Skip to main content

ചെറിയ വായനയുടെ വലുപ്പങ്ങള്‍

മുകുന്ദന്‍
വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറുമ്പോഴും സാഹിത്യരചനകള്‍ക്ക് വായനക്കാര്‍ കുറയുന്നുണ്ടെന്ന ആശങ്കയില്‍ നിന്നാണ് ഹരിതം ബുക്‌സ് 2010 ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത്. വലിയ നോവലുകള്‍ വായിക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണമാണ് സാഹിത്യ വായനയെ തിരിച്ചു പിടിക്കാനുള്ള ഉപാധി കൂടിയായിക്കണ്ട് ലഘുനോവലുകളുടെ പ്രസാധനത്തിനായി ഒരു വര്‍ഷത്തെ മാറ്റിവെച്ചത്. പുതിയതും പഴയതുമായ എഴുത്തുകാരുടെ 63 ലഘുനോവലുകളാണ് ഹരിതം പുറത്തിറക്കിയത്. വായന സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന ആശങ്കയോടെയാണ് ലഘുനോവലുകള്‍ ആരംഭിക്കുന്നത്. നോവലിനും കഥക്കുമിടയിലൂടെയുള്ള സുന്ദരമായ യാത്രകളാണ് ഓരോ ലഘുനോവലും സമ്മാനിക്കുന്നത്. ഒറ്റയിരുപ്പിന് വായിക്കാനാവുന്ന ഈ പുസ്തകങ്ങള്‍ മലയാള സാഹിത്യത്തിന്റെ ഒരു ഓരത്തെയല്ല പ്രകടമാക്കുന്നത്. എഴുത്തിലും വായനയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നവീനതയെയും അഭിരുചിമാറ്റങ്ങളെയുമാണ്.
എം മുകുന്ദന്റെ മൂന്ന് ലഘു നോവലുകള്‍ ഇതില്‍ വളരെ ശ്രദ്ധേയമാണ്. കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍, ഗ്രീന്‍ഹില്‍ കോണ്‍വെന്റ്, സഞ്ചാരി പറഞ്ഞ കഥ എന്നിവയാണ് അവ.
മലയാള നോവല്‍ സാഹിത്യത്തിന് ദിശാബോധം നല്‍കിയ തികച്ചും വ്യത്യസ്തമായ നോവലാണ് 'കണ്ണന്‍നമ്പ്യാര്‍ ഡല്‍ഹിയില്‍'. കറുത്തഹാസ്യത്തിലൂടെ നഗരത്തിന്റെ വിരസമായ ജീവിതത്തെയാണ് ഈ നോവല്‍ വരച്ചുകാട്ടുന്നത്. നഗരത്തിന്റെ തിരക്കിനും വിരസതക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ജനതക്കിടയില്‍ കൗതുകമായി വന്നെത്തുന്ന ഗ്രാമീണതയുടെ ആശ്വാസമാണ് ഈ കഥ. കണ്ണന്‍നമ്പ്യാരുടെ പശുവാകാനുള്ള കഴിവ്, ദല്‍ഹിയിലെ വരണ്ട ദിനങ്ങളില്‍ നിന്നും നാട്ടിലെത്തിയ മകന്‍ തിരിച്ചറിയുന്നിടത്ത് തുടങ്ങുന്നു കഥ. നഗരത്തിലെ ആവര്‍ത്തന ദിനക്രമങ്ങളുടെ മനംമടുപ്പിലും വെറുപ്പിലും ചടച്ചുപോയ മനസ്സില്‍ പുതിയ സ്വപ്‌നവും പ്രതീക്ഷയും നിറയ്ക്കുകയായിരുന്നു ആ തിരിച്ചറിവ്. മകന്‍ തിരിച്ചുപോകുമ്പോള്‍ അച്ഛനെയും കൂടെക്കൂട്ടുകയാണ്. ദല്‍ഹിയിലെ നഗര ജീവിതത്തിന്റെ മനംമടുപ്പിലേക്ക് കൗതുകവും ആശ്ചര്യവുമായി ഇടക്കിടെ നമ്പ്യാര്‍ പശുവായി ഇറങ്ങി വന്നു. പശു സംസാരവിഷയമായി. വളരെ വ്യത്യസ്തമായ വായനാനുഭവമാണ് ഈ കൊച്ചു നോവല്‍.


