‍ തീരുമാനിച്ചതു പോലെ അപകടകരമായ തീരുമാനമായിരുന്നു എന്ന് ഒരു അമേരിക്കന്‍ യുവതി തിരിച്ചറിയുന്നതും രക്ഷപ്പെടാന്‍ അവര്‍ നടത്തുന്ന പോരാട്ടങ്ങളും ചിത്രീകരിക്കുന്ന 'നോട്ട് വിത്തൗട്ട് മൈ ഡോട്ടര്‍' പോലെ സന്ദേശങ്ങളുടെ രൂപത്തിലും 'ട്രൂ ലൈസ്' പോലെ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ രൂപത്തിലും അല്ലാതെ ഇസ്ലാമിനെ ചിത്രീകരിക്കാന്‍ ഹോളിവുഡ് കാര്യമായി ശ്രമിച്ചിട്ടില്ല. അറബ് വംശജരുടെ പ്രധാന ഒഴിവുസമയ വിനോദം ബോംബ്പൊട്ടിക്കലാണെന്ന് ഹോളിവുഡ് സിനിമകള്‍ സ്ഥിരമായി കാണുന്ന ഒരാള്‍ ധരിക്കാനിടയുണ്ട്. മൊത്തം മുസ്ലിംകളും അറബ് വംശജരാണ് എന്നും തോന്നാം. ഇസ്ലാം അതിവാദത്തിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കലാണ് ഹോളിവുഡ് സിനിമാക്കാരുടെ പണി എന്നിരിക്കെ അവരെ കുറ്റംപറഞ്ഞ് സമയം കളയാതെ മറുവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളും മറ്റ് കലാരൂപങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത് എന്ന വാദം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്.
മുസ്ലിംകളോടുള്ള ഹോളിവുഡിന്റെ പൊതു മനോഭാവത്തോട് ചേര്‍ന്നു പോകുന്നതാണ് 'നിരപരാധികളെ കൊല്ലുന്നതിനോട് പ്രതികരിക്കുന്നതിനായി' അമല്‍ നീരദ് റീമേക്ക് ചെയ്യാന്‍ തിരഞ്ഞെടുത്ത സിനിമയും. പക്ഷേ, അന്വറിനെക്കാള് എന്തുകൊണ്ടും മുസ്ലിംകളോട് അനുഭാവം പ്രകടിപ്പിക്കുന്ന സിനിമയാണ് ട്രെയ്റ്റര്‍. ഇസ്ലാമിക ഭീകരരോടും അമേരിക്കയോടും ഏറെക്കുറെ സമാനമായ അകല്‍ച്ച സൂക്ഷിക്കുന്ന വ്യക്തിയാണ് ട്രെയ്റ്ററിലെ നായകന്. തന്നെ സംബന്ധിച്ച സത്യം സങ്കീര്‍ണ്ണമാണെന്ന് ട്രെയ്റ്ററിലെ നായകന് പറയുന്നുണ്ട്. രണ്ടുവശവും കറക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊള്ളയായ സഹാനുഭൂതിയാണ് ഇസ്ലാമിനോട് ട്രെയ്റ്റര്‍ പ്രകടിപ്പിക്കുന്നതെങ്കിലും അന്വറിലെപ്പോലെ വന്‍തോതില്‍ രോഷപ്രകടനം ട്രെയ്റ്ററിലെ നായകന് പ്രകടിപ്പിക്കുന്നില്ല. സത്യത്തില്‍ ഇസ്ലാമിനെക്കുറിച്ച് ഉത്കണ്ഠാലുവാണ് തങ്ങളുടെ നായകന് എന്ന് ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതില്‍ ട്രെയ്റ്റര്‍ വിജയിക്കാനുമിടയുണ്ട്. അന്‍വറില്‍ പക്ഷേ, കാര്യങ്ങള്‍ ഏകപക്ഷീയമാണ്.
അന്‍വാര്‍ശ്ശേരിയോടല്ലയോ അന്‍വറിന്റെ രോഷം എന്ന് ചില സമയങ്ങളിലെങ്കിലും തോന്നുന്ന തരത്തില്‍ പകയുണ്ട് അമല്‍ നീരദിന്റെ സിനിമയില്‍. അതേ പക, മലയാള കച്ചവട സിനിമയില്‍ പതിവായി വന്നുപോകുന്നതാണ് എന്നിടത്തു നിന്നും അമല്‍ നീരദ് മലയാളത്തിലെ കച്ചവട സിനിമക്കാരുടെ ആള്‍ക്കൂട്ടത്തിലെ മറ്റൊരാള്‍ മാത്രമായി, ഭൂരിപക്ഷത്തിന്റെ മറ്റൊരു അപകടകാരിയായ ദല്ലാള്‍ മാത്രമായി തീരുന്നു. <<
(ലതീഷ് മോഹന്‍ -മാധ്യമം ആഴ്ചപ്പതിപ്പ്)
ലതീഷ് മോഹന്റെ ലേഖനത്തോട് പൂര്‍ണമായും യോജിക്കാനാവുന്നില്ലെങ്കിലും ചില നിരീക്ഷണങ്ങള്‍ അംഗീകരിക്കാതിരിക്കാനാവുന്നില്ല, സിനിമ കണ്ട ഒരാളെന്ന നിലയില്‍.
വില്ലന്‍ മഅദനിയോട് സാമ്യം വരുന്നതും കോയമ്പത്തൂര്‍ കലാപം തന്നെ പരിസരമാവുന്നതും അറിഞ്ഞോ അറിയാതെയോ ആയാലും...
വില്ലനായെത്തുന്ന ബാബുസേട്ടിന് കാഴ്ചയില്‍ തന്നെ ഒരു തീവ്രവാദി ലുക്ക് തീര്‍ക്കപ്പെടുന്നുണ്ട്. നായകനും വില്ലനും തമ്മിലുള്ള സംഭാഷണത്തിനിടക്ക് അത്തരമൊരാശങ്ക വില്ലന്‍ തന്നെ പങ്കു വെക്കുന്നുണ്ട്.
താങ്കള്‍ തീവ്രവാദിയാണോ എന്ന നായകന്റെ ചോദ്യത്തിന്, മറുപടിയായി നായകന് ചോദിക്കുന്നത്, എന്നെ കണ്ടിട്ട് എന്ത് തോന്നുന്നു എന്നാണ്.
വിശ്വാസിയും യഥാര്‍ഥ വിശ്വാസിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന സംവാദവും ചിത്രത്തിലുണ്ട്. ആകോളതലത്തില് നടക്കുന്ന നല്ല മുസ്ലിം- ചീത്ത മുസ്ലിം സംവാദത്തോട് ചേര്‍ത്ത് വായിക്കാം ഈ സംവാദത്തെയും. പക്ഷെ, കുറച്ചൂടെ സൂക്ഷ്മമായ ഒരു സമീപനം ഈ സിനിമ കാത്തുവെക്കുന്നുണ്ട്.
'യഥാര്‍ഥ മുസ്ലിമിന്' സിനിമ കഴിയുന്നതു വരെ ഇസ്ലാമികാചാരാനുഷ്ഠാനങ്ങളോട് പുറം തിരിയേണ്ട ആവശ്യം വരുന്നില്ല. നായിക പര്‍ദയും സ്കാഫുമണിഞ്ഞെത്തുമ്പോഴും അവള് യഥാര്‍ഥ വിശ്വാസിയാവുന്നത് അതുകൊണ്ടാണ്.
ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വാരിത്തേച്ച് ഒരു മതേതര- ദേശീയ മുസ്ലിമായി (നല്ല മുസ്ലിമായി) വന്ദേമാതരം വിളിച്ച് കൂറ് തെളിയിക്കേണ്ട ഗതികേട് അന്‍വറിലെ ഒരു കഥാപാത്രത്തിനും സിനിമ കഴിയുന്നത് വരെ ഉണ്ടായിട്ടില്ല.
'മൈ നൈമീസ് ഖാന്' അത്തരമൊരു ഗതികേടിന്റെ കഥയാണ്.
മലയാള സിനിമകളില്‍ ഇത്തരം ഗതികേടുകള്‍ നാമൊത്തിരി കണ്ടിട്ടുള്ളതാണ്. മുഹമ്മദ് സര്‍ക്കാര്‍ ഇടക്കിടെ വിളിച്ചു കൂവേണ്ടി വരുന്നതും ആ ഗതികേടുകൊണ്ടാണ്.
പക്ഷേ ഒടുക്കം കല്ലുകടിയായെത്തുന്ന ഗാനം ഈ ചിത്രത്തിന്റെ പ്രമേയത്തെ മുഴുവന്‍ കൊഞ്ഞനം കുത്തുന്നുണ്ട്.
ഇസ്ലാമികാചാരങ്ങള് മുറുകെപ്പിടിച്ച് ജീവിക്കുന്ന നായകന്, നിസ്കാരം കഴിഞ്ഞ് തുള്ളിയാടുന്നത് കാണുമ്പോള്‍, പര്‍ദയും സ്കാഫുമണിഞ്ഞ് ധീരതയോടെ വരുന്ന നായിക അവസാനം തുണിയുരിഞ്ഞാടുന്നത് കാണുമ്പോള്‍, നല്ല മുസ്ലിമിന് അമേരിക്ക തീര്‍ത്ത കെട്ടിനകത്തേക്ക് അന്‍വറും കേറിയിരുന്നുവെന്ന് പറായാം.