ലഘുനോവലുകള്‍
എം മുകുന്ദന്‍
കണ്ണന്‍ നമ്പ്യാര്‍ ദല്‍ഹിയില്‍
വില: 37 രൂപ, പേജ്: 50
ഗ്രീന്‍ഹില്‍ കോണ്‍വെന്റ്
വില: 28 രൂപ, പേജ്: 34
സഞ്ചാരി പറഞ്ഞ കഥ
വില: 28 രൂപ പേജ്: 34
ഹരിതം & നീലാംബരി ബുക്‌സ്,
കോഴിക്കോട്‌

മലയാള സാഹിത്യത്തില്‍ പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ പിടിതരാത്ത മാനസിക വ്യതിചലനങ്ങളുടെയും വ്യതിയാനങ്ങളുടെയും അര്‍ഥങ്ങള്‍ തേടുന്ന കഥയാണ് 'ഗ്രീന്‍ഹില്‍ കോണ്‍വെന്റ'്. ഗ്രീന്‍ഹില്‍ കോണ്‍വെന്റിലെ, തന്റെ വിദ്യാര്‍ഥിയായിരുന്ന ഡംപീസിംഗിനെക്കുറിച്ച് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത വായിക്കാനിടയായ ചരിത്രാധ്യാപകനായ ചാര്‍ലസ് ഡി മിത്തിന്റെ ചിന്തകളും ഓര്‍മകളും കഥപറയുകയാണ് ഈ നോവലില്‍. അന്തര്‍മുഖനും വിഷാദഹൃദയനുമായിരുന്ന ഡംപീസിംഗിനെങ്ങനെ ഒരു കൊലപാതകിയാകാന്‍ കഴിഞ്ഞുവെന്ന കുഴക്കുന്ന ആലോചനകളാണ് നോവല്‍ പങ്കുവെക്കുന്നത്. തിരിച്ചറിയാനും ഉള്‍ക്കൊള്ളാനുമാകാത്ത മനശ്ശാസ്ത്ര തലത്തെ അടയാളപ്പെടുത്തുകയാണിവിടെ. തിരിച്ചറിയാനാവാത്ത ആന്തരിക സംഘര്‍ഷങ്ങള്‍ അനുഭവിക്കാനാവുന്നുണ്ട് വായനയില്‍.
മയ്യഴിയും മാല്‍ഗുഡിയും പോലെ മറ്റൊരു ദേശത്തെ മലയാളസാഹിത്യത്തില്‍ പ്രതിഷ്ഠിക്കുകയാണ് 'സഞ്ചാരി പറഞ്ഞ കഥ'യിലൂടെ മുകുന്ദന്‍. സഞ്ചാരി, തന്റെ ദേശാടനത്തിന്റെ വഴിയില്‍ ആ ദേശത്ത് എത്തിച്ചേരുന്നതും, യാദൃഛികമായുണ്ടാവുന്ന ഒരനുഭവത്തിലൂടെ ആ ദേശത്തിന്റെ ഭാഗമായിത്തീരുന്നതുമാണ് കഥ. ഉടുമ്പ്രം ദേശത്തില്‍ ഭീതിയായി പടര്‍ന്ന ഭാര്‍ഗവന്റെ ക്രൂരകൃത്യങ്ങളില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനുമാവാത്ത പ്രദേശവാസികള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായാണ് സഞ്ചാരി വന്നുചേരുന്നത്. പക്ഷേ പ്രദേശവാസികളുടെ വിശ്വാസമായ മാരിയമ്മപോലും കണ്ണുതുറക്കാത്ത നിരാശയില്‍ സഞ്ചാരി തിരിച്ചു നടക്കുന്നിടത്ത് നോവല്‍ അവസാനിക്കുമ്പോള്‍, ഉടുമ്പ്രം ദേശം വേദനയായി വായനയില്‍ ബാക്കിക്കിടക്കുന്നു.
മലയാളനോവലിന്റെ പ്രതിപാദനത്തിലും പ്രതിപാദ്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച എഴുത്തുകാരനാണ് എം മുകുന്ദന്‍. എം മുകുന്ദന്റെ എഴുത്തിന്റെ തീവ്രതയനുഭവിക്കാനാവുന്ന മൂന്ന് ലഘുനോവലുകളാണിവ. വലുപ്പത്തില്‍ ചെറുതെങ്കിലും വായനയില്‍ വലുതാവുന്ന നോവലുകള്‍.                