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം മംമ്ത മോഹന്‍ദാസ് നായികയാവുമ്പോള്‍ ഒരിത്തിരി ഗ്ലാമറില്ലെങ്കില് പിന്നെന്ത്....!
അല്ല പിന്നെ.
.
അന്‍വര്‍ കണ്ടിട്ടില്ല. സിനിമയെ കുറിച്ച് ലതീഷ് മോഹന്‍ എഴുതിയത് വായിച്ചിരുന്നു..
ReplyDeleteഒരേ സിനിമ തന്നെ പലരും പല കണ്ണുകള്‍ കൊണ്ട് കണ്ട് നിരൂപണം നടത്തുന്നത് കൊണ്ട് ഏത് സത്യം എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നിരുന്നാലും മലയാള സിനിമയിലെ മുസ്ലിം കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ദേഷ്യത്തേക്കാള്‍ ഏറെ പുച്ചമാണ് തോന്നാറുള്ളത് .
സിനിമ കാണാറേയില്ല.അമൂല്യമായ സമയവും തല പെരുപ്പവും മിച്ചം എന്നാ എന്റെ പക്ഷം.
ReplyDeleteഅതിനാല്‍ ഈ സിനിമയെ കുറിച്ചും മറിച്ചാവാന്‍ തരമില്ല .
അന്‍വര്‍ കണ്ടു ....പുതിയ ദ്രിശ്യ ഭാഷയുണ്ട് ....സ്വന്തമായ ഒരു ശൈലി ഉണ്ട് അമലിന്....
ReplyDeleteനല്ല സിനിമയാണ് അംവർ. മലയാളത്തിലെ അടുത്തിടെ ഇറങ്ങിയ സിനിമകളിൽമികച്ചത് എന്ന് തന്നെ പറയാം. പിന്നെ മുസ്ലിം വിരോധം, അതിപ്പോ സിനിമയിൽ മാത്രമണോ ഉള്ളത്? എലായിടത്തും ഉള്ളതല്ലേ. പിന്നേ ഒരു കാര്യം, ലതീഷണ്ണതെ ചുമ്മാ താറ് തേക്കരുത്. അണ്ണൻ പടം കണ്ടിട്ട് തന്നെയാ നിരൂപണം എഴുതിയത്. അതോണ്ട് ചുമ്മാ പോ
ReplyDelete!
സിനിമ സംവിധായന്റേയും പണം മുടക്കുന്നവന്റേയും പ്രചാര വേലയാണ്. അത് കാണാന്‍ സ്വന്തം പണം നല്‍കാതിരിക്കുക.
ReplyDeleteരണ്ടാല്‍ കൂടുന്നിടത്ത് Identity dilemma തികട്ടുന്ന ഒരുപരുവമായിട്ടുണ്ട് ഓരോ മുസ്ളിമും.
ReplyDeleteഒരുപാട് വ്യാഖ്യാന നൈരന്തര്യങ്ങള്ക്കിടയിലൂടെ ശ്വാസം മുട്ടി മുഖത്ത് പൂഴിപുരട്ടി ഭാരത മുസ്ളിമെന്നോ നല്ല മുസ്ളിമെന്നോ നാമകരണം ചെയ്യപ്പെടേണ്ട ഗതികേടിലാണവന്.
അത്തരം പേരിട്ടുതരാന് കുറെ സിനിമകളും പത്രങ്ങളും ചിലപ്പോല്‍ രഹസ്യാന്വേഷണ സംഘങ്ങളും മുസ്ളിമിനു വേണ്ടി പണിയെടുത്തുകൊണ്ടേയിരിക്കുന്നു.
well said mukhthar ..
സിനിമ കണ്ടിട്ടില്ല, ലതീഷിന്റെ ലേഖനം വായിച്ചിരുന്നു.
ReplyDeleteഒരു കാര്യം തീര്‍ച്ചയാണ്, മുസ്ലിം സാമുദായിക കഥ/കഥാപാത്രങ്ങള്‍ ഇപ്പോള്‍ വളരെ വിരളം, ഉള്ളത് തന്നെ ഇത്തരം നെഗറ്റീവ് മെസ്സേജ് തരുന്ന രീതിയിലും.
അന്‍വര്‍ കണ്ടില്ല,ട്രെയ്റ്ററും.
ReplyDeleteമാധ്യമത്തിലെ ലേഖനം ഇപ്പോ വായിച്ചു.
നമുക്ക് വെര്‍തെ അന്‍വറിലെ ഗാനം പാടാം.
“ഖല്‍ബിലെ തീ...
ഖല്‍ബിലെ തീ...”
സത്യം പറഞ്ഞാല്‍ അന്‍വര്‍ വല്യ കൊണം ഇല്ല... പിന്നെ സാഗര്‍, ബിഗ്ഗ് ബിയുടെ ഏഴയലത്ത് തരിപ്പും ഇല്ലാ.. ട്രൈട്ടര്‍ ചുമ എടുത്തു വെചെയ്ക്കുന്നു.. ബട്ട് ട്രൈട്ടര്‍ നല്ല ഒരി സിനിമ ആയിരുന്നു.. മൈ നെയിം ഈസ് ഖാന് സത്യത്തില്‍ എരിച്ചില്ല ഇടയ്കൊക്കെ ഷാരൂക് ഖാന് ദുസ്ടിന് ഹോഫ്ഫ്മന്റെ രൈന്മാന് ഒക്കെ കേറി വെരുന്നുണ്ട്.. പിന്നെ തീവ്രവാദം അതാണല്ലോ എല്ലാര്ക്കും ഇഷ്ടം.. അത് അമേരിക്ക ആയല്ലും ബംഗാള്‍ ആയാലും...
ReplyDeleteസിനിമ കണ്ടില്ല (ഒന്നും കാണാറില്ല വര്‍ഷങ്ങളായി)..
ReplyDeleteഞാന്‍ കണ്ട പല പഴയ മലയാള സിനിമകളും ഹോളിവൂഡില്‍ കണ്ട ഏതെങ്കിലും പടത്തിന്റെ കോപി അടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതേകിച്ചും ആക്ഷനുകള്‍..കഥ കൊപിയടിക്കുന്നോരും ധാരാളം.. അതിലേക്കൊന്നു കൂടി എന്ന് കരുതിയാല്‍ മതി. അവരൊരു സിനിമ എടുത്തെന്ന് വെച്ച് തുംബിയാല് തെറിക്കുന്ന മൂക്കല്ലല്ലോ ഇസ്ലാമും മുസ്ലിംകളും. എങ്കിലും ഈ ഇസ്ലാമോഫോബിയ പ്രവണത തിരിച്ചറിയപ്പെടെണ്ടതുണ്ട്. അതിനാല്‍ പോസ്റ്റ് കാലികം തന്നെ..ആശംസകള്‍...
ഈമാനുള്ള മിക്കവാറും പേര് സിനിമ കാണാറില്ല. സിനിമ കാണുന്നവരില്‍ ഭൂരിപക്ഷത്തിനും അതിലെ രാഷ്ട്രീയം കാണാന്‍ കഴിയുന്നില്ല. സിനിമയുള്‍പ്പെടെയുള്ള ദ്രശ്യ മാധ്യമങ്ങളോടുള്ള മുസ്ലിം സമുദായത്തിന്റെ നിലപാട് പുന പരിശോധിക്കേണ്ടതാണ്. ഒരു വിഭാഗം അതെല്ലാം ഹറാമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. മറ്റൊരു കൂട്ടര് ഒരു വിനോദമെന്ന നിലയില്‍ അതിനെ കാണുന്നു. ശക്തമായ ഒരു മാധ്യമം എന്ന നിലയില്‍ സിനിമയെ കാണുന്നവര്‍ എത്ര പേര് ഉണ്ട്?
ReplyDeleteഒരു സിനിമയെ നല്ല രൂപത്തില്‍ നിരൂപണം നടത്താന്‍ കഴിവുള്ളവര്‍ ഈ സമുദായത്തില്‍ എത്രയുണ്ട്?
അങ്ങനെ അതില്‍ ഇസ്ലാമിനെയോ മുസ്ലിംകളെയോ ഇകഴ്ത്തുന്ന വല്ലതും വന്നാല്‍ അതിന്റെ പേരില്‍ നാം വിലപിക്കുകയും ചെയ്യുന്നു. ഈയടുത്ത കാലം വരെയും വീതിയുള്ള പച്ച ബെല്‍റ്റും താടിയും തലേകെട്ടും ഒക്കെയായിരുന്നു മുസ്ലിമിന്റെ അടയാളം. പല സിനിമകളിലെയും മുസ്ലിംകളുടെ മലബാര്‍ സംസാര ശൈലി മലബാരുകാരനായ എനിക്ക് പോലും മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു.