.

Comments

  1. മലയാളനോവലിന്റെ പ്രതിപാദനത്തിലും പ്രതിപാദ്യത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച എഴുത്തുകാരനാണ് എം മുകുന്ദന്‍. എം മുകുന്ദന്റെ എഴുത്തിന്റെ തീവ്രതയനുഭവിക്കാനാവുന്ന മൂന്ന് ലഘുനോവലുകളാണിവ. വലുപ്പത്തില്‍ ചെറുതെങ്കിലും വായനയില്‍ വലുതാവുന്ന നോവലുകള്‍.

    ReplyDelete
  2. പുതുവത്സരാശംസകൾ

    ReplyDelete
  3. എന്തായാലും വലിയ പുസ്ത്കങ്ങള്‍ എന്നെ പേടിപ്പിക്കാറില്ല.
    പുതിയ പുസ്തകങ്ങള്‍ കാട്ടിതന്നതിനു
    പ്രത്യേകം പുതുവത്സരാശംസകള്‍

    ReplyDelete
  4. ബാല്യകാലസഖി...കള്ളന്‍ പവിത്രന്‍...പ്രതിമയും രാജകുമാരിയും..പാണ്ഡവപുരം. സഖറിയായുടെ നോവല്ലകള്‍
    സമൃദ്ധമാണ് നമ്മുടെ ചെറുനോവല്‍ ശാഖ.
    മുകുന്ദന്റെ സംഭാവനകള്‍ പരിചയപ്പെടുത്തിയതിനു നന്ദി...

    ReplyDelete
  5. അറിയാത്ത പുസ്തകങ്ങളിലേക്ക് എത്തിച്ചതിന് നന്ദി മുഖ്‌താര്‍...

    ReplyDelete
  6. മുകുന്ദന്‍ കഥകള്‍ ചിലതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത് വയിക്കാത്ത പുസ്തകങ്ങള്‍ ആണ്... ഇത് പരിചയപ്പെടുത്തിയതില്‍ നന്ദി. പുതുവല്‍സരാശംസകള്‍ ...

    ReplyDelete
  7. നന്നായി ഈ പരിചയപ്പെടുത്തല്‍.ആശംസകള്‍...

    ReplyDelete
  8. വായിച്ചിട്ടില്ലാത്ത പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം.. എന്നാലും @ "വിജ്ഞാനപ്രദമായ പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറുമ്പോഴും സാഹിത്യരചനകള്‍ക്ക് വായനക്കാര്‍ കുറയുന്നുണ്ടെന്ന ആശങ്കയില്‍ നിന്നാണ് ഹരിതം ബുക്‌സ് 2010 ലഘുനോവല്‍ വര്‍ഷമായി ആചരിച്ചത്. വലിയ നോവലുകള്‍ വായിക്കാനുള്ള ക്ഷമയും മാനസികാവസ്ഥയും മലയാളിക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണമാണ്...." എന്ന് കരുതുന്നില്ല. വലിപ്പവും കട്ടിയും നോക്കാതെ കാമ്പുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ മലയാളത്തിലും ഇപ്പോഴും ആളുണ്ട് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണല്ലോ മുകുന്ദന്റെ തന്നെ പുതിയ 'ഡല്‍ഹി ഗാഥകള്‍'. ബെന്യാമിന്റെ ആടുജീവിതവും മഞ്ഞവെയില്‍ മരണങ്ങള്‍ ഉം തുടങ്ങി അന്യ ഭാഷ നോവലുകളായ ഹരിപോര്ട്ടര്‍, ആല്‍കെമിസ്റ്റ് , ഡാവിഞ്ചികോഡ് വരെ എത്രയോ പുസ്തകങ്ങളുടെ ആയിരക്കണക്കിന് കോപ്പികള്‍ എത്ര പെട്ടെന്നാ മലയാളികള്‍ വായിച്ചു തീര്‍ത്തത്. അതല്ലെങ്കില്‍ മലയാളികളുടെ പുതിയ ട്രെന്‍ഡ് ആയ സെന്‍സേഷനല്‍ ന്റെ പിറകെ പോക്കിന്റെ ഭാഗമായി ഇതിനെയും കാണേണ്ടി വരുമോ??