കവിതയ്ക്ക് കവിതയിലൂടെയും സിനിമക്ക് സിനിമയിലൂടെയും മറുപടി പറയാന്‍ നമുക്കാകണം. റസൂല്‍ സിനിമ അഭിനയിച്ച് ഇസ്ലാമിക പ്രബോധനം നടത്തിയില്ല എന്ന ന്യായം ആ മേഖലയാകെ ഇസ്ലാം വിരുദ്ധര്‍ക്ക് വിട്ടുകൊടുക്കാനുള്ളതായിക്കൂടാ. റസൂലിന്റെ കാലത്ത് സിനിമയിലൂടെ ഇസ്ലാം ആക്രമിക്കപ്പെട്ടിട്ടുമില്ല. കവിതയിലൂടെ ഇസ്ലാമിനെ ആക്രമിച്ചവര്‍ക്ക് അതിലൂടെ തന്നെ മറുപടി പറഞ്ഞ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്.
പറഞ്ഞു വന്നത് നമ്മള് മാറി നില്‍ക്കേണ്ട ഒരു മേഖലയല്ല ഇത് എന്നാണു.മാറി നിന്നുള്ള കേവല വിലാപങ്ങള്‍ നമുക്ക് ഒന്നും നെടിത്തരുന്നില്ല.
സിനിമ നിരൂപണം ചര്‍ച്ചയാക്കിയ മുഖ്താരിനു അഭിവാദ്യങ്ങള്‍
ഹഫീസിന്റെ കമന്റിനടിയില് ഒരൊപ്പ്..
ReplyDeleteഅന്‍വര്‍ കണ്ടില്ല !
ReplyDeleteപോസ്റ്റ് നന്നായിരിക്കുന്നു.
ReplyDeleteഹഫീസ് പറഞ്ഞത് തന്നെയാണ് എനിക്കും ഇക്കാര്യത്തിൽ പറയാനുള്ളത്.
"വന്ദേമാതരം വിളിച്ച് കൂറ് തെളിയിക്കേണ്ട ഗതികേട് "
ReplyDeleteവന്ദേമാതരം വിളിക്കുന്നത് ഗതികേട് ആണ് അല്ലേ ?!!!
നല്ല ഒരു കാമറാമാന് തനിക്കു ചേരാത്ത സംവിധായക മേലങ്കി ചുമക്കുന്നതിന്റെ അസ്കിത അമല്‍ നീരദിന്റെ പടങ്ങള്‍ക്ക് പൊതുവേ ഉണ്ട്
ReplyDeleteവിജയിക്കാനുള്ള ഒരു പാട് കാരണങ്ങള്‍ ഉണ്ടായിട്ടും വിപണി തള്ളുന്ന സിനിമകളാണ് നീരദിന്റെത്..
കാരണം തോല്‍ക്കാനുള്ള ഒറ്റ കാരണം കൊണ്ട് തന്റെ സര്‍ഗ്ഗാത്മകതയെ തന്നെ അദ്ദേഹം വഞ്ചിച്ചിരിക്കും !
സംവിധായകനല്ലാത്ത നീരദ് നല്ല ദൃശ്യ ഭാഷ ഒരുക്കുന്ന ഒരാള്‍ തന്നെ ആണ്.
പിന്നെ ഈ പടമെങ്കിലും ജയിക്കാന്‍ ഇത്തിരി വര്‍ഗ്ഗീയവും വിവാദവും എങ്കിലും തുണയാകും എന്ന് കരുതിക്കാണും നീരദ്!
അപ്പോഴും തോല്‍ക്കാനുള്ള ഒരു കാരണം നീരദ് അവശേഷിപ്പിച്ചു!
മുഖ്താര്‍, നിരൂപണം കൊള്ളാം. പക്ഷെ..
ReplyDeleteസിനിമയോടുള്ള താങ്കളുടെ കാഴ്ചപാട് എന്താണ്. അവര്‍ സിനിമയിലൂടെ പറയുന്നു, കഥകളല്ലേ പലതും പറയും. ആര്‍ക്കും പറയാം. ടെക്നോളജി സൃഷ്ടിക്കപെട്ട ഈ കാലത്തില്‍ നന്മയുടെ ഒരു ഫിലിം എങ്കിലും സമൂഹത്തിനു കൊടുക്കാന്‍ കഴിയാത്ത മുഖ്താര്‍ ഉള്‍പെടുന്ന സമൂഹം ഇനിയെങ്കിലും മാറണം. (ഇസ്ലാം സമഗ്രമാണ് എന്നത് ജനങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ യാധാസ്ഥിതികത്വം മാറണം !) നിരൂപനമെഴുതി കരഞ്ജീട്ടു കാര്യമില്ല. സിനിമക്ക് സിനിമ, പക്ഷെ ഞമ്മക്ക് സിനിമ ഹരാമല്ലേ ! തീവ്രവാധികല്ലാത്ത ഒരു സമൂഹത്തിനെ തീവ്രവാടക്കാരായിട്ടു ചിത്രീകരിച്ചതിന് സിനിമക്ക് ഉള്ള പങ്കു ചെറുതല്ല. (ബാക്കി ന്യൂസ് മീഡിയ). ഇതൊന്നുമില്ലാത്ത ഞമ്മളെ കഥയിലെ നായകരാക്കി ഞമ്മളെ തന്നെ ഇതൊക്കെ കാണിച്ചു ഞമ്മളില്‍ നിന്ന് തന്നെ ബുദ്ധിമാന്മാര് ഇരട്ടി പൈസ ഉണ്ടാക്കും. പ്രത്യേകിച്ച് ഇതിലൊന്നും ഇല്ലാതെ "ഊമയായി "ധിക്രും ചൊല്ലി ഹറാമും പറഞ്ഞു (ഭൂമിയിലും ആകാശത്തിലും അല്ലാതെ) ഇരിക്കുന്ന സമൂഹമാകുംപോള് ! എല്ലാം ഹറാമും സമൂഹത്തില്‍ ഹരം കൊണ്ടിരിക്കുമ്പോള്‍ ഒന്നും പറയാതെ തങ്ങളിലേക്ക് ചുരുണ്ട് ഫിക്ഹു തപ്പും ഈ സില്മ ഹറാമായ "തീവ്ര വാദി സമൂഹം"
കുറെ പറയാനുണ്ട് മുഖ്താര്‍, സമയം ഇല്ല.
മാധ്യമം ആഴ്ചപ്പതിപ്പിലെ ലേഖനം വയിച്ചിരുന്നു.
ReplyDeleteഅമൽ നീരദ് ഹോളിവുഡ്ഡിൽ നിന്നും കട്ടെടുത്ത കഥയാണെന്നാ അറിഞ്ഞത്.
പോസ്റ്റ് അസ്സലായി.അഭിനന്ദനങ്ങൾ.
വന്ദേമാതരം ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസനുസൃതമാണ്.. അതിലും നല്ല ഒരുപാട് രചനകള്‍ ദേശീയ ഗാനം ആവാന്‍ അര്‍ഹത ഉള്ളതാണ്...
ReplyDeletemukhadhar pravsam dhanyamakkunnathil congrt.....
ReplyDeleteഅന്‍വറിന്റെ ക്രൂവിലെ ചിലരുമായി അടുപ്പമുണ്ടായിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് പറയട്ടെ,ലതീഷിന്റെ നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല. അമല്‍ നീരദ് ലതീഷ് ആരോപിക്കുന്ന തരത്തിലുള്ള ഒരു കൈലാസം ഉള്ളില്ലോളിപ്പിച്ചിട്ടുണ്ടായിരുന്നു എന്നു തോന്നുന്നില്ല.അമല്‍ നീരദ് ട്രെയ്റ്റര്‍ മലയാളത്തിലെടുക്കാന്‍ പറ്റുമോ എന്നു മാത്രമായിരിക്കണം ആലോചിരിക്കുക, (എന്റെ അറിവു വെച്ച്!) അല്ലാതെ ആര്‍ട്ട് എവിടെയോ മറന്നു ( അമല്‍ സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗോള്‍ഡ് മെഡല്‍ ജേതാവായിരുന്നു ! ജര്‍മ്മനിയില്‍ സ്കോളര്‍ഷിപ്പോടെ ഉപരിപഠനവും നടത്തിയ്ട്ടുണ്ട്) പോയ നല്ല ടെക്നീഷ്യന് മാത്രമായ അമലിനെ ഒരു വര്‍ഗ്ഗീയ വാദി കൂടിയാക്കി ക്രൂശിക്കരുത്.
ReplyDeleteഒരു പക്ഷേ മാറിയ മാധ്യമസംസ്കാരമായിരിക്കില്ലേ ഒരളവു വരെ മുസ്ലീങ്ങളെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ കാരണമായിട്ടുണ്ടാവുക ? സംവിധായകനും വായിക്കുന്നതും കാണുന്നന്നതും നമ്മളൊക്കെ വായിക്കുന്ന പത്രങ്ങളും കാണുന്ന ചാനലുകളും ഒക്കെ തന്നെ ആയിരിക്കും! അതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ ബോധവും ചരിത്ര ബോധവും ഉണ്ടാവേണ്ടതാണ്, അമല്‍ നീരദ് ഇപ്പറഞ്ഞ ഗണത്തില്‍ നിര്‍ഭാഗ്യവശാല്‍ അല്ല എന്നു തോന്നുന്നു. അയാള്‍ അതില്‍ ഒരു കമേഴ്സ്യല്‍ സിനിമ മാത്രമേ കണ്ടിട്ടുള്ളൂ ! ടെക്നിക്കലി അത് നന്നായിരുന്നു താനും. പിന്നെ എല്ലാത്തിലും ഇസ്ലാമിക വിരുദ്ധത ആരോപിച്ച് ഇത്രക്ക് ബഹളം വെക്കേണ്ട കാര്യമില്ല, ചിലതിനെ അവ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളികളയുകയായിരിക്കും നല്ലത്.