    ReplyDelete
  9. ഈ പരിചയപ്പെടുത്തലിനു നന്ദി

    ReplyDelete
  10. പരിചയപ്പെടുത്തല്‍ നന്നായി.പുതുവത്സരാശംസകൾ

    ReplyDelete
  11. മുകുന്ദന്‍ ഹരമായിരുന്നു, അന്നൊക്കെ. തേടിപ്പിടിച്ചു വായിച്ചിട്ടുമുണ്ട്. നന്നായി പരിചയപ്പെടുത്തല്‍.

    ReplyDelete
  12. നന്നായി. നന്ദി.

    ReplyDelete
  13. വലുപ്പത്തില്‍ ചെറുതെങ്കിലും വായനയില്‍ വലുതാവുന്ന നോവലുകള്‍.....

    ReplyDelete
  14. ചില പുതിയ പുസ്തകങ്ങള്‍ കാണാനായതില്‍ സന്തോഷം .

    ReplyDelete
  15. പരിചയപ്പെടുതലിനു നന്ദി.

    ReplyDelete

Post a Comment

Popular posts from this blog

കച്ചവടവല്‍ക്കരിക്കപ്പെടുന്ന അവധിക്കാല ക്യാമ്പുകള്‍

അവധിക്കാലത്തെ, കാത്തിരുന്ന ഒരു കുട്ടിക്കാലം കൈവിട്ടുപോയിട്ട് നാളൊത്തിരിയായെങ്കിലും മനസ്സില്‍ ആ മധുരം മാഞ്ഞിട്ടില്ല. കമ്പ്യൂട്ടര്‍ ഗെയിമും വെക്കേഷന്‍ ക്യാമ്പുകളുമില്ലാത്ത അക്കാലത്ത് കുട്ടികള്‍ പാടത്തും പറമ്പിലും പറന്നു നടക്കുന്ന പൂമ്പാറ്റകളായിരുന്നു. മാങ്ങപറിച്ച് ഉപ്പുരുമ്മി തിന്നും പുളി എറിഞ്ഞു വീഴ്ത്തി മുളക്‌പൊടി കൂട്ടിനാവില്‍ തൊലികളഞ്ഞും പറങ്കിമാങ്ങയുടെ നീര് ചക്കര കൂട്ടി ചൂടാക്കി കടച്ചാപ്പറച്ചി മുട്ടായി ഉണ്ടാക്കിയും കുറ്റിപ്പുര കെട്ടി ചക്കരച്ചോറു വെച്ച്, വെള്ളം വറ്റിയ പാടത്ത് ഉമ്മയുടെ സാരികൊണ്ടു മറച്ച് സ്റ്റേജ് കെട്ടി കലാപരിപാടികള്‍ നടത്തിയും അര്‍മാദിച്ചു തീര്‍ന്നിരുന്നില്ല ഒരവധിക്കാലവും. കെട്ടുപന്ത് തട്ടിയും കുറ്റീംകോലും കളിച്ചും ഗോലികൊണ്ട് ചെങ്ങായിമാരെ കൈപ്പടത്തിന് സെയ് പറഞ്ഞും അടികൂടിയും ഉമ്മാന്റെ കയ്യിന്ന് അടി വാങ്ങിയും മതിവരാത്ത അവധിക്കാലങ്ങള്‍ . കുളത്തില്‍ നിന്ന് മീന്‍ പിടിച്ചും, ഇടക്കെപ്പോഴെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് പൊതിര്‍ന്നും പെയ്തു തീരാത്ത അവധിക്കാലം. കുടുംബ വീടുകളിലേക്കുള്ള വിരുന്നു പോക്കുകള്‍ . തക്കാളിപ്പെട്ടിക്കുമുകളിലെ കൊച്ചുക