ഞാന്‍ വൈകിയോ..?എന്നാലും സാരമില്ല.better late than never എന്നല്ലെ.ആ ലേഖനം ഞാന്‍ വായിച്ചിരുന്നു.പടം കണ്ടില്ല.ഇതിപ്പോ പടത്തിലായാലും കഥയിലായാലും മുസ്ലിമിനെ അവതരിപ്പിക്കുന്നത് ഇങ്ങനെയൊക്കെ തന്നെ.ഭാഷയും വേഷവുമൊക്കെ കണ്ടാല്‍ ഇതെവിടത്തെ കൌമാണെന്ന് തോന്നും.ഒന്നുല്ലെങ്കില് ആശാന്റെ നെഞ്ചത്ത്,അല്ലേല്‍ കളരിക്ക് പുറത്ത്. ഇനിയിപ്പോ ഹഫീസ് പറഞ്ഞപോലെ സിനിമയേടുക്കാമെന്ന് വെച്ചാല്‍,ഒരുകൂട്ടരുണ്ടല്ലോ ഹോം സിനിമാന്നു പറഞ്ഞു ഓരോ ചവറു ഇറക്കുന്നു.അതല്ല വേണ്ടത്,കാലിക പ്രസക്തിയുള്ള സംഭവങ്ങളെ നേര്‍ക്കുനേര്‍ പറയുക.കാണാന്‍ ആളുണ്ടാകും.
ReplyDeleteThis comment has been removed by the author.
ReplyDelete(നിഷിദ്ധമായതൊന്നും കാണാറില്ല. കാണാന്‍ താല്പര്യവുമില്ല)
ReplyDeleteവാരികയിലെ ലേഖനം വായിച്ചപ്പോ ചൊറിഞ്ഞു വന്നതാ. ചൊറിച്ചില്‍ മാറ്റാന്‍ ഏതൊക്കെയോ പോസ്റ്റില്‍ ചെന്നു കിടിലന്‍ കമന്റുകളിട്ടു.
അന്‍വര്‍ ഒരിക്കലും ഇസ്ലാമുകള്‍ മുഴുവന്‍ തീവ്രവാദികള്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി നിര്‍മിച്ചിരിക്കുന്ന സിനിമ അല്ല. ആണെങ്കില്‍ നായകനെ ഇസ്ലാം തന്നെയാക്കി ചിത്രീകരിക്കില്ലല്ലോ. പിന്നെ കലാപത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിന്റെ പ്രതികാരം മുഴുവന്‍ സമൂഹത്തോടുമാകുമ്പോള് ആ പ്രതികാര ചിന്ത തന്നെ വളരെ വികലമാണ്. അങ്ങനെയുള്ള ആളിനെ വില്ലനായല്ലേ കാണാന്‍ കഴിയു. പിന്നെ എല്ലാ കഥകളും സമൂഹത്തില്‍ നിന്ന് തന്നെ ഉടലെടുക്കുന്നതാണ്, എല്ലാ കഥാപാത്രങ്ങള്‍ക്കും ആരെങ്കിലുമോക്കെയായി സാമ്യം ഉണ്ടാവും, എന്ന് കരുതി കഥ പറയാതിരിക്കാന്‍ പറ്റുമോ? ആവിഷ്ക്കാര സ്വാതന്ത്ര്യം ഉള്ള നാടല്ലേ ഭാരതം?
ReplyDeleteസിനിമയെ കുറിച്ച് പറയുക വഴി മറ്റുള്ളവര്‍ക്ക് അത് കാണാനുള്ള പ്രോത്സാഹനം നല്‍കുക എന്ന പ്രവര്‍ത്തിയാണ് നാം ചെയുന്നത് .അത് ശെരിയായ മാര്‍ഗം അല്ല .പൊതുവേ വിലയിരുത്തുകയാനെങ്കില് ഇസ്ലാമിന്റെ തുടക്കം മുതല്‍ തന്നെ ശത്രുക്കള്‍ എന്ന ഒരു വിഭാഗം ഉണ്ട് ഇസ്ലാമിക അടയാളങ്ങളെയും ആശയങ്ങളെയും എതിര്‍ക്കുകയും നശിപ്പിക്കാന്‍ ശ്രേമിക്കയും ചെയ്യുന്ന പ്രവണത നിലവിലുണ്ട് അത് ഇസ്ലാം ഉള്ള കാലത്തോളം ഉണ്ടാവുകയും ചെയ്യും സത്യം ഉള്ളിടത്തോളം അസത്യവും ഉണ്ടാവും ഇസ്ലാമിക ജീവിതം നയിച്ചവര്‍ വിജയിക്കും അതില്ലാത്തവര്‍ പരാജയപ്പെടും .നന്മകള് മാത്രം ചെയ്യാന്‍ കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം. തിന്മകള് ഇഷ്ടപ്പെടുന്നവര്‍ എന്നും അതിനു എതിരായിരിക്കും.ഇസ്ലാമിന് പകരം ഇസ്ലാം തന്നെയാണ് മറ്റൊന്നില്ല. ഇസ്ലാമിന്റെ ശത്രുക്കള്‍ ഒന്നും നേടിയവരാകുന്നില്ല. മരിച്ചു മണ്ണടിഞ്ഞു പോകുന്ന അവര്‍ പിന്നീട് നരക അവകാശികള്‍ ദീനിനെ അലപമെങ്കിലും സ്നേഹിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ അതിന്റെ പ്രതിഭലത്തിനു അറ്ഹനാകും തീര്‍ച്ച !
ReplyDeleteഇത് പോലെ ഉള്ള ബ്ലോഗുകള്‍ നല്ല പ്രവണത അല്ല ആള്‍ക്കാരില്‍
ReplyDeleteഉണ്ടാക്കുന്നത്.അത് താങ്ക്കള്‍ മനസിലാക്കുന്നുണ്ടോ ഇല്ലയോ .
എനിക്ക് അറിയില്ല.ഇതിലെ കമന്റുകള്‍ നോക്കിയാല്‍ അറിയാം .
ശ്രീ ബെക്കരിന്റെയും ഹഫീസീന്റെയും കമന്റുകള്‍ തീവ്രവാദ ചിന്തകള്‍ നിറഞ്ഞതാണ്.
ഇത്തരത്തില്ലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതയിരിക്കരുത് ബ്ലോഗുകള്‍.
ഇതില്‍ സായയു എന്നൊരാള്‍ എഴുതിയിരിക്കുന്നു വന്ദേ മാതരം കേവലം ഒരു വിഭാഗതിന്റെതു
മാത്രമാണ് എന്ന്.ഇവരെ പോലെ ഉള്ള ആള്ക്കാര് ഇന്ത്യയില്‍ തന്നെ ജനിച്ചവര്‍ ആണോ എന്ന് സംശയം തോന്നിപ്പോകുന്നു .ഇത്തരതില്ലുള്ളവര് പാകിസ്ഥാനിലയിരുന്നു ജനിക്കെണ്ടിയിരുന്നത് .ഇത് നമ്മുടെ സ്ഥലം കേരളം ആണ് .നമ്മള് ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു ഇത്തരത്തിലുള്ള ആളുകള്‍ .
നമ്മുടെ രാജ്യത്തിന്റെ മത സഹിഷ്ണുതയും മറ്റു മതങ്ങലോടുള്ള മനോഭാവവും നമ്മള് ഇപ്പോഴുംകാത്തു സൂക്ഷിക്കണം .പാകിസ്താന്റെ കയറ്റുമതിയായ തീവ്രവാദം നമ്മുടെ ആളുകളില്‍ ഇപ്പോളും നില നില്‍ക്കുന്നത്
നല്ല കാര്യമല്ല .
paramu എന്നെ കുറിച്ച് പരാമര്ശികതുകൊണ്ട് ചോദിക്കുന്നു. എന്റെ ഏത് വാക്കിലാണ് തീവ്രവാദ ചിന്തയുള്ളത്. ??
ReplyDeleteഎന്റെ അന്നത്തെ കമണ്റ്റിനു പിബലം കൂട്ടുന്നതിനപ്പുറം കടന്ന് "പത്രപ്രവര്‍ത്തകയായ ഷാഹിന"യെന്നു പേരിട്ടാല്‍ പോലും രക്ഷയില്ലെന്ന് പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചു . എന്റെ പഴയകമണ്റ്റില് ഒരു തിരുത്ത് നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും വസ്തുതകള്‍ക്കെതിരായി നിന്നേ എനിക്കത് ചെയ്യാനാവൂ.
"ഇത്തരതില്ലുള്ളവര് പാകിസ്ഥാനിലയിരുന്നു ജനിക്കെണ്ടിയിരുന്നത് " എന്ന താങ്കളുടെ പ്രസ്താവനയിലടയിരിക്കുന്ന ഒരു രക്തദാഹിയായ ഫാസിസ്റ്റിന്റെ നിഴല്‍ താങ്കള്‍ ആരോപിക്കുന്ന തീവ്രാദചിന്തയേക്കാള് തെറിച്ച് നില്‍ക്കുന്നത് ശ്രദ്ദിച്ചിരുന്നോ ??