മൈലാഞ്ചി മണമുള്ള പെരുന്നാള്‍

കു ട്ടിക്കാലത്ത് പ്രതീക്ഷകള്‍ പൂവണിയുന്ന ദിവസമായിരുന്നു പെരുന്നാള്‍. പുതിയ പാന്റും കുപ്പായവും കിട്ടുന്ന ദിവസം. വയറ് നിറച്ചും നെയ്ച്ചോറും ഇറച്ചിയും പായസവും കിട്ടുന്ന ദിവസം... കുട്ടികള്‍ക്ക് തലേന്ന് രാത്രി ഉറക്കമില്ല. നേരം വെളുക്കാന്‍ കാത്തിരിക്കും എല്ലാവരും. ഇറച്ചിപ്പീടികയില്‍ ചെന്ന് കാത്തു നില്‍ക്കണം, പോത്തിറച്ചി വാങ്ങാന്‍. ടൈലര്‍ഷാപ്പില്‍ ചെന്ന് തയ്ക്കാന്‍ കൊടുത്ത ഡ്രസ്സ് വാങ്ങിക്കൊണ്ടു വരണം. വീട്ടുമുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍നിന്നും ഇല പറിച്ച് അരക്കും. രാത്രി വളരെ വൈകുവോളം മൈലാഞ്ചിയിട്ടിരിക്കും. മൈലാഞ്ചി ഉണങ്ങിയ ശേഷമായിരിക്കും ഉറങ്ങുക. പൂമുഖത്ത് നിരനിരയായി കുട്ടിപ്പട്ടാളം മൈലാഞ്ചിക്കൈ തട്ടാതിരിക്കാന്‍ ശ്രദ്ധിച്ച് കിടക്കും. ചക്കയുടെ വളഞ്ഞി ചിമ്മിനി വിളക്കിനു മുകളില്‍ വെച്ച് ചൂടാക്കി, ഉരുക്കി കൈവെള്ളയില്‍ ഉറ്റിച്ച് ചെറിയ പുള്ളികള്‍ കൊണ്ട് പൂക്കള്‍ വരക്കും. കൈവെള്ളയില്‍ പൊള്ളലുകള്‍ ചീര്‍ക്കും. അതിനു മുകളില്‍ മൈലാഞ്ചിത്തണുപ്പ് വാരിത്തേക്കും. പുള്ളി കുത്തിയേടത്ത് മൈലാഞ്ചിച്ചോപ്പുണ്ടാവില്ല. ചോന്ന കയ്യില്‍ വെളുത്ത പൂക്കള്‍. അതിരാവിലെ ഉണരും, ആരും വിളിച്ചുണര്‍ത്തണ്ട. എണ്ണ തേച്ച

കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍

പുളിയച്ചാറും തേന്‍മുട്ടായിയും കു ട്ടിക്കാലം മധുരമുള്ള കുറെ ഓര്‍മകളാണ്‌. കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍... തേന്‍മുട്ടായിയുടെ മധുരം. പുളിയച്ചാറിന്റെ പുളി.. ഹായ്‌ കൂയ്‌ പൂയ്‌! എന്നും കുട്ടിയായിരുന്നെങ്കില്‍.... എല്‍ പിക്കാലത്ത്‌ ഒരു മാസമാണ്‌ അവധിക്കാലം. മാപ്പിള സ്‌കൂളായതിനാല്‍ നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല. ഒരു മാസക്കാലം, പക്ഷേ ആ അവധിക്കാലത്തിന്‌ ഒരു രസവുമില്ല. ആളനക്കമില്ലാത്ത ഒഴിവുകാലം. നോമ്പു പിടിക്കാതെ ഉണക്കപ്പത്തിരിയും തിന്ന്‌.... നോമ്പു പിടിക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഉമ്മാനോട്‌ എത്ര പറഞ്ഞാലും പെലച്ചക്ക്‌ വിളിക്കൂല. പെലച്ചക്ക്‌ എന്തേലും ഇച്ചിരി തിന്നാതെ നോമ്പു പിടിക്കാനൊക്കൂല. അയലോക്കത്തെ പെണ്‍കുട്ടികളാണ്‌ കളിക്കൂട്ടുകാര്‍. അവര്‍ക്ക്‌ നോമ്പായിരിക്കും. അവരൊന്നും കളിക്കാന്‍ വരില്ല. ഒറ്റക്ക്‌ കളിക്കാന്‍ ഒരു രസവുമില്ല. സ്‌ളേറ്റെടുത്ത്‌ കുത്തിവരക്കും. വെറുതെ ഒച്ച വെക്കും. കുത്തിമറിയും. കച്ചറയുണ്ടാക്കും. തല്ലു മേടിക്കും. ഹല്ല പിന്നെ. ഹായ്‌ കൂയ്‌ പൂയ്‌്‌..! പിന്നെ ഒരു മാസക്കാലം ക്ലാസുണ്ടാവും. അതിനു ശേഷം ഒരു മാസം വീണ്ടും അവധി. പരീക്ഷയൊക്കെ കഴിഞ്ഞ്‌ തോറ്റു തൊപ്പിയിട്ട്‌.